ഇന്ത്യൻ സൈനികരുടെമേൽ ബ്രിട്ടൻ നടത്തിയ ക്രൂരമായ രാസായുധ പരീക്ഷണങ്ങൾ...

Web Desk   | others
Published : Jan 26, 2021, 01:16 PM ISTUpdated : Jan 26, 2021, 01:24 PM IST
ഇന്ത്യൻ സൈനികരുടെമേൽ ബ്രിട്ടൻ നടത്തിയ ക്രൂരമായ രാസായുധ പരീക്ഷണങ്ങൾ...

Synopsis

അങ്ങേയറ്റം ഗുരുതരമായ അവസ്ഥയിലായിരുന്ന കുറച്ചുപേരെ മാത്രമേ പിന്നീട് ആശുപത്രികളിലേക്ക് അയച്ചിട്ടുള്ളൂ. മുഖംമൂടികൾ തെറിച്ചുപോയ തിനെ തുടർന്ന് ആളുകൾക്ക് ഗുരുതരമായി പൊള്ളലേറ്റതും പരിക്കേറ്റതുമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധസമയത്ത്, ഇന്ത്യക്കാർ ബ്രിട്ടീഷുകാരുടെ കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്നു. ഇതിന്റെ ഫലമായി യുദ്ധത്തിൽ പോരാടാൻ ഇന്ത്യക്കാരെയും അവരുടെ സൈന്യത്തിൽ നിയമിച്ചു. ഈ കേസിൽ തങ്ങളുടെ നിലപാട് തെരഞ്ഞെടുക്കാൻ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യമില്ലായിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് നീണ്ട യാത്രകൾ നടത്തേണ്ടിവന്നതിനാൽ യുദ്ധകാലത്തെ പട്ടാളക്കാരുടെ അവസ്ഥ ഭയാനകമായിരുന്നു.  

ഇന്ത്യയിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ടവരെ യുദ്ധത്തിൽ വിവിധ പരീക്ഷണങ്ങൾക്ക് വിധേയരാക്കി. മിക്ക കേസുകളിലും, ഇനി അടുത്തത് എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് പോലും അറിയാതെയായിരുന്നു ഇന്ത്യക്കാർ അതിന് ഇറങ്ങിത്തിരിച്ചത്. ആളുകളെ പരീക്ഷണ മുറികളിലേക്ക് തള്ളിവിടുകയും, അസഹ്യമായ വേദന അടിച്ചേല്പിക്കുകയും ചെയ്യുമായിരുന്നു. ഈ മാരകമായ പരീക്ഷണത്തിൽ സൈനികർ അങ്ങേയറ്റം പരിക്കേറ്റവരോ, അംഗവൈകല്യമുള്ളവരോ ആയി തീർന്നു. 

രണ്ട് ലോകമഹായുദ്ധകാലത്ത് ശത്രുക്കളെ കൊലപ്പെടുത്താൻ മാരകമായ വാതകങ്ങൾ ഉപയോഗിച്ചിരുന്നു. എന്നിരുന്നാലും, യുദ്ധക്കളത്തിൽ അവ ഉപയോഗിക്കുന്നതിന് മുമ്പ്, അവയുടെ ഫലപ്രാപ്തിയും നാശനഷ്ടങ്ങൾ വരുത്താൻ ആവശ്യമായ അളവുകളും നിർണ്ണയിക്കാൻ ഇവ പരീക്ഷിക്കേണ്ടത് ആവശ്യമായിരുന്നു. പോർട്ടൺ ഡൗൺ എന്ന രാസയുദ്ധ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരെ ഇതിനായി നിയമിച്ചു. നിലവിൽ പാകിസ്ഥാന്റെ ഭാഗമായ റാവൽപിണ്ടിയിലാണ് പരീക്ഷണങ്ങൾ നടത്തിയിരുന്നത്. ജപ്പാനെതിരെ ഉപയോഗിക്കുന്നതിന് വിഷവാതകം വികസിപ്പിക്കാൻ ഈ സ്ഥാപനത്തോട് ആവശ്യപ്പെട്ടിരുന്നു.

യുദ്ധം തുടങ്ങുന്നതിനുമുമ്പ് 10 വർഷം മുൻപ് തന്നെ അവർ മനുഷ്യരിൽ വൻതോതിൽ ഈ പരീക്ഷണങ്ങൾ നടത്താൻ ആരംഭിച്ചു. യുദ്ധകാലം മുഴുവൻ അവ തുടർന്നു. പരിപാടിയിൽ 20,000 -ത്തിലധികം ബ്രിട്ടീഷ് സൈനികർ ഉൾപ്പെടുന്നു, അതിൽ ഇന്ത്യക്കാർ ന്യൂനപക്ഷമായിരുന്നു. ജീവിതകാലം മുഴുവൻ അവരുടെ ആരോഗ്യം തകർത്ത പരീക്ഷണങ്ങൾക്ക് അവർ വിധേയരായി.  

Mustard gas അർബുദത്തിനും മറ്റ് രോഗങ്ങൾക്കും കാരണമാകുമെന്ന് ഇപ്പോൾ പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ അന്ന് അതിനെ കുറിച്ച് അത്ര ഗൗരവമായി പഠനങ്ങൾ നടന്നിരുന്നില്ല. അതിനാൽ, പരീക്ഷണങ്ങൾ ആളുകളിൽ നിർബന്ധിതമാക്കുക മാത്രമല്ല, നിരുത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുകയും ചെയ്തു. പരീക്ഷണം അവസാനിച്ചുകഴിഞ്ഞാൽ അതിൽ പങ്കെടുത്തവരെ തീർത്തും അവഗണിച്ചിരുന്നു. പലരും ഗുരുതരമായ പരിക്കുകളോടെ മരണപ്പെട്ടു. സൈനികരുടെ ചർമ്മത്തെ സാരമായി നശിപ്പിച്ച ഇത് ചിലപ്പോൾ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വേദനയുണ്ടാക്കിയതായും രേഖകൾ പറയുന്നു. ചില സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു.

വാതകം എക്സ്പോഷർ ചെയ്യുന്നതിന്റെ ദീർഘകാല ഫലങ്ങൾ അളക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് ഗാർഡിയൻ ആരോപിക്കുന്നു. അങ്ങേയറ്റം ഗുരുതരമായ അവസ്ഥയിലായിരുന്ന കുറച്ചുപേരെ മാത്രമേ പിന്നീട് ആശുപത്രികളിലേക്ക് അയച്ചിട്ടുള്ളൂ. മുഖംമൂടികൾ തെറിച്ചുപോയ തിനെ തുടർന്ന് ആളുകൾക്ക് ഗുരുതരമായി പൊള്ളലേറ്റതും പരിക്കേറ്റതുമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ പ്രക്രിയയിൽ പലരുടെയും ജനനേന്ദ്രിയം കത്തിക്കരിഞ്ഞു. ഈ ആളുകൾക്ക് നഷ്ടപരിഹാരം നൽകാൻ ഒരു സർക്കാറും തയ്യാറായില്ല.  

Mustard gas പരീക്ഷണങ്ങൾ ഇന്ത്യക്കാരിൽ നടത്തിയ കാലഘട്ടത്തെക്കുറിച്ച് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്താണ് ഇത് സംഭവിച്ചതെന്ന് മിക്ക റിപ്പോർട്ടുകളും സൂചിപ്പിക്കുമ്പോൾ, ഈ പരീക്ഷണങ്ങൾ മറ്റൊരു കാലഘട്ടത്തിൽ നിന്നാണെന്നും തികച്ചും വ്യത്യസ്തമായ ലക്ഷ്യങ്ങൾക്ക് വേണ്ടിയായിരുന്നുവെന്നും ബ്രിട്ടീഷുകാർ അവകാശപ്പെടുന്നു. സത്യം എന്തുതന്നെയായാലും, ഒരുപക്ഷേ അവർ പോലും അറിയാത്ത ഒരു കാരണത്താൽ സ്വയം ത്യാഗം ചെയ്യാൻ പലരും നിർബന്ധിതരായി എന്നതിൽ സംശയമില്ല.  

 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

'ഞങ്ങൾ ജീവിതം മെച്ചപ്പെടുത്തി'; പാതിരാത്രി 2.30 ന് ഗുഡ്ഗാവിലെ തെരുവുകളിലൂടെ നടന്ന് ദമ്പതികൾ, വീഡിയോ വൈറൽ
എഫ് 15ഇ പൈലറ്റിനെ തേടി യുഎസിന്‍റെ രക്ഷാ ഹെലികോപ്റ്റർ; വെടിയുതിർത്ത് ഇറാനികൾ, വീഡിയോ വൈറൽ