ഇവര്‍ പീഡിപ്പിക്കപ്പെട്ടത് ഒറ്റക്കാരണത്താലാണ്, സത്യം ജനങ്ങളോട് പറഞ്ഞു!

By Web TeamFirst Published Jan 18, 2020, 1:05 PM IST
Highlights

സർക്കാർ ഇതുപോലെ നിരവധി പ്രാദേശിക മാധ്യമ സ്ഥാപനങ്ങൾ പൂട്ടിക്കുകയും, മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കുകയും ചെയ്യുന്നു.

മാധ്യമ സ്വാതന്ത്ര്യത്തിന് ലോകമെമ്പാടും ഭീഷണി നിലനിൽക്കുന്ന ഒരു കാലമാണ് ഇന്ന്. പല  ലോകരാജ്യങ്ങളിലെയും ഭരണാധികാരികൾ ഹിറ്റലറുടെ പാരമ്പര്യം പിന്തുടർന്നു ഏറ്റവും വലിയ സ്വേച്ഛാധിപതികളായി മാറുന്ന ഒരു അവസ്ഥയാണ് നമുക്ക് ചുറ്റിലും ഇന്ന് കാണാൻ കഴിയുന്നത്. രാജ്യത്തെ അഴിമതിക്കും, ദുർഭരണത്തിനുമെതിരെ ശബ്‌ദമുയർത്തുന്നവരെ  അടിച്ചമർത്താനുള്ള ഒരു ചട്ടുകമായാണ് പലപ്പോഴും ഭരണകൂടങ്ങൾ വർത്തിക്കുന്നത്. അവരെ പിന്താങ്ങാൻ മാധ്യമപ്രവർത്തകരും, രാഷ്ട്രീയ നേതാക്കളും ഉണ്ടാകും. എന്നാൽ മാധ്യമ ധർമ്മം മറന്നിട്ടില്ലാത്ത, മാനുഷിക മൂല്യങ്ങൾക്കായി നിലയുറപ്പിച്ചിട്ടുള്ള അനേകം മാധ്യമ പ്രവർത്തകർ ഇന്നുമുണ്ട്. പക്ഷെ അതിൻ്റെ പേരിൽ അവർ അനുഭവിച്ച ഭീഷണികളും, അന്യായമായ വിചാരണകളും, അവരുടെ തെളിയിക്കപ്പെടാത്ത കൊലപാതകങ്ങളും അനവധിയാണ്.  
 


എസ്രാ അബ്ദുൽ ഫത്ത


ഈജിപ്തിലെ നിരോധിത വാർത്താ വെബ്‌സൈറ്റായ തഹ്‌രിർ ന്യൂസിൻ്റെ റിപ്പോർട്ടറും സോഷ്യൽ മീഡിയ കോർഡിനേറ്ററുമാണ് അബ്ദുൽ ഫത്ത. ഒക്ടോബർ 13 ന് കെയ്‌റോയ്ക്ക് പടിഞ്ഞാറുള്ള ഡോക്കി പ്രദേശത്ത് വച്ച് അവരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയുണ്ടായി. വ്യാജവാർത്തകൾ പ്രചരിപ്പിച്ചുവെന്നും, നിരോധിത ഗ്രൂപ്പിൽ അംഗത്വമുണ്ടെന്നും, സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾ ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്തശേഷം സെക്യൂരിറ്റി ഓഫീസർമാർ അബ്ദുൽ ഫത്തയെ ഒരു രഹസ്യ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ അവർ ഫത്തയെ മർദ്ദിക്കുകയും, മണിക്കൂറുകളോളം വിലങ്ങുകൾ ഉപയോഗിച്ച് കൈകൾ മുകളിലായി തൂക്കിയിടുകയും ചെയ്തു. അവളുടെ സെൽഫോൺ പാസ്‌വേഡ് ആവശ്യപ്പെട്ട് വസ്ത്രങ്ങൾ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു.

ഫത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും, പ്രതിപക്ഷ ഗ്രൂപ്പുകളെ കുറിച്ചും തുറന്നെഴുതാൻ ധൈര്യം കാട്ടിയ പത്രപ്രവർത്തകയാണ്.  ഈജിപ്ഷ്യൻ അധികൃതർ അവരെ നിരീക്ഷിക്കുകയും, 2016 മുതൽ രാജ്യം വിടുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്. തന്നോട് മോശമായി പെരുമാറിയതിനും പീഡിപ്പിച്ചതിനും
അന്വേഷണം ആവശ്യപ്പെട്ട് അവർ നിരാഹാര സമരം തുടങ്ങുകയുണ്ടായി.  പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുടെ രാജി ആവശ്യപ്പെട്ട് 2019 സെപ്റ്റംബർ 20 ന് രാജ്യത്തുടനീളം ജനകീയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതു മുതൽ ഈജിപ്റ്റിൽ മൂവായിരത്തിലധികം പേരെയാണ് ഇതുപോലെ അധികൃതർ തടഞ്ഞുവച്ചിട്ടുള്ളത്.
 

ഇൽഹാം തോഹ്തി


ചൈനയിലെ ഉയിഗർ പണ്ഡിതനും എഴുത്തുകാരനും ബ്ലോഗറുമാണ് ഇൽഹാം തോഹ്തി. വിഘടനപ്രവർത്തനങ്ങൾ നടത്തി എന്ന ആരോപണത്തിൽ ചൈന 2014 ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആറു വർഷക്കാലമായി തോഹ്തി ഇരുമ്പഴിക്കുള്ളിൽ കഴിയുകയാണ്. പടിഞ്ഞാറൻ പ്രദേശമായ സിൻജിയാങ്ങിൽ ലക്ഷക്കണക്കിന് മുസ്ലീങ്ങളെ വിചാരണ കൂടാതെ തടഞ്ഞുവക്കുന്നതായി ചൈനക്കെതിരെ ആരോപണം നിലനിൽക്കുന്നു.

ചൈനയിലെ ന്യൂനപക്ഷമായ ഉയിഗറുകൾ എന്ന അറിയപ്പെടുന്ന അവർക്ക് വേണ്ടി ശബ്‌ദമുയർത്തിയതിനാണ് അദ്ദേഹത്തെ രാജ്യദ്രോഹിയായി മുദ്രകുത്തി ജയിലിലടച്ചത്. 2006 ൽ അദ്ദേഹം ആരംഭിച്ച സാമൂഹിക പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ചൈനീസ്, ഉയിഗർ ഭാഷാ വെബ്‌സൈറ്റായ ഉയിഗുർബിസിൽ “വിഘടനവാദ” ആശയങ്ങൾ പ്രചരിച്ചുവെന്ന് ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഓരോ മൂന്നുമാസത്തിലും 30 മിനിറ്റ് മാത്രമാണ് ഭാര്യയെയും കുടുംബത്തെയും കാണാൻ  ചൈന തോഹതിക്ക് അനുവദിച്ചിരിക്കുന്ന സമയം. അദ്ദേഹത്തിന് ഈ അടുത്തകാലത്തായി യൂറോപ്യൻ സമാധാന പുരസ്‌കാരം ലഭിക്കുകയുണ്ടായി. തോഹതിയുടെ അഭാവത്തിൽ അദ്ദേഹത്തിൻ്റെ മകളാണ് ആ പുരസ്‌കാരം ഏറ്റുവാങ്ങിയത്.
 

അഗ്നസ് എൻ‌ഡിറുബൂസ, ക്രിസ്റ്റിൻ കാമികാസി, എഗൈഡ് ഹരേരിമാന, ടോറൻസ് എംപോസെൻസി


ആഫ്രിക്കയിലെ ബുബാൻസ പ്രവിശ്യയിൽ ഏറ്റുമുട്ടലിനിടെ നാല് മാധ്യമപ്രവർത്തകരെയും അവരുടെ ഡ്രൈവറെയും ഒക്ടോബറിൽ ബുറുണ്ടി പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. മുതിർന്ന പൊളിറ്റിക്കൽ റിപ്പോർട്ടറായ അഗ്നസ് എൻ‌ഡിറുബൂസ, ബ്രോഡ്‌കാസ്റ്റ് റിപ്പോർട്ടറായ ക്രിസ്റ്റിൻ കാമികാസി, ഇംഗ്ലീഷ് ഭാഷാ റിപ്പോർട്ടറായ എഗൈഡ് ഹരേരിമാന, ഫോട്ടോ ജേണലിസ്റ്റ് ടോറൻസ് എംപോസെൻസി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  സംസ്ഥാന സുരക്ഷയെ ദുർബലപ്പെടുത്തിയെന്ന കുറ്റത്തിന് 15 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ആ അഞ്ചുപേരും ഇപ്പോൾ ജയിൽവാസം അനുഭവിച്ചുകൊണ്ടിരിക്കയാണ്.

എന്നാൽ യൂറോപ്യൻ പാര്‍ലമെന്റ് അടുത്തകാലത്തായി പുറത്തിറക്കിയ പ്രമേയത്തിൽ, ബുറുണ്ടിയിലെ മനുഷ്യാവകാശ സാഹചര്യം വളരെയധികം അധഃപതിച്ചുവെന്നും, ജയിലിലടച്ച മാധ്യമപ്രവർത്തകരെ ഉടൻ തന്നെ മോചിപ്പിക്കണമെന്നും ആവശ്യപ്പെടുകയുമുണ്ടായി. കിബിര ദേശീയ ഉദ്യാനത്തിൽ സർക്കാർ വിരുദ്ധ വിമതർ നടത്തിയ സായുധ ആക്രമണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് അവരെ അറസ്റ്റ് ചെയ്തത്. ബുറുണ്ടി സർക്കാർ ഇതുപോലെ നിരവധി പ്രാദേശിക മാധ്യമ സ്ഥാപനങ്ങൾ പൂട്ടിക്കുകയും, മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കുകയും ചെയ്യുന്നു. അടുത്തുവരുന്ന തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നൽകാൻ വിസ്സമ്മതിച്ചതിൻ്റെ പേരിൽ സാധാരണ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നുവെന്നും, അവരെ മർദിക്കുന്നുവെന്നും, ഭരണകക്ഷിയുടെ കുപ്രസിദ്ധമായ യൂത്ത് ലീഗ് അംഗങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയർന്നു വരുന്നുണ്ട്.  

 


അലക്സാണ്ടർ വലോവ്


റഷ്യയിലെ പ്രാദേശിക വാർത്താ സൈറ്റായ ബ്ലോഗ്‌സോച്ചിയുടെ സ്ഥാപകനും എഡിറ്റർ-ഇൻ -ചീഫുമാണ് അലക്സാണ്ടർ വലോവ്. 2018 ജനുവരി 19 ന് വാലോവയെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ തത്സമയം പകർത്തിയ ഒരു വിഡിയോവിൽ പോലീസ് വാതിൽ തകർക്കുന്നതായും, വൈദ്യുതി വിഛേദിക്കുന്നതായും, അദ്ദേഹത്തെ മർദിക്കുന്നതായും വ്യക്തമായി കാണാം. ഉദ്യോഗസ്ഥരുടെ അഴിമതിയെ തുറന്ന് കാണിക്കുന്നതായിരുന്നു  അദ്ദേഹത്തിൻ്റെ ബ്ലോഗ്.

പാർലമെന്റിലെ അംഗമായ യൂറി നാപ്സോയുടെ സഹോദരൻ്റെ കടൽത്തീര സ്വത്തിൻ്റെ ഫോട്ടോ പ്രസിദ്ധീകരിച്ചതിനാണ് തന്നെ മനഃപ്പൂർവ്വം അറസ്റ്റ് ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു. വലോവിൻ്റെ  അഭിഭാഷകന് അദ്ദേഹത്തെ ബന്ധപ്പെടാനോ കണ്ടെത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല. 2014 ലെ ഒളിമ്പിബിക്സ്, ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വിന്റർ ഒളിമ്പിക്‌സായി കാണാക്കപ്പെടുന്നു. അതിൻ്റെ മറപറ്റി നടന്ന പ്രാദേശിക അഴിമതിയെക്കുറിച്ചും ബ്ലോഗ്‌സോച്ചി വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു.
 

മസൂദ് കസെമി


'സെഡേയ പാർസി' പൊളിറ്റിക്കൽ മാഗസിൻ്റെ എഡിറ്റർ ഇൻ ചീഫാണ് മസൂദ് കസെമി. ഗ്യാസ് വില ഉയരുന്നതിനെതിരായ പ്രതിഷേധത്തിനെ അടിച്ചമർത്താനായി ഇറാൻ നവംബറിൽ ഇന്റർനെറ്റ് നിരോധനം നടപ്പാക്കിയിരുന്നു.  സർക്കാർ അഴിമതിയെക്കുറിച്ച് 2018 മുതൽ ട്വിറ്ററിൽ പോസ്റ്റുകളിട്ട കസേമിയെ,  പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയാണുണ്ടായത്.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും, പരമോന്നത നേതാവിനെയും മറ്റ് ഇറാനിയൻ ഉദ്യോഗസ്ഥരെയും അപമാനിച്ചതിനുമാണ് കസേമി ശിക്ഷിക്കപ്പെട്ടത്.  നാല് വർഷത്തെ തടവിന് അദ്ദേഹം ശിക്ഷിക്കപ്പെട്ടു. നാല് വർഷത്തെ ശിക്ഷ കഴിഞ്ഞാലും, ഒരു പത്രപ്രവർത്തകനായി അദ്ദേഹത്തിന് ജോലി ചെയ്യാൻ പിന്നെയും രണ്ട് വർഷത്തെ വിലക്കുണ്ട്.

click me!