
കൽപ്പറ്റ: ഒരു കൂരയിൽ തന്നെ നിരവധി കുടുംബങ്ങൾ അന്തിയുറങ്ങുന്ന അവസ്ഥയില്‍ ആദിവാസി ഊരുകളില്‍ ദുരിതം തുടരുമ്പോള്‍ വയനാട്ടിൽ സ്വന്തമായി ഭൂമിയില്ലാത്ത ആദിവാസികൾ 3215ൽ അധികം പേരെന്ന് സർക്കാരിന്‍റെ പ്രാഥമിക കണക്ക്. ഇതിൽ 2000 ത്തോളം ആദിവാസികള്‍ക്ക് നൽകാനായി 101.87 ഹെക്ടർ ഭൂമി കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയ ഭൂമി പട്ടികവര്‍ഗ്ഗ, സര്‍വ്വെ, റവന്യൂ, വനം വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ വാസയോഗ്യവും കൃഷിയോഗ്യവുമാണെന്ന് വിലയിരുത്തിയിരുന്നു. 'ഭൂരഹിതർ ഇല്ലാത്ത ജില്ല' പദ്ധതിക്ക് കീഴിലാണ് നടപടികൾ പുരോഗമിക്കുന്നത്. ജനകീയ സമിതിയായിരിക്കും അര്‍ഹരായവരെ തെരഞ്ഞെടുക്കുക.
വനവാകാശ നിയമപ്രകാരം 4463 പേര്‍ക്ക് ഇതുവരെ ഭൂമി ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. മഴക്കാലത്ത് സ്ഥിരമായി വെളളം കയറുന്ന ഊരുകളിലുള്ള 171 ആദിവാസി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനായി പകരം ഭൂമി ലഭ്യമാക്കിയിട്ടുണ്ട്. 20.53 ഏക്കര്‍ ഭൂമിയാണ് ഇതിനായി മാത്രം കണ്ടെത്തിയത്. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ വീട് നിര്‍മ്മാണം തുടങ്ങി. ആറ് ലക്ഷം രൂപ ചെലവിലാണ് വീടുകള്‍ ഉയരുന്നത്.
ഇതിന് പുറമെ ലാന്‍റ് ബാങ്ക് പദ്ധതി പ്രകാരം ഭൂമി ലഭ്യമാക്കുന്നതിനുളള നടപടികളും വനവാകാശ നിയമപ്രകാരം 600 പേര്‍ക്ക് കൂടി ഭൂമി അനുവദിക്കുന്നതിനുളള നടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഭൂരഹിത പട്ടികവര്‍ഗ്ഗക്കാരായ ഗുണഭോക്താക്കളെ കണ്ടെത്തുന്ന നടപടികള്‍ ആദിവാസി പുനരധിവാസ ജില്ലാ മിഷന്‍ മുഖേനയാണ് നടക്കുന്നത്. ജില്ലയില്‍ സ്ഥിരതാമസക്കാരും ഭൂരഹിതരും നാമമാത്ര ഭൂമിയുള്ളതുമായ പട്ടിക വര്‍ഗ്ഗക്കാരെയാണ് പരിഗണിക്കുക.
ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുളള അപേക്ഷ ഫോറങ്ങള്‍ ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസുകളിലൂടെയാണ് വിതരണം ചെയ്യുന്നത്. ഡിസംബര്‍ ഡിസംബര്‍ 28 വരെ അപേക്ഷ സ്വീകരിക്കും. അതേ സമയം ചെറുതും വലുതുമായി നൂറുകണക്കിന് ആദിവാസി ഊരുകളുള്ള വയനാട്ടിൽ സർക്കാർ കണക്കിൽ ഉൾപ്പെടാത്ത നിരവധി കുടുംബങ്ങൾ ഇനിയും ഉണ്ടെന്ന ആശങ്ക നിലനിൽക്കുകയാണ്. പത്തും പതിനഞ്ചും സെന്റ് വിസ്തൃതിയുള്ള ഊരുകള്‍ക്ക് ഉൾക്കൊള്ളാവുന്നതിലും അധികം കുടുംബങ്ങൾ തിങ്ങി പാർക്കുന്നുവെന്ന യാഥാർഥ്യം കണക്കിലെടുക്കുന്നില്ലെന്നുള്ളതാണ് ഇവരുടെ ആശങ്ക.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam