ഗതാഗത നിയമം ലംഘിച്ചതിന് കോടികൾ കുടിശ്ശിക; ബസ്സ് മുതലാളിമാരെ തൊടാൻ പൊലീസിനും പേടി

By Web TeamFirst Published Apr 27, 2019, 11:34 AM IST
Highlights

2015 മുതൽ സുരേഷ് കല്ലട നൽകാനുള്ള പിഴ  3,97 200 രൂപ.  കേരള ട്രാൻസ്പോർട്ട് കമ്പനിയുടെ കുടിശ്ശിക 3,40,400 രൂപ. വിനായക ബസ്സിന്‍റെ കുടിശ്ശിക ഒന്നരലക്ഷം.

തിരുവനന്തപുരം:  ഗതാഗത നിയമ ലംഘനത്തിന് അന്തർസംസ്ഥാന ബസ്സുകള്‍ നൽകാനുള്ള കോടികളുടെ കുടിശ്ശിക പിരിച്ചെടുക്കാൻ തയ്യാറാകാതെ പൊലീസ്. നിയമം ലംഘിച്ച വകയിൽ 2015 മുതൽ സുരേഷ് കല്ലട നൽകാനുള്ള പിഴ  3,97 200 രൂപയാണ്.  കേരള ട്രാൻസ്പോർട്ട് കമ്പനിയുടെ കുടിശ്ശിക 3,40,400 രൂപ. വിനായക ബസ്സിന്‍റെ  കുടിശ്ശിക ഒന്നരലക്ഷം. ഒന്നും ഇതുവരെ പിരിച്ചെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. 

ചട്ടം ലംഘിച്ച് ചീറിപാഞ്ഞത് പൊലീസ് ക്യാമറയിൽ പതിഞ്ഞതിന് സുരേഷ് കല്ലടയുടെ ഉടമസ്ഥതയിലുള്ള kl-45--1142 എന്ന ടൂറിസ്റ്റ് ബസ്സിന് അമിത വേഗത്തിന് പൊലീസ് നോട്ടീസ് നൽകിയത് 264 തവണയാണ്. കല്ലട സുരേഷിൻറെ 14 ബസ്സുകൾ നിരന്തരമായി അമിത വേഗത്തിലോടിയതായും തെളിഞ്ഞിട്ടുണ്ട്. ഈ ഇനത്തിൽ 2015 മുതൽ സുരേഷ് കല്ലടയുടെ 14 ബസ്സുകൾക്ക് ചുമത്തിയ പിഴയാണ് 3.97,200 രൂപ. നോട്ടീസുകളും മുന്നറിയിപ്പും നൽകിയെങ്കിലും ഇതുവരെ പിഴ അടച്ചില്ല.

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും ബംഗലൂരുവിലേക്ക് സർവ്വീസ് നടത്തുന്ന എ വൺ ട്രാവൽസ് പിഴയായി നൽകാനുള്ളത്  73,200 രൂപയാണ്.  കോഴിക്കോടുള്ള കേരള ട്രാൻസ്പോർട്ട് കമ്പനിക്കുമുണ്ട് പിഴയിനത്തിൽ  3,40,400 രൂപ കുടിശ്ശിക. തൃശൂരുള്ള വിനായക ബസ് സർവ്വീസ് 88,000 രൂപ. അമ്പലക്കര അനിൽകുമാറിൻറെ അന്തർസംസ്ഥാന ബസ്സിൻറെ കുടിശ്ശിക ഒരു ലക്ഷത്തി ഇരുപത്തയ്യായിരത്തി എണ്ണൂറ് രൂപയാണ്. കല്ലറ സ്വദേശി അൻവർജന്‍റെ ഉടമസ്ഥതയിലെ രണ്ട് വോൾവോ ബസ്സിന്‍റെ കുടിശ്ശിക 98,000 രൂപ.

കല്ലട അടക്കമുള്ള ബസ്സുകൾ മോട്ടോർ വാഹന വകുപ്പിന് നൽകാനുള്ള വൻതുകയുടെ കുടിശ്ശികയുടെ വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു, അതിന് പിന്നാലെയാണ് പൊലീസിനുള്ള കുടിശ്ശിക കണക്കും പുറത്ത് വരുന്നത്. ബസ്സുകള്‍ സർവ്വീസ് തുടങ്ങുന്ന സ്ഥലത്ത് വച്ച് പൊലീസിന് വേണമെങ്കിൽ ഈ പിഴ പിടിച്ചെടുക്കാം, അല്ലെങ്കിൽ മോട്ടോർ വാഹന വകുപ്പുമായി സംയുക്തമായി ചേർന്ന് പിഴ ഈടാക്കാം. പക്ഷേ വൻ തുക കുടിശ്ശികയായി കിട്ടാനുള്ള വമ്പൻമാരെ തൊടാൻ പൊലീസ് തയ്യാറാകാത്തത് മാത്രമാണ് പ്രശ്നം.

click me!