ദിവസം 450 രൂപയ്ക്ക് താൽകാലിക കണ്ടക്ടർമാരെ കെഎസ്ആർടിസി പണിയെടുപ്പിച്ചത് ചട്ടവിരുദ്ധം. വലിയ വരുമാനം ഉണ്ടായെന്നും ഒഴിവുകൾ പിഎസ് സി യെ അറിയിക്കുമെന്നും കെഎസ്ആർടിസി ഹൈക്കോടതിയിൽ.
കൊച്ചി: കെ എസ് ആര്‍ ടി സി മാനേജ്മെന്‍റിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കെഎസ്ആര്‍ടിസി ആരെയാണ് പേടിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. താൽകാലിക കണ്ടക്ടമാരെ പിരിച്ച് വിട്ടതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കെഎസ്ആർടിസി മാനേജ്മെന്റിനെതിരെ ഹൈക്കോടതിയുടെ പരാമർശം. പ്രതിദിനം 480 പ്രതിഫലം നൽകി താൽകാലിക ജീവനക്കാരെ കെഎസ്ആർടിസി പണിയെടുപ്പിച്ചത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി പറഞ്ഞു.
കെഎസ്ആർടിസി മാനേജമെന്റിന്റെ നടപടി സുപ്രീംകോടതി വിധികൾക്ക് എതിരാണ്. താൽകാലിക കണ്ടക്ടർമാരെ മാറ്റി നിർത്തിയിട്ടും കെഎസ്ആർടിസി സുഗമമായി പ്രവർത്തിക്കുന്നില്ലേയെന്നും കോടതി ആരാഞ്ഞു. വലിയ വരുമാനം ഉണ്ടായെന്നും ഇനി വരുന്ന ഒഴിവുകൾ പി എസ് സിയെ അറിയിക്കുമെന്നും കെ എസ് ആർ ടി സി മറുപടി നൽകി. ഒരു ബസിന് അഞ്ച് എന്ന അനുപാതത്തിൽ കണ്ടക്ടർമാർ ഉണ്ടെന്ന് കെ എസ് ആർ ടി സി അറിയിച്ചപ്പോഴാണ് കണക്കിൽ സുകാര്യത വേണമെന്നും നിങ്ങൾ ആരെയാണ് ഭയപ്പെടുന്നതെന്നും ഹൈക്കോടതി ചോദിച്ചത്.
പത്തുവർഷം ജോലി ചെയ്തശേഷവും പ്രതികാര ബുദ്ധിയോടെയാണ് മാനേജ്മെന്‍റ് പെരുമാറുന്നതെന്ന് താൽകാലിക കണ്ടക്ടർമാർ കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം ആവശ്യമെങ്കിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.