'കുമ്പളങ്ങി നൈറ്റ്സ്' ടീമിനോട് നന്ദിയുണ്ട്, കാരണം ശരിക്കും അതാണ് ഞങ്ങള്‍

By Web TeamFirst Published Feb 22, 2019, 5:33 PM IST
Highlights

ഏതായാലും കുറച്ചു നാൾ കഴിഞ്ഞപ്പോൾ കുട്ടിക്ക്‌ ചില മൂഡ്‌ ഷിഫ്റ്റ്സ്‌ വന്നു. നിർത്തിവച്ചിരിക്കുന്ന മരുന്ന് തുടങ്ങാൻ വീട്ടുകാർക്ക്‌ ഒരു ധൈര്യക്കുറവ്‌. ചികിൽസിച്ചോണ്ടിരുന്ന ഡോക്ടറെ കാണാനും അഭിമുഖീകരിക്കാനും മടി. ഒരു അഭിപ്രായത്തിനാണ് വിളിച്ചത്‌. മൂഡ്‌ ഡിസോർഡറുകളെ പറ്റി വിശദമായി പറഞ്ഞും ന്യൂറോട്രാൻസ്മിറ്ററുകളുടെ പ്രവർത്തനവും മരുന്നിന്റെ ആവശ്യകതയും വിവരിച്ചും മടി വിചാരിക്കാതെ ചികിൽസിച്ചോണ്ടിരുന്ന ഡോക്ടറെ തന്നെ കാണാൻ പറഞ്ഞ്‌ ഫോൺ വച്ചു. 

എന്നാൽ, വിദ്യാഭ്യാസ യോഗ്യതയുടെ മാനദണ്ഡമില്ലാതെ മുളച്ചു പൊങ്ങുന്ന കൗൺസിലർമ്മാരെ ഇപ്പോൾ പലയിടത്തും കാണാം. ഒരു മാസം മുതൽ ആറു മാസം, ഒരു വർഷം  വരെയുള്ള പല പേരുകളിൽ അറിയപ്പെടുന്ന കൗൺസിലിംഗ്‌ കോഴ്സുകൾ ഇപ്പോൾ സുലഭമാണ്. അതൊക്കെ പഠിച്ചിറങ്ങുന്നവർ ചികിൽസിക്കാൻ ഇറങ്ങുന്നിടത്താണ് അപകടം തുടങ്ങുന്നത്‌. 

നാട്ടിൽ നിന്ന് വാട്സാപ്പിലേക്ക്‌ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് കോൾ വരുന്നു. എടുത്തപ്പോൾ പണ്ടു കണ്ടിരുന്ന ഒരു കുട്ടിയുടെ അമ്മയാണ്. മൂഡ്‌ ഡിസോർഡർ ആണെന്ന് മനസ്സിലായപ്പോള്‍ സൈക്യാട്രിസ്റ്റിന്റെ അടുത്തേക്ക്‌ റഫർ ചെയ്ത ഒരു വിദ്യാർത്ഥിനി.

സമൂഹത്തിൽ മാനസികരോഗത്തെ പറ്റി നിലനിൽക്കുന്ന സ്റ്റിഗ്മ ഒന്നു കുറഞ്ഞു വരുന്ന സാഹചര്യമാണിപ്പോൾ

ശേഷം എനിക്കറിയാത്ത കഥ ആ അമ്മ ഫോണിലൂടെ വിവരിച്ചു. യാദൃച്ഛികമായി കുട്ടിയുടെ അധ്യാപകനോട്‌ അമ്മ, കുട്ടി മരുന്ന് കഴിക്കുന്ന വിവരം പറയുന്നു. അധ്യാപകന്റെ വക ഉദ്ബോധനം... അവരു കണ്ട  സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റുമൊക്കെ മരുന്നു ലോബിയുടെ ആളുകളാണെത്രെ. വിഷാദം പോലുള്ള അസുഖങ്ങൾക്ക്‌ മരുന്നിന്റെ ആവശ്യമൊന്നുമില്ല എന്നൊക്കെ പറഞ്ഞ് അദ്ദേഹം നല്ലൊരു ചികിത്സകനായി ( ആ അധ്യാപകന്റെ ഭാഷയിൽ പറഞ്ഞാൽ ഈ മരുന്ന് കഴിക്കേണ്ടി വരുന്ന മൂഡ്‌ ഡിസോർഡറൊന്നും അസുഖമൊന്നുമല്ല തോന്നലാണ്, വെറും തോന്നൽ). മാത്രവുമല്ല വികാരങ്ങൾ നിയന്ത്രിക്കാൻ അദ്ദേഹം ചില ശ്വസന പക്രിയകൾ പഠിപ്പിക്കുകയും ചെയ്തു.

ഏതായാലും കുറച്ചു നാൾ കഴിഞ്ഞപ്പോൾ കുട്ടിക്ക്‌ ചില മൂഡ്‌ ഷിഫ്റ്റ്സ്‌ വന്നു. നിർത്തിവച്ചിരിക്കുന്ന മരുന്ന് തുടങ്ങാൻ വീട്ടുകാർക്ക്‌ ഒരു ധൈര്യക്കുറവ്‌. ചികിൽസിച്ചോണ്ടിരുന്ന ഡോക്ടറെ കാണാനും അഭിമുഖീകരിക്കാനും മടി. ഒരു അഭിപ്രായത്തിനാണ് വിളിച്ചത്‌. മൂഡ്‌ ഡിസോർഡറുകളെ പറ്റി വിശദമായി പറഞ്ഞും ന്യൂറോട്രാൻസ്മിറ്ററുകളുടെ പ്രവർത്തനവും മരുന്നിന്റെ ആവശ്യകതയും വിവരിച്ചും മടി വിചാരിക്കാതെ ചികിൽസിച്ചോണ്ടിരുന്ന ഡോക്ടറെ തന്നെ കാണാൻ പറഞ്ഞ്‌ ഫോൺ വച്ചു. 

ഈ ലോകത്തിലെ സകലമാന മാനസികാരോഗ്യ പ്രവർത്തകരും ആകുലപ്പെട്ടോണ്ടിരിക്കുന്ന സംസാരിച്ചോണ്ടിരിക്കുന്ന വിഷയത്തിലേക്കാണ് വീണ്ടും ശ്രദ്ധ പോകുന്നത്‌. സൈക്കോളജി എന്ന വാക്ക്‌ ഒരു മാജിക്കൽ റിയലിസം പോലെ മോഹിപ്പിക്കുന്നതു കൊണ്ടും പല വിഷയങ്ങൾക്കും അനുബന്ധമായി സൈക്കോളജി പഠിക്കാൻ ഉള്ളത്‌ കൊണ്ടും പലർക്കും ആ വിഷയം പരിചിതമാണ്. എന്നാൽ അൽപ്പജ്ഞാനം അപകടമാണെന്ന വസ്തുത ഏറ്റവും കൂടുതൽ ദൃശ്യമാകുന്നതും ഈ മേഖലയിലാണ്.

സോഷ്യൽ വർക്കർ, സൈക്കോളജിസ്റ്റ്‌, സൈക്യാട്രിസ്റ്റ്‌ എന്നിവരാണ് പൊതുവെ മാനസികാരോഗ്യ വിദഗ്ധർ എന്ന ക്യാറ്റഗറിയിൽ വരുന്നത്‌. കൗൺസിലർ എന്ന ജോലിക്ക്‌ അടിസ്ഥാന യോഗ്യതയായി പറയുന്നത്‌ എം എസ്‌ ഡബ്ല്യൂ അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം എന്നാണ്. ഈ പറഞ്ഞ കോഴ്സുകളിൽ തന്നെ പല ഉപവിഭാഗങ്ങളും ഉണ്ട്‌. ആശുപത്രികളിൽ ജോലി ചെയ്യാൻ, സ്കൂളുകളിൽ ജോലി ചെയ്യാൻ, സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അങ്ങനെ നമ്മുടെ താൽപര്യത്തിനനുസരിച്ച്‌ നമുക്ക്‌ സ്പെഷ്യലൈസേഷൻ തിരഞ്ഞെടുക്കാം. 

എന്നാൽ, വിദ്യാഭ്യാസ യോഗ്യതയുടെ മാനദണ്ഡമില്ലാതെ മുളച്ചു പൊങ്ങുന്ന കൗൺസിലർമ്മാരെ ഇപ്പോൾ പലയിടത്തും കാണാം. ഒരു മാസം മുതൽ ആറു മാസം, ഒരു വർഷം  വരെയുള്ള പല പേരുകളിൽ അറിയപ്പെടുന്ന കൗൺസിലിംഗ്‌ കോഴ്സുകൾ ഇപ്പോൾ സുലഭമാണ്. അതൊക്കെ പഠിച്ചിറങ്ങുന്നവർ ചികിൽസിക്കാൻ ഇറങ്ങുന്നിടത്താണ് അപകടം തുടങ്ങുന്നത്‌. 

സമൂഹത്തിൽ മാനസികരോഗത്തെ പറ്റി നിലനിൽക്കുന്ന സ്റ്റിഗ്മ ഒന്നു കുറഞ്ഞു വരുന്ന സാഹചര്യമാണിപ്പോൾ. അവനവനു ബുദ്ധിമുട്ട്‌ തോന്നിയാൽ, അല്ലെങ്കിൽ കുട്ടികൾക്ക്‌ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് തോന്നിയാൽ മാനസികാരോഗ്യ വിദഗ്ധനെ കാണിക്കുന്നതിന് പലരും തയ്യാറാകുന്നുണ്ട്‌. 

സമൂഹത്തിന്റെ ആ ഒരു ബോധത്തെയാണ് ഈ വ്യാജ കൗൺസിലർമ്മാർ ദുരുപയോഗം ചെയ്യുന്നത്‌. മരുന്ന് കൊണ്ട്‌ ഭേദമാക്കേണ്ടുന്ന പലതും അവർ ഉപദേശിച്ചും ശ്വാസം വലിപ്പിച്ചും വഷളാക്കുന്നുണ്ട്‌. ഒരു സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റും ബ്രീത്തിംഗ്‌ എക്സർസ്സൈസിനും, യോഗക്കും, മെഡിറ്റേഷനുമൊന്നും എതിരല്ല. തിരുവനന്തപുരം മെഡിക്കൽ കോളജ്‌ മാനസികാരോഗ്യ വിഭാഗം മൈൻഡ്ഫുൾനെസ്സ്‌ മെഡിറ്റേഷനു പ്രാധാന്യം നൽകുകയും ചെയ്യുന്നുണ്ട്‌. എന്നാൽ, ബൈപോളാറും സ്കീസോഫ്രീനിയയും ശ്വാസം ക്രമീകരിച്ച്‌ മാറ്റാൻ കഴിയുമെന്ന തിയറി അംഗീകരിക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്‌. തലച്ചോറിലെ അനിയന്ത്രിതമായ രാസപ്രവർത്തനം കാരണം ചിന്തകൾ ഉറപ്പിച്ചു നിർത്താൻ കഴിയാത്തവരോടാണ് ഇവർ മെഡിറ്റേഷൻ ചെയ്യാൻ പറയുന്നത്‌.

വ്യാജ കൗൺസിലർമ്മാർ മുളച്ചു പൊങ്ങുന്നത്‌ ഒരു ആശുപത്രിയിൽ പോയി കാണാനുള്ള ആളുകളുടെ മടിയെ മുതലെടുത്താണ്

മേൽപ്പറിഞ്ഞ അധ്യാപകൻ താൻ ആ കുട്ടിക്ക്‌ ദ്രോഹമാണ് ചെയ്യുന്നത്‌ എന്ന് ഒരിക്കൽ പോലും ചിന്തിച്ചിരിക്കില്ല. ബി എഡിനൊപ്പം സൈക്കോളജി ഒരു പേപ്പർ ഉള്ളതു കൊണ്ട്‌ അധ്യാപകർക്കൊക്കെ ആ വിഷയം പരിചയമാണ്. എന്നാൽ, കൗൺസലിംഗ്‌ എന്നത്‌ ഉപദേശമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു കൂട്ടം അധ്യാപകരെങ്കിലും നമുക്കിടയിലുണ്ട്‌. അവർ പറയുന്നത്‌ മിണ്ടാതെ കേട്ടിരിക്കുന്ന കുട്ടികളെ കാണുമ്പോൾ അത്‌ അവരുടെ കൗൺസലിംഗ്‌ പ്രാവീണ്യം കൊണ്ടാണെന്ന തെറ്റിധാരണയും അവർക്കുണ്ടാകാം. 

മിക്ക രാജ്യങ്ങളിലും മാനസികാരോഗ്യ പ്രവർത്തകർക്ക്‌ ലൈസൻസ്‌ നിർബന്ധമാണ്. എന്നിട്ടു പോലും വ്യാജ കൗൺസിലർമ്മാർ മുളച്ചു പൊങ്ങുന്നത്‌ ഒരു ആശുപത്രിയിൽ പോയി കാണാനുള്ള ആളുകളുടെ മടിയെ മുതലെടുത്താണ്. സൈക്കോളജിസ്റ്റ്‌/സൈക്യാട്രിസ്റ്റ്‌ എന്നാൽ എക്സണ്ട്രിക്കായി പെരുമാറുന്ന ഒരു കോമഡി ഇമേജാണു സിനിമയൊക്കെ നമുക്ക്‌ സമ്മാനിച്ചിട്ടുള്ളത്‌. ആ ഒരു ഇമേജിൽ നിന്ന് മാറി ചിന്തിച്ചതിന് 'കുമ്പളങ്ങി നൈറ്റ്സ്‌ ടീമി'നോട്‌ നന്ദിയുണ്ട്‌. ശരിക്കും അതാണു ഞങ്ങൾ.
 

click me!