അടിയല്ല പരിഹാരം!

By Kutti KathaFirst Published Apr 1, 2019, 3:14 PM IST
Highlights

നല്ല സുഹൃത്തുക്കളായാണു ഞാനവരെ വളര്‍ത്തുന്നത്. ഒരിക്കലും അനാവശ്യമായി ഞാനവരെ ശിക്ഷിക്കാറില്ല. കഴിയുന്നതും ഉപദേശിച്ച് മനസിലാക്കി കൊടുക്കാറാണു പതിവ്. എന്നോടുള്ള പേടികൊണ്ടല്ല, ഇഷ്ടം കൊണ്ടായിരിക്കാം ഞാന്‍ പറയുന്നത് ഒരു മടിയില്ലാതെ അവര്‍ അനുസരിക്കുന്നത്. .

കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും.  നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.

കുട്ടികളുടെ കാര്യത്തില്‍ അവളെപ്പോഴും പറയുന്ന ഒരു പരാതിയുണ്ട്-'കുളിപ്പിക്കാനും ഭക്ഷണം കൊടുക്കാനും ഡ്രസ് മാറ്റിക്കൊടുക്കാനും പഠിപ്പിക്കാനുമൊക്കെ ഞാന്‍ വേണം, എന്നാലോ ഞാനെത്ര പറഞ്ഞാലും മൂന്നും കേള്‍ക്കില്ല, എത്ര അടിച്ചിട്ടും ഒരു പേടിയുമില്ല'

സ്ഥിരമായി കേള്‍ക്കുന്ന  പരാതിയാണ്. മക്കളെ മൂന്ന് പേരെയും എന്നാണ് ഞാന്‍ അടിച്ചതെന്ന് അവരും ഞാനും ഓര്‍ക്കുന്നില്ല. പക്ഷെ എന്നെ എത്രത്തോളം അവര്‍ക്കിഷ്ടമാണോ അതിലിരട്ടി അവര്‍ക്ക് പേടിയുമാണ്. അത് ഏത് തരത്തിലുള്ള പേടിയാണെന്ന് പറയാനെനിക്ക് അറിയില്ല. മൂന്നാളുമായും അവരുടെ പ്രായത്തിനനുസരിച്ച കളികളിലും തമാശകളിലും വഴക്കുകളിലും ഞാനും കൂടാറുണ്ട്. എന്നിട്ടും അവര്‍ക്കെന്നെ നല്ല പേടിയാണ്. 

ഒമ്പതാമത്തെ വയസ്സിലാണ് എന്റെ ഉപ്പ മരിക്കുന്നത്, ഞാനൊരു മഹാ വികൃതി ആയിരുന്നു ചെറുപ്പത്തില്‍. മൂന്ന് തവണ കാലും രണ്ട് തവണ കൈയും മുട്ടറ്റം വരെ പൊള്ളിയിട്ടുണ്ട്, കൈ രണ്ട് മൂന്ന് തവണ മുറിഞ്ഞിട്ടുണ്ട്, ജനലില്‍ നിന്ന് വീണു പല്ല് കൊഴിഞ്ഞ് പോയിട്ടുണ്ട്, കള്ളാമ്ണ്ക്ക് കായ തിന്ന് മരണം മുന്നില്‍ കണ്ടിട്ടുണ്ട് അങ്ങിനെ ഒരുപാട് മേഖലകളില്‍ കഴിവ് തെളിയിച്ച നല്ല ഒരു വികൃതിക്കാരന്‍! 

ഉമ്മ തോറ്റിടത്താണു അമ്മാവന്‍മാര്‍ ശിക്ഷണം ഏറ്റെടുത്തത് പ്രധാനമായും രണ്ട് പേരായിരുന്നു മുന്‍പന്തിയില്‍. രണ്ടാളും വ്യത്യസ്ത രീതികളിലായിരുന്നു ശിക്ഷ നടപ്പാക്കിയിരുന്നത്. ചെയ്ത തെറ്റിനനുസരിച്ചായിരുന്നു ഒരാള്‍ ശിക്ഷിച്ചിരുന്നത്. അതും നമ്മുടെ ഭാഗം വ്യക്തമായി കേട്ട് സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി തന്ന് ശിക്ഷിക്കും. ശിക്ഷ തരുന്നതിനുപ്പുറം ഉപദേശമായിരുന്നു കൂടുതലും. ആ പ്രായത്തില്‍ പല തെറ്റുകളില്‍ നിന്നും പിന്‍മാറാന്‍ ആ അമ്മാവന്റെ ശിക്ഷാ രീതി വലിയ ഒരു പ്രചോദനമായിരുന്നു.

എന്നാല്‍ മറ്റേയാളുടെ രീതി തീര്‍ത്തും വാശി പിടിപ്പിക്കുന്ന ഒന്നായിരുന്നു.  ചെയ്ത തെറ്റിനുള്ള ശിക്ഷ ആയിരുന്നില്ല ലഭിച്ചിരുന്നത്.  ദേഷ്യം തീരുന്നത് വരെ അടിക്കും. അടി നിത്യസംഭവമായപ്പോള്‍ പതുക്കെ പതുക്കെ ഈ മാമനെ പേടിയില്ലാതെയായി. അവസാനം, ഒരു ദിവസം കാലു കഴുകുമ്പോള്‍ കൈയിലുണ്ടായിരുന്ന ബക്കറ്റിലെ വെള്ളമെടുത്ത് മൂപ്പരുടെ തലയിലൂടെ ഒഴിച്ച് പടിഞ്ഞാറു ഭഗത്തുള്ള പാടത്തേക്ക് ഞാന്‍ ഓടി. പുറകെ പിടിക്കാന്‍ വന്ന മാമന്റെ മുഖത്തേക്ക് ചളി വാരി എറിഞ്ഞ് രക്ഷപെട്ടു. ആ സംഭവത്തോടെ മറ്റേ അമ്മാവനാണ് പൂര്‍ണ്ണമായും എന്നെ നന്നാക്കാനുള്ള ജോലി ഏറ്റെടുത്തത്. സത്യത്തില്‍ ആ മാമന്‍ എന്നെ അടിക്കാറില്ലായിരുന്നു. പക്ഷെ മൂപ്പരെ എനിക്ക് ഭയങ്കര പേടിയായിരുന്നു.

എന്നെ എത്രത്തോളം അവര്‍ക്കിഷ്ടമാണോ അതിലിരട്ടി അവര്‍ക്ക് പേടിയുമാണ്

കുട്ടികള്‍ക്കൊപ്പം ഫിറോസ്
 

പല വീടുകളിലെയും പരാതിയാണ്, കുട്ടികള്‍ പഠിക്കുന്നില്ല, പറയുന്നത് കേള്‍ക്കുന്നില്ല എന്നതൊക്കെ. ഞാനെന്റെ ശൈലി പറയാം. എന്റെ കുട്ടികള്‍ ഞാന്‍ പറഞ്ഞത് ഒരു മടിയുമില്ലാതെ കേള്‍ക്കാറുണ്ട്. പക്ഷെ പറയുന്നത് അവരെ ഒരിക്കലും മുഷിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. കാര്‍ട്ടൂണോ സിനിമയോ കാണുന്ന സമയത്ത് അവരോട് കുളിക്കാനൊ പഠിക്കാനൊ ഒരിക്കലും ആജ്ഞാപിക്കാറില്ല.

കാര്‍ട്ടൂണ്‍, സിനിമ കഴിയാന്‍ എത്ര സമയം എടുക്കുമെന്നവരോട് ചോദിക്കാറുണ്ട്. പത്ത് മിനിറ്റില്‍ കുറവാണെങ്കില്‍ അത് തുടരാന്‍ അനുവദിക്കാറാണ് പതിവ്. പത്ത് മിനിറ്റില്‍ കൂടുതല്‍ വേണമെങ്കില്‍ കുളിയോ പഠിപ്പോ കഴിഞ്ഞ് ബാക്കി ഭാഗം കണ്ടാല്‍ പോരെ എന്നേ ചോദിക്കാറുള്ളു. ഒരു മടിയുമില്ലാതെ,  അവര്‍ എന്റെ ആവശ്യത്തെ അംഗീകരിക്കാറുണ്ട്. ഇത്ര സമയം പഠിക്കണം എന്നൊന്നും ഞാന്‍ അവരോട് പറയാറില്ല. അവരുടെ കൂട്ടുകാര്‍ വീടിന്റെ മുറ്റത്ത് കളിക്കുമ്പോള്‍ ഞാന്‍ അവരെ പുസ്തകത്തിന്റെ മുന്നില്‍ കെട്ടിയിടാറുമില്ല. അവരുടെ ഏത് ആഗ്രവും കഴിയുന്നതാണേല്‍ സാധിപ്പിച്ചു കൊടുക്കാറുണ്ട്. അതുകൊണ്ടായിരുക്കാം മൂന്നാളും ഒരു ഹൈപ്പര്‍മാര്‍ക്കറ്റില്‍ പോയാലും വാശിപിടിച്ച് കരയാതിരിക്കുന്നത്.

ഏതെങ്കിലും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോയാല്‍ ' ഒരു റിയാലിന്റെ മിഠായി ആണേലും 'ഇതെടുക്കട്ടെ' എന്ന് ചോദിക്കാതെ അവര്‍ എടുക്കാറില്ല. വേണ്ടെന്ന് പറഞ്ഞാല്‍ ഒരു വാശിയുമില്ലാതെ അവരത് പഴയ സ്ഥാനത്ത് വെക്കാറുമുണ്ട്. കാരണം അവര്‍ക്കറിയാം നല്ലതാണെങ്കില്‍ അല്ലെങ്കില്‍ എന്നെകൊണ്ട് കഴിയുന്നതാണെങ്കില്‍ ഞാനത് വാങ്ങുമെന്ന്'

നല്ല സുഹൃത്തുക്കളായാണു ഞാനവരെ വളര്‍ത്തുന്നത്. ഒരിക്കലും അനാവശ്യമായി ഞാനവരെ ശിക്ഷിക്കാറില്ല. കഴിയുന്നതും ഉപദേശിച്ച് മനസിലാക്കി കൊടുക്കാറാണു പതിവ്. എന്നോടുള്ള പേടികൊണ്ടല്ല, ഇഷ്ടം കൊണ്ടായിരിക്കാം ഞാന്‍ പറയുന്നത് ഒരു മടിയില്ലാതെ അവര്‍ അനുസരിക്കുന്നത്. .

നമ്മുടെ ദേഷ്യം തീര്‍ക്കാനാവരുത് കുട്ടികളെ ശിക്ഷിക്കുന്നത്. ചെയ്ത തെറ്റ് അവര്‍ക്ക് മനസ്സിലാവാന്‍ വേണ്ടി ആയിരിക്കണം. ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനും.

നിങ്ങളുടെ കൈയ്യിലെ ചൂരല്‍ വടിയെക്കാളും ആയിരം മടങ്ങ് ഗുണം ചെയ്യും, സ്‌നേഹത്തോടെ അവര്‍ക്ക് നിങ്ങള്‍ പകരുന്ന ചെറിയ ഉപദേശം.

ഈ വാവേടെ ഒരു കാര്യം. ഈ പംക്തിയില്‍ വന്ന മറ്റ് കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!