ചെലവ് നൂറ് കോടി; കുതിക്കാനൊരുങ്ങി രാജ്യത്തെ ആദ്യ എഞ്ചിൻ രഹിത തീവണ്ടി; ഫ്ലാഗ് ഓഫ് 29ന്

By Web TeamFirst Published Dec 20, 2018, 12:55 PM IST
Highlights

വൈഫൈ, ജി പി എസ് അധിഷ്ഠിത പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ടച്ച് ഫ്രീ ബയോ-വാക്വം ടൊയ്‌ലറ്റ്, എല്‍ ഇ ഡി ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിങ് പോയിന്റ് തുടങ്ങി മികച്ച സൗകര്യങ്ങളോടു കൂടിയാണ്  ട്രെയിന്‍ നിർമ്മിച്ചിരിക്കുന്നത്.
 

ദില്ലി: രാജ്യത്തെ ആദ്യ എഞ്ചിൻ രഹിത തീവണ്ടിയായ ട്രെയിന്‍ 18 ഡിസംബർ 29ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും. ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായി ഓടുന്ന ട്രെയിന്‍-18 വാരണസിയിൽ നിന്നാകും ഫ്ലാഗ് ഓഫ് ചെയ്യുക. ദില്ലിക്കും വാരണസിക്കുമിടയിലാണ് സർവ്വീസ് നടത്തുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ട്രെയിന്‍ നിര്‍മിച്ചത്.

നൂറ് കോടിയാണ് ട്രെയിന്‍ 18ന്റെ നിർമ്മാണ ചെലവ്. പരമാവധി 180 കിലോ മീറ്റര്‍ വേഗതയില്‍ ഓടുന്ന ട്രെയിന്‍18 ദില്ലിക്കും രാജധാനിക്കും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി കഴിഞ്ഞു. വൈഫൈ, ജി പി എസ് അധിഷ്ഠിത പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ടച്ച് ഫ്രീ ബയോ-വാക്വം ടൊയ്‌ലറ്റ്, എല്‍ ഇ ഡി ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിങ് പോയിന്റ് തുടങ്ങി മികച്ച സൗകര്യങ്ങളോടു കൂടിയാണ്  ട്രെയിന്‍ നിർമ്മിച്ചിരിക്കുന്നത്.

52 സീറ്റുകൾ വീതമുള്ള  രണ്ട് എക്‌സിക്യൂട്ടീവ് കമ്പാട്ട്‌മെന്റുകളും ട്രെയിലര്‍ കോച്ചുകളില്‍ 72 സീറ്റുകള്‍ വീതവും ഉണ്ടായിരിക്കും. ഇതിൽ ട്രെയിൻ പോകുന്ന ദിശക്കനുസരിച്ച് എക്‌സിക്യൂട്ടീവ് കമ്പാര്‍ട്ട്‌മെന്റിലെ സീറ്റുകള്‍ മാറിക്കൊണ്ടിരിക്കും. പതിനാറ് കോച്ചുകളുള്ള ട്രെയിനിൽ  ശതാബ്ദി ട്രെയിനുകളുടെ അത്ര തന്നെ യാത്രക്കാരെ ഉള്‍ക്കൊള്ളാൻ സാധിക്കും. പൂര്‍ണമായും ഓട്ടോമാറ്റിക് ആയാണ് കയറാനും ഇറങ്ങാനുമുള്ള വാതിലുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. 

നിലവിലെ തീരുമാനമനുസരിച്ച് രാവിലെ ആറുമണിക്ക് ദില്ലിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് രണ്ട് മണിക്ക് വാരണാസിയില്‍ എത്തിച്ചേരും. ശേഷം 2.30ന് വാരണാസിയില്‍ നിന്നും തിരിക്കുന്ന ട്രെയിന്‍ രാത്രി 10.30യ്ക്ക് ഡല്‍ഹിയില്‍ എത്തുകയും ചെയ്യും.

click me!