രണ്ട് ഹെലിപാഡുകള്‍, 3ഡി സിനിമാതിയേറ്റര്‍, വൈന്‍ സെല്ലാര്‍; എന്നിട്ടും ഈ സൂപ്പര്‍ യാട്ടുകള്‍ കട്ടപ്പുറത്ത്!

By Alaka NandaFirst Published May 17, 2022, 4:51 PM IST
Highlights

യുക്രൈന്‍ യുദ്ധമാണ് കാരണം, അതിന്റെ പ്രത്യാഘാതമെന്ന് പറയാം. റഷ്യക്കാരുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ ആ യാട്ടുകളുടെ കാര്യം പോക്കാണ്. എല്ലാം പിടിച്ചെടുക്കുകയാണ് യൂറോപ്യന്‍ യൂനിയന്‍ അധികൃതര്‍.

ബോട്ട് നിര്‍മ്മാതാക്കളും പ്രതിസന്ധിയിലാണ്. പുതിയ കരാറുകള്‍ ഏറ്റെടുക്കാന്‍ പേടി. റഷ്യക്കാരുമായി ഒരിടപാടിനും ആരും തയ്യാറാകാത്ത അവസ്ഥയുണ്ടിപ്പോള്‍ യൂറോപ്പില്‍. ഹിറ്റ് ലിസ്റ്റിലല്ലാത്തവര്‍ വന്നാലും പേടി. ഉടമസ്ഥത പലരുടേയും പേരിലാകാമല്ലോ. ചുരുക്കത്തില്‍ സൂപ്പര്‍യാട്ടുകള്‍ ഷിപ് യാര്‍ഡുകളില്‍ അനക്കമറ്റ് കിടക്കുകയാണ്. ഉടമകളാരെന്ന് വ്യക്തമല്ല പലതിനും. വില്‍ക്കാന്‍ പറ്റില്ല, ജോലിചെയ്യാനും പറ്റില്ല. 

 

 

സൂപ്പര്‍യാട്ടുകള്‍ കോടീശ്വരന്‍മാരുടെ ജീവിത ശൈലിയുടെ ഭാഗമാണ്. സ്വപ്നതുല്യമായ യാത്രകളായിരിക്കും എല്ലാം. പക്ഷേ വിചാരിച്ചിരിക്കാതെ ഈ യാത്രകള്‍ യാത്ര കാറും കോളും നിറഞ്ഞ കടലിലൂടെയായിരിക്കുന്നു. 

യുക്രൈന്‍ യുദ്ധമാണ് കാരണം, അതിന്റെ പ്രത്യാഘാതമെന്ന് പറയാം. റഷ്യക്കാരുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ ആ യാട്ടുകളുടെ കാര്യം പോക്കാണ്. എല്ലാം പിടിച്ചെടുക്കുകയാണ് യൂറോപ്യന്‍ യൂനിയന്‍ അധികൃതര്‍. ഓടുന്നവ മാത്രമല്ല നങ്കൂരമിട്ടിരിക്കുന്നവയും പിടികൂടുന്നുണ്ട്.ഇതിനകം 16 സൂപ്പര്‍യാട്ടുകളാണ് ഇത്തരത്തില്‍ പിടിയിലായത്. 

സൂപ്പര്‍യാട്ട് എന്നൊരു വാക്കില്ല, സാങ്കേതികമായി, പക്ഷേ 24 മീറ്ററില്‍ കൂടുതലുള്ളതെല്ലാം സൂപ്പര്‍യാട്ടുകളാണ്. ചിലതൊക്കെ അതിന്റെ നാലിരട്ടിവരെ വലുപ്പമുള്ളവയാണ്. ചിലതൊക്കെ ചെറുദ്വീപുകളുടെയത്ര വലിപ്പമുണ്ടാകും. 

റഷ്യക്കാര്‍ക്ക് വലിയ യാട്ടുകളോടാണ് പ്രിയം. ശരാശരി അമേരിക്കന്‍ യാട്ടുകളുടെ വലിപ്പം 53 മീറ്ററാണെങ്കില്‍ റഷ്യന്‍ യാട്ടുകളുടെ വലിപ്പം 61 മീറ്ററാണ്. 

DILBAR എന്ന സൂപ്പര്‍യാട്ടില്‍ രണ്ട് ഹെലിപാഡുണ്ട്, വലിയൊരു സ്വിമ്മിംഗ് പൂളും.   യുകെയില്‍ പിടികൂടിയ AXIOMA എന്ന യാട്ടില്‍ അസാമാന്യ വലിപ്പമുള്ള ഒരു  വൈന്‍ സെല്ലാറും 3 ഡി സിനിമാതിയേറ്ററും രണ്ട് നിലയുള്ള സാലണും പോരാത്തതിന് ഓണ്‍ബോര്‍ഡ് വാട്ടര്‍ സ്ലൈഡും ഉണ്ടായിരുന്നു. മുകളിലത്തെ സണ്‍ ഡെക്കില്‍ നിന്ന് അതിഥികള്‍ക്ക് നിമിഷനേരം കൊണ്ട് കടലിലേക്കിറങ്ങാവുന്ന സൗകര്യം. 

 

 

അമേരിക്ക ആദ്യത്തെ റഷ്യന്‍ സൂപ്പര്‍യാട്ട് പിടിച്ചെടുത്തിട്ട് കുറച്ചുനാളേ ആയുള്ളു. 77 മീറ്ററുള്ള TANGO. സ്വന്തം ബ്യൂട്ടി സാലണ്‍, പൂള്‍, ബീച്ച് ക്ലബ് എല്ലാമുണ്ട്. ഉടമസ്ഥന്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ സുഹൃത്ത് വിക്ടര്‍ വെക്‌സല്‍ബര്‍ഗാണ്. മറ്റൊരു സുഹൃത്ത് മിഖല്‍സണിന്റെ സൂപ്പര്‍യാട്ട് കരീബിയന്‍ കടലില്‍ വച്ച് അപ്രത്യക്ഷമായി. അമേരിക്കയുടെ ഉപരോധപട്ടികയിലില്ലാത്ത ചിലര്‍ പെട്ടെന്ന് സൂപ്പര്‍യാട്ടുകളുടെ ഉടമകളായി. ശരിയായ ഉടമസ്ഥനെ രക്ഷിക്കാന്‍ വേണ്ടി.

പക്ഷേ ഇതിനൊരു മറുവശമുണ്ട്. ഉടമകള്‍ റഷ്യക്കാരാണെങ്കിലും അതില്‍ ജോലിചെയ്യുന്നവര്‍, ഡിസൈനര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍, ഷിപ് യാര്‍ഡ് ഉടമകള്‍, പിന്നെ യാട്ടുകളിലെ ജീവനക്കാര്‍. ഇവരൊന്നും റഷ്യക്കാരാവണമെന്നില്ല. അവര്‍ക്ക് നഷ്ടപ്പെടുന്നത് ജീവിതമാര്‍ഗമാണ്. യാട്ടുകള്‍ ഒഴിയുന്നു, ശമ്പളമില്ല. 100- ലേറെ ജീവനക്കാരുണ്ടാവും യാട്ടുകളില്‍. പകുതിപ്പേര്‍ കടലിലും പകുതിപ്പേര്‍ കരയിലും. ഉപരോധം കാരണം യാട്ടുടമകളായ റഷ്യക്കാര്‍ക്ക് ബാങ്കിടപാടുകള്‍ നടത്താനാവില്ല.  യാട്ടിന്റെ വിലയുടെ 15 ശതമാനമാണ് ഓരോ വര്‍ഷത്തെയും ചെലവ്. വിലയനുസരിച്ച് ലക്ഷങ്ങളോ കോടികളോ ആകുമെന്നര്‍ത്ഥം. മെയിന്റനന്‍സ് പോലും നടത്താന്‍ വഴിയില്ലാത്ത അവസ്ഥയിലാണ് റഷ്യന്‍ കോടീശ്വരന്‍മാര്‍.  അമേരിക്കയില്‍ ഈ പിടിച്ചെടുക്കലിന് നിയോഗിച്ചിരിക്കുന്ന സംഘനേതാവ് ആന്‍ഡ്രൂ ആഡംസ് ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചു. അമേരിക്കയാണ് പിടിച്ചെടുക്കുന്നതെങ്കില്‍ യാട്ടിന്റെ മെയിന്റനന്‍സ് ചെലവ് അമേരിക്കന്‍ സര്‍ക്കാര്‍ വഹിക്കണം. അത് നടക്കുന്ന കാര്യമല്ല.

ബോട്ട് നിര്‍മ്മാതാക്കളും പ്രതിസന്ധിയിലാണ്. പുതിയ കരാറുകള്‍ ഏറ്റെടുക്കാന്‍ പേടി. റഷ്യക്കാരുമായി ഒരിടപാടിനും ആരും തയ്യാറാകാത്ത അവസ്ഥയുണ്ടിപ്പോള്‍ യൂറോപ്പില്‍. ഹിറ്റ് ലിസ്റ്റിലല്ലാത്തവര്‍ വന്നാലും പേടി. ഉടമസ്ഥത പലരുടേയും പേരിലാകാമല്ലോ. ചുരുക്കത്തില്‍ സൂപ്പര്‍യാട്ടുകള്‍ ഷിപ് യാര്‍ഡുകളില്‍ അനക്കമറ്റ് കിടക്കുകയാണ്. ഉടമകളാരെന്ന് വ്യക്തമല്ല പലതിനും. വില്‍ക്കാന്‍ പറ്റില്ല, ജോലിചെയ്യാനും പറ്റില്ല. 

 

 

ചിലത് പക്ഷേ കടലുകള്‍ കടന്ന് സുഹൃദ് രാജ്യങ്ങളിലേക്ക് പോയി. സൂപ്പര്‍ യാട്ടുകള്‍ പലതുള്ള ചെല്‍സി ക്ലബ് മുന്‍ ഉടമ അബ്രാമൊവിച്ചിന്റെ രണ്ട് യാട്ടുകള്‍ തുര്‍ക്കിയിലെത്തിയിട്ടുണ്ട്. അങ്ങനെ അഞ്ച് പേരുടെ യാട്ടുകളുണ്ട് തുര്‍ക്കിയില്‍. ചിലത് ദുബായിലുമുണ്ട്. ഏതാണ്ട് 5000 സൂപ്പര്‍യാട്ടുകളുണ്ടിപ്പോള്‍ ആകെ, യുദ്ധത്തിനുമുമ്പ്  റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിക്കൊണ്ടിരുന്ന ഒരു വ്യവസായമാണ് ഇപ്പോള്‍ തകര്‍ന്നടിയാന്‍ തുടങ്ങിയിരിക്കുന്നത്. ശരിയായ സാമ്പത്തിക പ്രത്യാഘാതം അറിയാന്‍ ഇനിയും കുറച്ചുകൂടി കാത്തിരിക്കണമെന്നാണ് വിദഗ്ധപക്ഷം. 

click me!