
ചേർത്തല: നഗരത്തിലെ സ്കൂൾ വിട്ടിറങ്ങിയ വിദ്യാർഥിനികളെ കാണാതായത് പരിഭ്രാന്തി പരത്തി. സമൂഹമാധ്യമങ്ങളിലെ പ്രചരണവും പൊലീസ് അന്വേഷണവും ശക്തമായതോടെ രണ്ടര മണിക്കൂറിനിടെ കണ്ടെത്തി.
നഗരത്തിലെ സ്കൂളിലെ 7–ാം ക്ലാസ് വിദ്യാർഥികളെയാണ് ഇന്നലെ വൈകിട്ട് നാലോടെ കാണാതായത്. സൈക്കിളിൽ വന്ന ഒരു വിദ്യാർഥിനി സൈക്കിൾ സ്കൂളിൽ തന്നെ വച്ചെന്നും ഓട്ടോയിൽ വന്ന വിദ്യാർഥിനി ഓട്ടോയിൽ കയറിയില്ലെന്നുമുള്ള വിവരം സഹപാഠികൾ നൽകിയതിനെ തുടർന്നാണ് സ്കൂൾ അധികൃതർ രക്ഷിതാക്കളെയും പൊലീസിനെയും അറിയിച്ച് അന്വേഷണം തുടങ്ങിയത്.
ചേർത്തല പൊലീസ് സ്വകാര്യ ബസ്, ഓട്ടോ, ട്രയിൻ കെഎസ്ആർടിസി സ്റ്റാൻഡുകളിലും കവലകളിലും വീടുകളിലും സ്ഥാപനങ്ങളിലും തിരച്ചിൽ നടത്തുകയും സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. സമൂഹമാധ്യമത്തിലെ പ്രചരണം ശ്രദ്ധിച്ച്, സംശയം തോന്നിയ കുറുപ്പംകുളങ്ങരയിലെ നാട്ടുകാർ വിദ്യർഥിനികളെ അവിടെ കാണുകയും വിവരങ്ങൾ തിരക്കുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു.
അർത്തുങ്കൽ പൊലീസെത്തി വിദ്യാര്‍ത്ഥികളെ ചേർത്തല പൊലീസിന് കൈമാറി.
സ്കൂളിൽ മറ്റു വിദ്യാർഥിനികളുമായി വഴക്കുണ്ടായെന്നും ഇതേ തുടർന്ന് ഇറങ്ങിപുറപ്പെട്ടതാണെന്നും ചേർത്തലയിൽ നിന്നു സ്വകാര്യ ബസിൽ കയറി കുറുപ്പംകുളങ്ങരയിൽ ഇറങ്ങി പടിഞ്ഞാറേക്കു നടക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥികളെ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. വിദ്യാർഥിനികളെ രക്ഷിതാക്കൾക്കൊപ്പം അയച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam