സാമ്പത്തികബുദ്ധിമുട്ട് എല്ലാവരും ഒരുമിച്ച് നേരിടുകയാണ് വേണ്ടത്; ഇനിയും കടമെടുക്കേണ്ടിവരുമെന്നും ധനമന്ത്രി

By Web TeamFirst Published Oct 5, 2021, 8:10 PM IST
Highlights

യുഡിഎഫ് കാലത്തെ കടം ആനുപാതികമായി എൽഡിഎഫ് കാലത്ത് കൂടിയില്ല. എങ്കിലും ബുദ്ധിമുട്ടുണ്ട്. ഇനിയും കടം എടുക്കേണ്ടിവരുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. 
 

തിരുവന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക ബുദ്ധിമുട്ട്(Financial Crisis)  എല്ലാവരും ഒരുമിച്ച് നേരിടുകയാണ് വേണ്ടതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ (K N Balagopal). യുഡിഎഫ് കാലത്തെ (UDF) കടം ആനുപാതികമായി എൽഡിഎഫ് (LDF) കാലത്ത് കൂടിയില്ല. എങ്കിലും ബുദ്ധിമുട്ടുണ്ട്. ഇനിയും കടം എടുക്കേണ്ടിവരുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. 

ജി എസ് ടി(gst)  യിൽ വന്നാൽ പെട്രോൾ വില കുറയില്ല. അത് തെറ്റായ പ്രചരണമാണ്.  ഒരു രാജ്യം ഒരു നികുതി എന്ന കേന്ദ്ര നയം എല്ലാ സംസ്ഥാനങ്ങളെയും പ്രതികൂലമായി ബാധിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും പരാതിയുണ്ട് . സ്വർണ്ണത്തിൽ നിന്ന് കിട്ടേണ്ട നികുതി കിട്ടുന്നില്ല. സ്വർണം പവന് വില ഇരട്ടിയാകുമ്പോഴും ആനുപാതികമായ നികുതി വരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നികുതി വരവ് ഇടിഞ്ഞ്, കടത്തിൽ നിന്നും കടത്തിലേക്ക് പോകുമ്പോഴും പകരം വരുമാന മാർഗങ്ങൾ കണ്ടെത്താൻ കേരളത്തിന് കഴിയുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. കൈവിട്ട് പോകുന്ന റവന്യു കമ്മി, അപകടകരമായ സ്ഥിതിയിലേക്കാണ് (Financial crisis) വിരൽചൂണ്ടുന്നത്. അനാവശ്യ ചെലവുകൾ പിടിച്ചുനിർത്താനാകാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.

സർക്കാരിന് നൂറു രൂപ ചിലവാകുന്ന വിധം 

ശമ്പളവും പെൻഷനും - 48
വായ്പ തിരിച്ചടവ് - 18
വികസനത്തിനും ദൈനംദിന ചിലവുകൾക്കും - 34
എന്നാൽ നൂറ് രൂപ കിട്ടേണ്ടിടത്ത് അൻപത് രൂപയോ അറുപതോ മാത്രമാണ് വരുമാനമെങ്കിലോ അതാണ് കേരളത്തിന്‍റെ പ്രശ്നം.എല്ലാം താളംതെറ്റുകയാണ്. ഇതൊന്നും കൊവിഡ് കാലത്ത് മാത്രമുണ്ടായ പ്രതിഭാസമല്ല. രണ്ടായിരത്തി ഒന്നിലെ ട്രഷറി പൂട്ടലും തുടർന്നുള്ള ചെലവു കുറക്കലും പിന്നാലെ വന്ന സർക്കാരുകളുടെ ധനവിനിയോഗവുമെല്ലാം ഈ അവസ്ഥക്ക് കാരണമാണ്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കൊവിഡിന് മുമ്പ് തന്നെ കേരളത്തിന്‍റെ റവന്യൂ കമ്മി 17,474കോടിയിലേക്ക് മൂക്കുകുത്തി വീണിരുന്നു.

നദികളിൽ നിന്നും മണൽവാരി വിൽക്കൽ, ഡിജിറ്റൽ പ്ലാറ്റ് ഫോം വിപുലപ്പെടുത്തി 20 ലക്ഷം തൊഴിൽ സൃഷ്ടിക്കൽ, അതിലൂടെ വരുമാന വർദ്ധനവ്,  ആരോഗ്യരംഗത്തെ സാധ്യതകളിൽ ആഗോള മെഡിക്കൽ ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റൽ. ആഭ്യന്തര വരുമാനം കൂട്ടാൻ മുന്നണി ഭേദമന്യെ കാലകാലങ്ങളിൽ സർക്കാരുകളിൽ നിന്നും കേട്ട എത്ര എത്ര മനോഹരമായ ഇനിയും നടക്കാത്ത സ്വപ്നങ്ങൾ. ചിട്ടിയും, ലോട്ടറിയും, മദ്യവുമല്ലാതെ നികുതി വരുമാനത്തിലും നികുതി ഇതര വരുമാനത്തിൽ കാര്യമായ ഒരു മാറ്റവും ഈ വർഷങ്ങളിലൊന്നുമുണ്ടായിട്ടില്ല. ഏറെ പ്രതീക്ഷയോടെ വരവേറ്റ ജിഎസ്ടി കേരളത്തിൻ്റെ നടുവൊടിക്കുന്ന അവസ്ഥയായി. പുതിയ കേന്ദ്രപരിഷ്ക്കാരങ്ങളിൽ കുറയുന്ന നികുതി വിഹിതം ഇരട്ടി പ്രഹരമായി മാറുന്നു. 

ആയിരക്കണക്കിന് കോടിയുടെ വരുമാന നഷ്ടത്തിനിടയിൽ ഏതാനം കോടികളുടെ അമിത ചെലവുകൾ വെട്ടിക്കുറച്ചാൽ കരകയറുമോ എന്നതാണ് സർക്കാർ വാദം. വരുമാനത്തിന് പുതിയ വഴികളില്ലെങ്കിലും ധൂർത്തിനുള്ള ന്യായീകരണങ്ങൾക്ക് ഈ കഷ്ടകാലത്തും കുറവില്ലെന്നതാണ് കഷ്ടം.

കൊവിഡിന് മുൻപുള്ള റവന്യൂ കമ്മി

2019-20 - 13,026 കോടി
2020-21 - 17474 കോടി

നികുതി വരവ്
ജിഎസ്ടി-40%
വിൽപന നികുതി-39%
വാഹന നികുതി-7%
എക്സൈസ്-5%

click me!