ട്രംപിന്‍റെ അമേരിക്കയില്‍ ഒരു സോഷ്യലിസ്റ്റ് ബദലോ; ക്യാമ്പസുകളില്‍ കണ്ടത്

By Noushad KTFirst Published Jan 6, 2019, 12:17 PM IST
Highlights

സമ്മേളന ഹാളിലേക്ക് കയറി ഒരു ഫോട്ടോയെടുത്തോട്ടെ എന്ന് സംഘാടകരോട് ചോദിച്ചപ്പോള്‍ പങ്കെടുക്കുന്നവരില്‍ ചിലര്‍ക്ക് യോജിപ്പില്ലാത്തതിനാല്‍ വേണ്ടെന്ന് പറഞ്ഞു. പ്രവര്‍ത്തകരല്ലാത്ത സമ്മേളന പ്രതിനിധികള്‍ ഫോട്ടോ പ്രസിദ്ധീകരിക്കപ്പെടുന്നത് ഇഷ്ടപ്പെടുന്നില്ലെന്നതാണ് കാര്യം. സമ്മേളനത്തിന് ഇരിക്കാന്‍ സമയമില്ലാത്തതിനാല്‍ ഹാളിന് പുറത്തിറങ്ങി നൈതനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

ബുദ്ധി ജീവികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ ഏറെ സ്വാധീനമുളള സംഘടനയാണ് ഐ.എസ്.ഒ. കാല്‍ മാര്‍ക്‌സും ഏംഗല്‍സും തറയിടുകയും ലെനിന്‍, റോസ ലക്‌സംബര്‍ഗ്, ട്രോട്‌സ്‌കി എന്നിവരിലൂടെ തുടരുകയും ചെയത് മാര്‍ക്‌സിസ്റ്റ് പാരമ്പര്യത്തിലൂന്നിയാണ് പ്രവര്‍ത്തനമെന്നാണ് ഐ.എസ്.ഒ സ്വയം വ്യക്തമാക്കുന്നത്. ട്രോട്‌സ്‌കിയുടെ ആശയങ്ങളെ സ്വീകരിക്കുന്നതോടൊപ്പം സ്റ്റാലിനെ തളളിപ്പറയുക കൂടി ചെയ്യുന്നു. socialistworker.org എന്ന പേരിലുളള ഓണ്‍ലൈന്‍ പത്രത്തിനും പ്രിന്റ് മാസികക്കും കാമ്പസില്‍ ധാരാളം വായനക്കാരുണ്ട്.

നൂറിലധികം നോബല്‍ അവാര്‍ഡ് ജേതാക്കളും ഇരുനൂറിലധികം ഒളിംബിക് മെഡല്‍ വിജയികളും പഠിച്ചിറങ്ങിയ ക്യാമ്പസൊന്ന് ചുറ്റി കാണുക. സാന്‍ഫ്രാന്‍സിസ്‌കോയിലെ ബെക്‌ലി യൂണിവേഴ്സ്റ്റിയിലേക്ക് നടക്കുമ്പോള്‍ അത്ര മാത്രമേ ഉദ്ദേശിച്ചിരുന്നുളളൂ. കവാടത്തിലേക്ക് കയറാനൊരുങ്ങവെ വലതു മതിലില്‍ പതിച്ച പോസ്റ്ററില്‍ കണ്ണുടക്കി. 'മാര്‍ക്‌സിസം കോണ്‍ഫറന്‍സ് ' എന്ന് ചുവപ്പ് പശ്ചാത്തലത്തിലെഴുതിയ പോസ്റ്ററിനടുത്ത് പോയി വിവരങ്ങള്‍ വായിച്ചപ്പോള്‍ പരിപാടി നടന്നു കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായി. 

നടുവിലും വശങ്ങളിലുമായി മരങ്ങള്‍ അതിരിട്ട വഴിയിലൂടെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ വന്നു പൊയ്‌ക്കോണ്ടിരിക്കുന്നു. മുന്നോട്ടുളള പാതയില്‍ പലയിടങ്ങളിലായി പോസ്റ്ററിനൊപ്പം പതിച്ച ദിശാസൂചി നോക്കി പരിപാടി നടക്കുന്ന 'വീലര്‍ ഹാളി'ലേക്ക് നടന്നു. സമ്മേളനം നടക്കുന്ന ഹാളിന് പുറത്ത് രജിസ്‌ട്രേഷന്‍ ടേബിളിലിരിക്കുന്ന മൂവരില്‍ ഒരാളോട് സ്വയം പരിചയപ്പെടുത്തി വിവരങ്ങള്‍ ചോദിച്ചു. വ്യത്യസ്ത വീക്ഷണം പുലര്‍ത്തുന്ന അമേരിക്കയിലെ വിവിധ ഇടതുപക്ഷ ധാരയിലുളളവര്‍ പങ്കെടുക്കുന്ന പരിപാടിയാണെന്ന് സംഘാടകന്‍ കൂടിയായ നൈതന്‍ റോസ്‌ക്വസ്റ്റ് വിശദീകരിച്ചു. 

ജനാധിപത്യമുളളിടത്തെ സോഷ്യലിസം വളരുകയും നിലനില്‍ക്കുകയും ചെയ്യൂ എന്നതാണ് ഡി.എസ്.എയുടെ വിശ്വാസം.

ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ രേഖപ്പെടുത്തിയ ബ്രോഷറിലൂടെ കണ്ണോടിച്ചപ്പോള്‍ അത് ബോദ്ധ്യപ്പെട്ടു. മാര്‍ക്‌സിസവും അടിച്ചമര്‍ത്തലും', വിപ്ലവ സോഷ്യലിസം, സാമൂഹ്യ ജനാധിപത്യം, ജനാധിപത്യ സോഷ്യലിസം,  സോഷ്യലിസവും ഫലസ്തീന്‍ മോചനവും തുടങ്ങി അഭിപ്രായന്തരങ്ങള്‍ ധാരാളം ഉയരാവുന്ന വിഷയങ്ങളിലാണ് പ്രഭാഷണങ്ങള്‍. അവസാനം 'ട്രംപിന്റെ അമേരിക്കക്ക് ഒരു സോഷ്യലിസ്റ്റ് ബദല്‍' എന്ന വിഷയത്തിലൂന്നിയ പൊതു ചര്‍ച്ചയും. ക്യാമ്പസില്‍ വേരുകളുളള ഇന്‍ര്‍നാഷനല്‍ സോഷ്യലിസ്റ്റ് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ഒ) എന്ന സംഘടനയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഐ.എസ്.ഒ ആണ് സംഘാടകരെങ്കിലും അമേരിക്കയിലെ മറ്റൊരു ഇടത് സംഘടനയായ ഡെമോക്രാറ്റിക സോഷ്യലിസ്റ്റ് ഓഫ് അമേരിക്ക (ഡി.എസ്.എ)യുടെ പ്രഭാഷകരും പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിക്കുന്നുണ്ടെന്ന് മനസ്സിലായി. വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവരാണ് ഇരു സംഘടനകളെങ്കിലും ഒന്നിക്കാവുന്ന മേഖലകളിലൊക്കെ ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 

ഏകാധിപത്യ പ്രണതകളെല്ലാം സോഷ്യലിസ്റ്റ് വിരുദ്ധമാണെന്നും അവര്‍ കരുതുന്നു

സമ്മേളന ഹാളിലേക്ക് കയറി ഒരു ഫോട്ടോയെടുത്തോട്ടെ എന്ന് സംഘാടകരോട് ചോദിച്ചപ്പോള്‍ പങ്കെടുക്കുന്നവരില്‍ ചിലര്‍ക്ക് യോജിപ്പില്ലാത്തതിനാല്‍ വേണ്ടെന്ന് പറഞ്ഞു. പ്രവര്‍ത്തകരല്ലാത്ത സമ്മേളന പ്രതിനിധികള്‍ ഫോട്ടോ പ്രസിദ്ധീകരിക്കപ്പെടുന്നത് ഇഷ്ടപ്പെടുന്നില്ലെന്നതാണ് കാര്യം. സമ്മേളനത്തിന് ഇരിക്കാന്‍ സമയമില്ലാത്തതിനാല്‍ ഹാളിന് പുറത്തിറങ്ങി നൈതനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ട്രംപ് അധികാരത്തിലെത്തിയതോടെ ക്യാമ്പസുകളിലും യുവാക്കള്‍ക്കിടയിലും സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് സ്വീകാര്യത ഏറി വരികയാണെന്ന് നൈതന്‍ പറഞ്ഞു. 

ബുദ്ധി ജീവികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ ഏറെ സ്വാധീനമുളള സംഘടനയാണ് ഐ.എസ്.ഒ. കാല്‍ മാര്‍ക്‌സും ഏംഗല്‍സും തറയിടുകയും ലെനിന്‍, റോസ ലക്‌സംബര്‍ഗ്, ട്രോട്‌സ്‌കി എന്നിവരിലൂടെ തുടരുകയും ചെയത് മാര്‍ക്‌സിസ്റ്റ് പാരമ്പര്യത്തിലൂന്നിയാണ് പ്രവര്‍ത്തനമെന്നാണ് ഐ.എസ്.ഒ സ്വയം വ്യക്തമാക്കുന്നത്. ട്രോട്‌സ്‌കിയുടെ ആശയങ്ങളെ സ്വീകരിക്കുന്നതോടൊപ്പം സ്റ്റാലിനെ തളളിപ്പറയുക കൂടി ചെയ്യുന്നു. socialistworker.org എന്ന പേരിലുളള ഓണ്‍ലൈന്‍ പത്രത്തിനും പ്രിന്റ് മാസികക്കും കാമ്പസില്‍ ധാരാളം വായനക്കാരുണ്ട്. അമേരിക്കന്‍ രാഷ്ട്രീയ സംഭവ വികാസങ്ങളെ സോഷ്യലിസ്റ്റ്  കണ്ണിലൂടെ വിശകലനം ചെയ്യുന്ന ഡാന്നി കാച്ചിനെ പോലുളളവരുടെ ലേഖനങ്ങളും പ്രവര്‍ത്തന വിവരങ്ങളും ഉള്‍പ്പെടുന്ന മാസിക മറിച്ച് നോക്കിയാല്‍ അമേരിക്കയില്‍ സോഷ്യലിസ്റ്റ് കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണെന്ന് തോന്നും. 

വാരാന്ത്യ യോഗങ്ങളിലും പൊതുയോഗങ്ങളിലും പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ബ്രാഞ്ച് കമ്മിറ്റികളെ ബന്ധപ്പെടാനുളള വിവരങ്ങളും മാസികയില്‍ കാണം. അമേരിക്കയിലെ 40 നഗരങ്ങളില്‍ ബ്രാഞ്ചുകളും പ്രവര്‍ത്തകരുമുളള സംഘടനയില്‍ അംഗമാകുന്നതിന് സോഷ്യലിസ്റ്റ് ആശയങ്ങള്‍ പരിചയപ്പെടല്‍ നിര്‍ബന്ധമാണ്. സംഘടനാ വിദ്യാഭ്യാസത്തിനാവശ്യമായ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുളളതാണ് ഐ.എസ്.ഒയുടെ വെബ്‌സൈറ്റ്. 'വേര്‍ വി സ്റ്റാന്റ്' എന്ന അടിസ്ഥാന നിലപാട് വ്യക്തമാക്കുന്ന ലേഖനവും അംഗങ്ങളുടെ ടൂള്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയ പുസ്തകങ്ങളും വായിച്ച് അതംഗീകരിക്കുന്നുവെങ്കില്‍ മാത്രമെ സംഘടനയില്‍ ഒരാള്‍ക്ക് അംഗമാകാനാകൂ. മാര്‍ക്‌സിസത്തെയും സോഷ്യലിസത്തെയും കുറിച്ച് ആഴത്തിലുളള പഠനത്തിന് സഹായകമാകുന്നതാണ് വെബ്‌സൈറ്റിലെ വിവരങ്ങള്‍. ഹേയ്മാര്‍കറ്റ് പ്രസിദ്ധീകരിക്കുന്ന അരുന്ധതി മുതല്‍ നോം ചോംസ്‌കി വരെയുളളവരുടെ പുസ്തകങ്ങളും സംഘടന വിതരണം ചെയ്യുന്നു. ലോകത്താകെയുളള ഇടത് മുന്നേറ്റങ്ങളെ ആഴത്തിലും വിമര്‍ശനാത്മകവുമായി വിലയിരിത്തുന്ന 'ഇന്റര്‍ നാഷനല്‍ സോഷ്യലിസ്റ്റ് റിവ്യൂ' സംഘടനയുടെ മറ്റൊരു പ്രസിദ്ധീകരണമാണ്.

ട്രംപ് അധികാരത്തിലെത്തിയ ശേഷം ഡി.എസ്. എയുടെ അംഗങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായത്

നൈതനോട് സംസാരിച്ച ശേഷം തൊട്ടടുത്ത ടേബിളിലേക്ക് പോയി. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്ക(ഡി.എസ്.എ)യുടെ കിഴക്കന്‍ സാന്‍ഫ്രാന്‍സിസ്‌കോ ഘടകമായ ഇ.ബി.ഡി.എസ്.എയുടെ പ്രതിനിധി ജോന്നയാണ് അവിടെയിരിക്കുന്നത്. ഡി.എസ്.എയുടെ ഭാഗമായ സോഷ്യല്‍ ഫെമിനിസ്റ്റ് എന്ന വനിതാ സംഘടനയുടെയും ഇ.ബി.ഡി.എസ്.എയുടെയും ലോഗോ പതിച്ച ടീ ഷര്‍ട്ടുകള്‍ വില്‍പനക്കായി ടേബിളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഐ.എസ്.ഒയെക്കാള്‍ അംഗങ്ങളും ശാഖകളുമുളള സംഘടനയാണ് ഡി.എസ്.എ. ജനാധിപത്യമുളളിടത്തെ സോഷ്യലിസം വളരുകയും നിലനില്‍ക്കുകയും ചെയ്യൂ എന്നതാണ് ഡി.എസ്.എയുടെ വിശ്വാസം. 

ഏകാധിപത്യ പ്രണതകളെല്ലാം സോഷ്യലിസ്റ്റ് വിരുദ്ധമാണെന്നും അവര്‍ കരുതുന്നു. ക്യാമ്പസിനപ്പുറം എല്ലാ വിഭാഗങ്ങള്‍ക്കിടയിലും സ്വാധീനമുളള ഡി.എസ്.എയില്‍ അംഗമാകാന്‍ ഐ.എസ്.ഒയിലേക്കാള്‍ എളുപ്പമാണ്. രാഷ്ടീയ പാര്‍ട്ടികളായ റിപ്പബ്ലികിനും ഡെമോക്രാറ്റിനും ഐ.എസ്.ഒ പിന്തുണ നല്‍കാത്തപ്പോള്‍ ഡി.എസ്.എ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണക്കുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിക്കകത്ത് സമ്മര്‍ദ്ദ ഗ്രൂപ്പായി പ്രവര്‍ത്തിച്ച് സോഷ്യലിസത്തിലേക്കുളള വഴി തെളിക്കുക എന്നതാണ് ഡി.എസ്.എയുടെ നയം. ട്രംപ് അധികാരത്തിലെത്തിയ ശേഷം ഡി.എസ്. എയുടെ അംഗങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായത്. 2016 -ല്‍ 6500 ആയിരുന്ന അംഗസംഖ്യ 2018 -ല്‍ 50,000 ആയി ഉയര്‍ന്നു. ഡി.എസ്.എ പിന്തുണയുളള 40 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണത്തെ ഇടക്കാല തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ബേനി സാന്‍ഡേസന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തോടെ ഡി.എസ്.എക്ക് കിട്ടിത്തുടങ്ങിയ സ്വീകാര്യത ഇടക്കാല തെരഞ്ഞെടുപ്പില്‍ അലക്‌സാണ്ട്രിയ ഒകാസിയോ കോട്ടസ്, റഷിദ തലീബ് എന്നിവരുടെ വിജയത്തോടെ വിപുലമാകുകയാണ്. 

 ക്യാമ്പസില്‍ വെച്ച് സോഷ്യലിസിറ്റ് ബദലിനെക്കുറിച്ച് ആലോചിക്കുന്ന സമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് രസകരകമായി തോന്നി

അമേരിക്കയില്‍ ട്രംപിന്റെ നയങ്ങള്‍ക്കെതിരെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇരു സംഘടനകളും കൈകോര്‍ത്താണ് പ്രവര്‍ത്തിക്കുന്നത്. ട്രാന്‍സ് ജെന്‍ഡര്‍ അവകാശങ്ങളെയും ലിംഗ നീതിയെയും ഹനിക്കുന്ന ട്രംപിന്റെ പ്രസ്താവനങ്ങള്‍ക്കും നീക്കങ്ങള്‍ക്കും എതിരെയുളള പ്രതിഷേധം മുതല്‍ ഗൂഗിള്‍ ജോലിക്കാരുടെ വാക്ക് ഔട്ട് വരെയുളള പ്രതിരോധങ്ങളെ മുന്നില്‍ നിന്ന് നയിച്ചത് ഈ സംഘടനകളാണ്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തിനെതിരെ 'നോ ബാന്‍ നോ വാള്‍' എന്ന പേരില്‍ ഇപ്പോഴും പ്രതിഷേധമുയര്‍ത്തുന്നു. കോര്‍പറേറ്റുകള്‍ക്കുളള അധികാരങ്ങളെ ക്ഷയിപ്പിക്കുക എന്ന ലക്ഷ്യത്തൊടെയാണ് ഡി.എസ്.എയുടെ നീക്കങ്ങളെന്നാണ് സംഘടന അവകാശപ്പെടുന്നത്. യുദ്ധക്കൊതി, ആയുധക്കച്ചവടം, മദ്ധ്യപൂര്‍വേഷ്യയിലെ രാഷ്ട്രീയ ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങളിലൊക്കെ നിലവിലെ അമേരിക്കന്‍ നയത്തിനെതിരായ ക്യാമ്പയിനും പ്രവര്‍ത്തനങ്ങളുമാണ് ഈ സംഘടനകള്‍ നടത്തുന്നത്.

അമേരിക്കയിലെ കോര്‍പറേറ്റ് ഭീമന്മാരുടെ തലപ്പത്തിരിക്കുന്നവരില്‍ വലിയൊരു വിഭാഗം പഠിച്ചിറങ്ങിയ യു.സി (യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ) ബെക്‌ലി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ക്യാമ്പസില്‍ വെച്ച് സോഷ്യലിസിറ്റ് ബദലിനെക്കുറിച്ച് ആലോചിക്കുന്ന സമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് രസകരകമായി തോന്നി. വിയറ്റ്‌നാം യുദ്ധത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനം നടന്ന യൂണിവേഴ്‌സിറ്റി കൂടിയാണിതെന്ന ചരിത്രം അന്നേരമറിഞ്ഞിരുന്നില്ല!.
 

click me!