'ബിഗ് ബ്രോ', സിദ്ദിഖിന്റെ 'മാസ് ലാലേട്ടൻ'- റിവ്യൂ

By Web TeamFirst Published Jan 16, 2020, 3:45 PM IST
Highlights

മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ ഇമേജ് പൂർണ്ണമായും ഉപയോഗിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ സഞ്ചാരം

രണ്ടായിരത്തിഇരുപതിലെ ആദ്യ മോഹൻലാല്‍ ചിത്രമായാണ് സിദ്ദിഖ് സംവിധാനം ചെയ്‍ത ബിഗ് ബ്രദര്‍ തിയേറ്ററിലെത്തിയത്. തന്റെ പതിവ് കോമഡി ട്രാക്കിൽ നിന്ന്  മാറി ആക്ഷനും സസ്പെൻസും ഡ്രാമയുമെല്ലാം ചേര്‍ത്ത് ത്രില്ലർ മൂഡിലാണ് സംവിധായകൻ ബിഗ് ബ്രദര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ  റിലീസിന് മുൻപ് തന്നെ സംവിധായകൻ പറയുകയും ചെയ്‍തിരുന്ന മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന 'ത്രില്ലിങ് ലാലിനെ'യാണ് ബിഗ് ബ്രദറില്‍ എത്തിക്കുന്നത് എന്ന്. സംവിധായകന്റെ വാക്ക് പോലെ തന്നെ മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ ഇമേജ് പൂർണ്ണമായും ഉപയോഗിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ സഞ്ചാരം. കിടിലൻ ആക്ഷൻ സീക്വൻസുകളും ചേരുന്നതോടെ മാസ് ചേരുവകളുള്ള ഒരു ലാൽ ചിത്രമായി ബിഗ് ബ്രദര്‍ മാറുന്നു.

സച്ചിദാനന്ദൻ എന്ന മോഹൻലാലിന്റെ നായക കഥാപാത്രത്തിലൂടെയാണ് ചിത്രം കഥ പറഞ്ഞ് പോകുന്നത്. ചെറുപ്പത്തിൽ തന്നെ കൊലപാതകവുമായി ബദ്ധപ്പെട്ട് ജയിലിലാകുന്ന സച്ചിദാനന്ദൻ ഇരട്ട ജീവപര്യന്തം കഴിഞ്ഞ് പുറത്തു വരുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. ഇരുട്ടിലും  കണ്ണ് കാണാനാവും എന്നത്  സച്ചിദാനന്ദന്റെപ്രത്യേകതയാണ്.  അങ്ങനെയൊരു കഴിവുള്ളതു കൊണ്ട് തന്നെ പല ഓപ്പറേഷനുകളിലും പൊലീസ് സച്ചിയെ ഉപയോഗിക്കാറുണ്ട്.  സാമാധാനപരമായ ജീവിതം ആഗ്രഹിച്ച് ജയിലിൽ നിന്നിറങ്ങുന്ന  സച്ചിയെ തേടി പുതിയ ദൗത്യവുമായി പൊലീസ് എത്തുന്നതും തന്റെ ഇളയ സഹോദരൻ മനുവിനെ പ്രത്യേക സാഹചര്യത്തിൽ കാണാതാകുന്നതും സച്ചിയെ കൂടുതൽ  പ്രതിസന്ധിയിലാക്കുന്നു. തുടർന്ന് സച്ചി നടത്തുന്ന യാത്രയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

സിദ്ദിഖിന്റെ മുൻ ചിത്രങ്ങളായ ക്രോണിക് ബാച്ച്ലർ, ഹിറ്റ്ലർ എന്നിവ വിവിധ തരത്തിലുള്ള ജ്യേഷ്‍ഠന്മാരുടെ കഥയാണ് പറഞ്ഞത്. അതിലെല്ലാം ജ്യേഷ്‍ഠൻ എന്ന ഘടകത്തിനു വളരെ വൈകാരികമായ വശംകൂടി ഉണ്ടായിരുന്നു.  ബിഗ് ബ്രദറിനും ഈ വൈകാരിക തലമുണ്ട്. നർമ്മവും ആക്ഷനും നിറഞ്ഞ ആദ്യ പകുതി പിന്നിട്ട് രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ ഇത്തരത്തിലുള്ള വൈകാരികമായ തലങ്ങളിലൂടെയാണ് ചിത്രത്തിന്റെ ഒഴുക്ക്.  സർജാനോ ഫ ഖാലീദും അനൂപ് മേനോനും മോഹൻലാലിന്റെ അനിയൻമാരാകുമ്പോള്‍ സുഹൃത്തുക്കളായി ടിനി ടോം, ഇർഷാദ്, വിഷ്‍ണു ഉണ്ണികൃഷ്‍ണനും എത്തുന്നു. നായകനൊപ്പം തന്നെ ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്ന കഥാപാത്രമായി ഇവരെല്ലാം മാറുന്നു എന്നതും പ്രത്യേകതയാണ്.  

മോഹൻലാലിനെ ഒരു താരമായി കാണാൻ ഇഷ്‍ടപ്പെടുന്ന ആരാധകരുടെ അഭിരുചികൾക്ക് അനുസരിച്ചാണ് ചിത്രത്തിന്റെ മെയ്‍ക്കിംഗ്. നായകന്റെ എൻട്രി മുതൽ സിനിമ ലക്ഷ്യം വയ്ക്കുന്നതും അത്തരത്തിലുള്ള പാറ്റേണാണ്. ഫൈറ്റ് സ്വീകൻസുകളും ഡയലോഗുകളും കൊണ്ട് മാസ്സായുള്ള മോഹൻലാൽ എന്ന സൂപ്പർതാരമാണ് സിനിമയിലുള്ളത്. ഏറെ നാളുകൾക്ക് ശേഷം  ജനാര്‍ദ്ദനൻ എന്ന നടനെയും  സ്ക്രീനിൽ നിറഞ്ഞു കാണുന്നുണ്ട്. സുപ്രീം സുന്ദറും സ്റ്റണ്ട് സിൽവയും ഒരുക്കിയ സംഘട്ടന രംഗങ്ങൾ മികച്ച് നിൽക്കുന്നു.  ജിത്തു ദാമോദറിന്റെ ഛായാഗ്രഹണം സിനിമയുടെ വേഗതയ്‍ക്കും കഥ പറച്ചലിനും യോജിച്ചതുതന്നെ പൊലീസ് വേഷത്തിലെത്തുന്ന ഹിന്ദി  താരം അര്‍ബാസ് ഖാൻ മലയാളത്തിലുള്ള ആദ്യ സിനിമ മോശമാക്കിയില്ല. ഹണി റോസ്, മിര്‍ണ മേനോന്‍, സത്‌ന ടൈറ്റസ്, ഗാഥ, സിദ്ദിഖ്,  തുടങ്ങിയ താരങ്ങളും സിനിമയുടെ കഥയില്‍ നിര്‍ണ്ണായകമാണ്.

മോഹൻലാൽ എന്ന സൂപ്പർ താരത്തെ മുൻ നിർത്തി തന്നെയാണ്  സിദ്ദിഖ് ചിത്രം സംവിധായകൻ ചെയ്‍തിരിക്കുന്നത്. മാസ് പാറ്റേണിലുള്ള മോഹൻലാലിന്റെ ആരാധകര്‍ ആഗ്രഹിക്കുന്ന ആക്ഷനും ആവേശവും  എല്ലാം ചേർത്തിണക്കിയാണ് ബിഗ് ബ്രദര്‍ കഥ പറയുന്നത്. മോഹൻലാൽ എന്ന ബ്രാൻഡ് വാല്യുവിനെ മുൻ നിർത്തിയൊരുക്കിയിരിക്കുന്ന ചിത്രം ആരാധകർ ഇഷ്‍ടപ്പെടുന്ന ചേരുവകളാൽ നിറഞ്ഞു നിൽക്കുന്നു.

click me!