മുന്നോക്ക സാമ്പത്തിക സംവരണം; ബില്ലിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

By Web TeamFirst Published Jan 10, 2019, 3:05 PM IST
Highlights

സുപ്രീംകോടതി വിധിയെ മറികടന്ന് സംവരണം 60 ശതമാനമാക്കി ഉയര്‍ത്തി, മുന്നോക്ക സംവരണം ഉറപ്പാക്കിയ എന്‍ഡിഎ സര്‍ക്കാറിന്‍റെ നീക്കത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. യൂത്ത് ഫോർ ഇക്വാലിറ്റിയാണ് ഹർജി നൽകിയത്. 

ദില്ലി: സുപ്രീംകോടതി വിധിയെ മറികടന്ന് സംവരണം 60 ശതമാനമാക്കി ഉയര്‍ത്തി, മുന്നോക്ക സാമ്പത്തിക സംവരണം ഉറപ്പാക്കിയ എന്‍ഡിഎ സര്‍ക്കാറിന്‍റെ നീക്കത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. യൂത്ത് ഫോർ ഇക്വാലിറ്റിയാണ് ഹർജി നൽകിയത്. സർക്കാർ തീരുമാനം സുപ്രീംകോടതി വിധിക്ക് എതിരെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.  

സാമ്പത്തികം മാത്രമല്ല സവരണത്തിന്‍റെ നദണ്ഡമെന്നും ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് എന്‍ഡിഎ സര്‍ക്കാര്‍ മൂന്ന് ദിവസം കൊണ്ട് സംവരണ ബില്ല് പാസാക്കിയെടുത്തത്. ലോക്സഭയില്‍ ബില്ലിനെതിരെ അണ്ണാ ഡിഎംകെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഈ ബില്ല് നിയമമായാല്‍ സുപ്രീംകോടതി റദ്ദാക്കുമെന്നായിരുന്നു അണ്ണാ ഡിഎംകെ നേതാവ് തമ്പി ദുരൈ ലോക്സഭയില്‍ പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയും ബിജു ജനതാദളും സമാജ് വാദി പാർട്ടിയും സാമ്പത്തിക സംവരണ ബില്ലിനെ പിന്തുണയ്ക്കുകയായിരുന്നു. ബില്ലിന് അനുകൂലമായി സിപിഎമ്മും വോട്ട് ചെയ്തിരുന്നു.  

നേരത്തെ ലോക്സഭയില്‍ പാസാക്കിയ ബില്ല് 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. മുസ്ലിം ലീഗ്,  ആം ആദ്മി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി ഏഴ് പേരാണ് രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തത്. അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭ ബഹിഷ്കരിക്കുകയായിരുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗത്തിലുള്ളവർക്ക് 10 ശതമാനം സംവരണം നൽകാൻ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തിങ്കളാഴ്ചയാണ് തീരുമാനമുണ്ടായത്. സാധാരണ ബുധനാഴ്ച ചേരാറുള്ള കേന്ദ്രമന്ത്രിസഭാ യോഗം തിങ്കളാഴ്ച വിളിച്ചുചേർത്തായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി  തീരുമാനം പ്രഖ്യാപിച്ചത്. 

വാർഷികവരുമാനം എട്ട് ലക്ഷത്തിന് കീഴെ ഉള്ളവർക്കാണ് സംവരണത്തിന് യോഗ്യത ലഭിക്കുക. ഏറെ കാലമായി ആർഎസ്എസ്, എന്‍എസ്എസ് ഉൾപ്പടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തികസംവരണം. 50 ശതമാനത്തിലധികം സംവരണം നൽകരുതെന്ന് സുപ്രീംകോടതി വിധി നിലവിലുണ്ട്. എന്നാൽ ഇത് പത്ത് ശതമാനം കൂടി ഉയർത്തി 60 ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 

2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുവിഭാഗത്തിലെ മുന്നാക്കവോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്രമോദി സർക്കാരിന്‍റെ ഈ നീക്കം. പത്ത് ശതമാനം സംവരണം സർക്കാർ ജോലികളിൽ നൽകും. നിലവിൽ ഒബിസി, പട്ടികജാതി-പട്ടികവർഗക്കാർക്ക് സംവരണം നൽകുന്നുണ്ട്.  നോട്ട് നിരോധനത്തിന് ശേഷം  പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നിർണായക രാഷ്ട്രീയ തീരുമാനമാണിത്.

click me!