പ്രതീക്ഷകള്‍ കൊഴിഞ്ഞ കൊവിഡ് കാലം; പ്രതിസന്ധിയിലായി പൂക്കച്ചവടക്കാര്‍

By Web TeamFirst Published Aug 26, 2020, 9:16 AM IST
Highlights

ഇത്തവണ അത്തപ്പൂക്കളം കൂടെ വീടുകള്‍ളില്‍ മാത്രമാകും എന്നായതോടെ വലിയ തോതിലുള്ള പൂക്കച്ചവടവും നടക്കില്ല. അമ്പലങ്ങളില്‍ പ്രവേശന നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പൂവാങ്ങാന്‍ ഇപ്പോള്‍ ഭക്തരും ഇല്ല.
 

തിരുവനന്തപുരം: പ്രളയം കൊണ്ടുപോയ കഴിഞ്ഞ രണ്ട് ഓണക്കാലത്തും ഇല്ലാത്ത പ്രതിസന്ധിയാണ് കൊവിഡ് വ്യാപനം ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത ഈ ഓണക്കാലം സമ്മാനിക്കുന്നത്. ഓണം മുന്നില്‍ കണ്ട് പൂകൃഷി നടത്തുന്ന നിരവധി പേരാണ് ഇതോടെ പട്ടിണിയിലാത്. എവിടെയും പൂക്കള മത്സരങ്ങളില്ല, പൂക്കടകളില്‍ ഓണത്തിരക്കില്ല. 

ജില്ലയുടെ മാത്രം കണക്കെടുത്താല്‍ തന്നെ ഏറ്റവും കുറഞ്ഞത് ഇരുനൂറ്റി അന്‍പതോളം ചെറുതും വലുതുമായ പൂക്കടകള്‍ ആണുള്ളത്. ഇവരെ ആശ്രയിച്ചു സ്ഥാപനത്തില്‍ ജോലിയെടുക്കുന്ന ശരാശരി ഏഴ് എന്ന കണക്കെടുത്താല്‍ പോലും 2000 ത്തോളം ജീവനക്കാരും ഒപ്പം ഈ ജീവനക്കാരെ ആശ്രയിച്ചു കഴിയുന്ന കുടുംബാംഗങ്ങളും വേറെ. ഇതിനു പുറമേ ഒരു വിഭാഗം വീട്ടമ്മമാര്‍ ഭൂരിഭാഗം സ്ഥാപനങ്ങള്‍ക്കും വീട്ടിലിരുന്നു തുച്ഛമായ വേതനത്തിനു 'ശരം'  കെട്ടി ജീവിച്ചിരുന്നു. ഇവരൊക്കെ ഇപ്പോള്‍ വരുമാന മാര്‍ഗം എങ്ങനെ എന്ന ചിന്തയില്‍ ആശങ്കയിലാണ്. 

ഓരോ വര്‍ഷവും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഉള്ള ഉത്സവങ്ങളും വൃശ്ചിക മകരമാസ ഉത്സവങ്ങളും ചിങ്ങത്തിലെ വിവാഹങ്ങളും ഓണാഘോഷങ്ങളും വിഷുവും ശ്രീകൃഷ്ണ ജയന്തിയും ഒക്കെ ഇവര്‍ക്ക് ഏറെ പ്രതീക്ഷയായിരുന്നു. എന്നാല്‍ 2020 പിറന്ന് മൂന്ന് മാസം പിന്നിട്ടപ്പോള്‍ തന്നെ ആഘോഷങ്ങളും ഉത്സവങ്ങളും എല്ലാം കൊറോണ എന്ന മഹമാരിയുടെ വരവിനെ തുടര്‍ന്ന് നിയന്ത്രിക്കപ്പെട്ടു. ഇതോടെ ഉത്സവ സീസണ്‍, വിവാഹം എല്ലാം മുന്നില്‍ കണ്ട്  മുന്‍കൂര്‍ ബുക്ക് ചെയ്ത ഓര്‍ഡറുകള്‍ റദ്ദ് ചെയ്തു തുടങ്ങി. മുന്‍കൂറായി പൂര്‍ണ്ണമായും ഭാഗീകമായും അടച്ച തുക വരെ ഉപഭോക്താക്കള്‍ തിരിച്ച് ആവശ്യപ്പെട്ടു തുടങ്ങി.

കിട്ടിയ പണം മൊത്തകച്ചവടകാര്‍ക്ക് മുന്‍കൂര്‍ നല്‍കിയും അവശ്യം ബാധ്യതകള്‍ തീര്‍ക്കാനുമൊക്കെ വിനിയോഗിച്ചതിനാല്‍ ഉപഭോക്താക്കളോട് അവധി പറയേണ്ട സാഹചര്യം ആയി. പച്ചക്കറിയും പലവ്യഞ്ജനവും മറ്റും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നിയന്ത്രണങ്ങള്‍ കടന്നു എത്തുമ്പോഴും പൂവിനു ഏര്‍പ്പെടുത്തിയ വിലക്ക് ഇവരെ ഈ ഓണക്കാലത്ത് ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. ബാങ്ക് മൊറൊട്ടോറിയം ഈ മാസത്തോടെ അവസാനിക്കും എന്നിരിക്കെ ഇരു ചക്ര വാഹനങ്ങള്‍ക്ക് പണം നല്‍കിയ കമ്പനികള്‍ കഴിഞ്ഞ മൂന്നു മാസത്തോളമായി മൊറൊട്ടോറിയാം പ്രഖ്യാപിച്ച നാള് മുതലുള്ള കിടിശിക  ഒടുക്കാനുള്ള മുന്നറിയിപ്പുകള്‍ നല്‍കിത്തുടങ്ങി.

പണയം വച്ചതും വീട് ലോണുകളും തുടങ്ങി ബാധ്യതകള്‍ അനവധിയാണ് ഇവര്‍ക്ക്. ഇത്തവണ അത്തപ്പൂക്കളം കൂടെ വീടുകള്‍ളില്‍ മാത്രമാകും എന്നായതോടെ വലിയ തോതിലുള്ള പൂക്കച്ചവടവും നടക്കില്ല. അമ്പലങ്ങളില്‍ പ്രവേശന നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പൂവാങ്ങാന്‍ ഇപ്പോള്‍ ഭക്തരും ഇല്ല. ഇതിനാല്‍ തന്നെ പൂജകള്‍ കുറവ് വന്നതോടെ അമ്പലങ്ങളില്‍ നിന്ന് പൂവ് വാങ്ങാന്‍ എത്തുന്നതും കുറഞ്ഞു. രാപ്പകല്‍ പൂകെട്ടി ഉപജീവനം നയിച്ചവര്‍ക്ക് ഇതല്ലാതെ മറ്റു ജോലികള്‍ ഒന്നും വശമില്ല. 

നട്ടം തിരിഞ്ഞ് ഒടുവില്‍ ചിലര്‍ ചെറിയതോതില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ചില സംരംഭങ്ങള്‍ക്ക് തുടക്കമിട്ടെങ്കിലും പരിച്ചയകുറവ് ഇവരെ കടത്തിലാക്കി. ഇപ്പോള്‍ ചെറു പൂക്കടകള്‍ മിക്കതും തുറന്നിരിപ്പാണെങ്കിലും ഉപഭോക്താക്കള്‍ ഇല്ലാത്തത് കൊണ്ടുതന്നെ വരുമാനം കുറവാണ്. കൂടുതല്‍ പൂവ് കരുതിയല്‍ നഷ്ട്ടം ഇരട്ടിയാകും എന്നതിനാല്‍ തുച്ഛമായ തൂക്കത്തിനാണ് പൂവെത്തിക്കുന്നത്. മൊത്ത കച്ചവട സ്ഥാപനങ്ങളില്‍ ഒന്നിടവിട്ടും രണ്ടു ദിവസത്തിലൊരിക്കലുമായി ജീവനക്കാര്‍ക്ക് ജോലി ഉറപ്പാക്കി ആശ്വാസം നല്‍കാന്‍ സ്ഥാപന ഉടമകള്‍ ശ്രമിക്കുന്നുണ്ട്. അതേസമയം  ചെറിയ കടകളില്‍ ഇതിന് പോലും നിവര്‍ത്തിയില്ലാത്ത സാഹചര്യം ആണ്. പൂകെട്ടി ഉപജീവനം നടത്തുന്നവര്‍ക്ക് ഈ പ്രത്യേക കാലഘട്ടത്തില്‍ സര്‍ക്കാര്‍ ആനുകൂല്യം ലഭ്യമാക്കാന്‍ ഉള്ള നടപടിയാണ് ആവശ്യം.

click me!