
ഗുര്‍ഗാവ്: ഹരിയാനയിലെ ഫോര്‍ട്ടിസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനു സമാനമായി, ഡെങ്കിപ്പനി ബാധിച്ച് മരിച്ച കുട്ടിയുടെ ചികിത്സയ്ക്ക് അതിഭീമമായ ബില്‍ ചുമത്തി ആശുപത്രി അധികൃതര്‍. എട്ടുവയസുകാരന്റെ 21 ദിവസത്തെ ചികിത്സയ്ക്കായി 15.88 ലക്ഷം രൂപയാണ് ആശുപത്രി അധികൃതര്‍ ചുമത്തിയത്. ഗുര്‍ഗാവൂണിലെ മെഡന്റാ ഹോസ്പിറ്റലിനെതിരെയാണ് പരാതി.
ഡെങ്കിപ്പനി ബാധിച്ച് മരിച്ച ഏഴുവയസുകാരിയുടെ ചികിത്സയ്ക്കായി ഗുര്‍ഗോണിലെ ഫോര്‍ട്ടിസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആശുപത്രി അധികൃതര്‍ 18 ലക്ഷം രൂപ ചുമത്തിയത് നേരത്തെ വിവാദമായിരുന്നു. 15 ദിവസം ഐസിയുവില്‍ കിടന്നതിന് ശേഷം ഫോര്‍ട്ടിസ് ആശുപത്രിയില്‍നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു കുട്ടിയുടെ മരണം. 15 ദിവസത്തെ ചികിത്സയ്ക്ക് 2700 ഗ്ലൗസുകളും 660 സിറിഞ്ചുകളും ഉപയോഗിച്ചതിനാലാണ് ഇത്രയും തുക ഈടാക്കിയിരിക്കുന്നതെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ രക്ത പരിശോധനയ്ക്കായി 2.17 ലക്ഷം രൂപയും പെണ്‍കുട്ടിയുടെ പിതാവ് ജയന്തില്‍നിന്ന് ഈടാക്കി. ജയന്തിന്റെ സുഹൃത്ത് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടതോടെ വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
അഞ്ചാം ദിവസം പെണ്‍കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ജീവനോടെയാണ് കുഞ്ഞിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത് എന്ന കാര്യത്തിലും സംശയമുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ബില്‍ അടയ്ക്കാതെ മൃതദേഹം വിട്ട് നല്‍കില്ലെന്ന നിലപാടിലായിരുന്നു ആശുപത്രി. എന്നാല്‍ ബില്‍ അടച്ചതിന് ശേഷവും അതിക്രൂരമായാണ് അധികൃതര്‍ പെരുമാറിയത്. ആംബുലന്‍സ് പോലും വിട്ട് നല്‍കിയില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. സംഭവം വിവാദമായതോടെ കുടുംബത്തിന് വേണ്ട സഹായം ഉറപ്പുവരുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam