ഗ്ലൂമി സൺഡേ: നൂറുകണക്കിന് ആത്മഹത്യകള്‍ക്ക് കാരണമായ ഒരു ഗാനം

By Web TeamFirst Published Jul 28, 2019, 11:17 AM IST
Highlights

ഗ്ലൂമി സണ്‍ഡേയുമായി ബന്ധപ്പെട്ട് ഹംഗറിയില്‍ തുടര്‍ച്ചയായി ആത്മഹത്യകളുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഹംഗറിയില്‍ ഈ ഗാനം നിരോധിച്ചതായി പറയപ്പെടുന്നു

ബുഡാപെസ്റ്റ്: റെസ്യൂ സെരെസ്സ് എന്ന ഹംഗറിക്കാരനായ പിയാനോ വായനക്കാരൻ 1933ൽ എഴുതി ചിട്ടപ്പെടുത്തിയ ഗാനമാണ് ഗ്ലൂമി സൺഡേ. റെസ്യൂ സെരെസ്സിന്‍റെ വരികളെ, പിന്നീട് ഹംഗറിക്കാരൻ തന്നെയായ കവി ലെയ്‌സിയോ ജെയ്‌വോൻ കൂടുതൽ തീവ്രമായ വാക്കുകളാൽ മാറ്റിയെഴുതി. ഈ പാട്ട് ആദ്യ രണ്ട് വര്‍ഷം ആരും ശ്രദ്ധിച്ചില്ല. എന്നാല്‍ പിന്നീട് ഹംഗറിയില്‍ നടന്ന പല ആത്മഹത്യയ്ക്കും പ്രേരണയായത് ഗ്ലൂമി സണ്‍ഡേയുടെ വരികളാണെന്ന് പലരും പറഞ്ഞതോടെ ഈ പാട്ട് ശ്രദ്ധേയമായി. 

ഗ്ലൂമി സണ്‍ഡേയുമായി ബന്ധപ്പെട്ട് ഹംഗറിയില്‍ തുടര്‍ച്ചയായി ആത്മഹത്യകളുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഹംഗറിയില്‍ ഈ ഗാനം നിരോധിച്ചതായി പറയപ്പെടുന്നു. അമേരിക്കയിലെയും ബ്രിട്ടണിലെയും സംഗീത വിതരണക്കാര്‍ ഹംഗറിയിലേക്കെത്തുകയും ബ്രിട്ടീഷ് നാടക ഗാന രചയിതാവായ ഡെസ്മണ്ട് കാര്‍ട്ടറും പ്രമുഖ ഗാനരചയിതാവായ സാം എം.ലൂയിസും ഗ്ലൂമി സണ്‍ഡേയുടെ ഇംഗ്ലീഷ് പരിഭാഷ വീതം തയ്യാറാക്കുകയും ചെയ്തു. 

ബുഡാപെസ്റ്റിലെ ഒരു ചെരുപ്പുകുത്തി ഗാനത്തിന്റെ വരികളെഴുതിവെച്ച് ആത്മഹത്യ ചെയ്തതോടെയാണ് ഗാനവും ശോകമൂകമാർന്ന ഈണവുമെല്ലാം ശ്രദ്ധയിൽപ്പെടുന്നത്. പിന്നീട് സെരസ്സിന്‍റെ പ്രതിശ്രുധ വധുവിഷം കഴിച്ച് മരിച്ചു. അവരുടെ ആത്മഹത്യ കുറിപ്പിൽ എഴുതിവെച്ചത് രണ്ടേ രണ്ട് വാക്ക് ‘ ഗ്ലൂമി സൺഡേ’എന്നാണ് കുറിച്ചത്.

വിയന്നയിൽ ഗ്ലൂമി സൺഡേയുടെ മ്യൂസിക്ക് ഷീറ്റ് ചുരുട്ടി പിടിച്ചുകൊണ്ട് ഒരു സ്ത്രീ മുങ്ങി മരിച്ചു. ലണ്ടണിൽ പാട്ട് തുടരെ തുടരെ കേട്ട സ്ത്രീ മയക്കുമരുന്ന് അധികമായി കഴിച്ച് ആത്മഹത്യ ചെയ്തു. ഒരു തവണ ക്ലബിൽ ഈ ഗാനം പ്ലേ ചെയ്യാൻ ആവശ്യപ്പെട്ട ശേഷം ആ യുവാവ് ക്ലബിന് പുറത്തുപോയി വെടിവെച്ച് മരിച്ചു. 1968 ൽ ഗാനത്തിന്റെ രചയിതാവ് സെരസ്സ് തന്നെ ജനൽ വഴി ചാടി ആത്മഹത്യ ചെയ്തു.

കേള്‍വിക്കാരുടെ മനസ്സില്‍ വിഷാദവും നിരാശയും നിറക്കുന്ന വരികളാണ് ഈ ഗാനത്തില്‍. ആത്മഹത്യാപ്രവണത വളര്‍ത്തി എന്നതിന് തെളിവുകളൊന്നും ഇല്ലെങ്കിലും കേള്‍ക്കുന്നവര്‍ക്ക് അസ്വസ്ഥത ഉണ്ടാകുന്നുവെന്ന് ആരോപിച്ച് നാല്‍പ്പതുകളില്‍ ബി.ബി.ബി റേഡിയോ ഈ ഗാനം നിരോധിച്ചു.ഗ്ലൂമി സണ്‍ഡേയുടെ ഓര്‍ക്കസ്ട്ര വേര്‍ഷന്‍ മാത്രം ഇനി റേഡിയോ വഴി കേള്‍പ്പിച്ചാല്‍ മതിയെന്ന് തീരുമാനിക്കുകയും ചെയ്തു. 2002ല്‍ ഗാനത്തിന്‍റെ നിരോധനം ബി.ബി.സി നീക്കിയതെന്നാണ് പറയുന്നത്. 

click me!