കൊട്ടിഘോഷിക്കേണ്ട, മരണയാത്ര സൗജന്യമല്ല

By Arun RaghavanFirst Published Jan 5, 2019, 3:43 PM IST
Highlights

നമ്മുടെ അയൽരാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശും വരെ തങ്ങളുടെ പൗരന്മാരുടെ മൃതദേഹങ്ങൾ പൂർണമായും സൗജന്യമായി നാട്ടിലെത്തിക്കുമ്പോഴാണ്, നിരക്ക് ഏകീകരിച്ചുവെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യക്കാരന്‍ ആശ്വാസം കൊള്ളുന്നത്.  - ഏഷ്യാനെറ്റ് ന്യൂസ് ഗള്‍ഫ് ബ്യൂറോ ചീഫ് അരുണ്‍ രാഘവന്‍ എഴുതുന്നു

ഗള്‍ഫില്‍ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നിരക്ക് ഏകീകരിച്ചതിനെ വലിയ സംഭവമായി കൊട്ടിഘോഷിക്കേണ്ടതില്ല. 1800 ദിര്‍ഹത്തിന് പുറമെ കിലോയ്ക്ക് മുപ്പത് ദിര്‍ഹം വച്ച് ഈടാക്കുന്ന നടപടി ഒഴിവാക്കി, 12 വയസ്സിന് താഴെ 750ഉം മുകളില്‍ 1500 ദിര്‍ഹവുമാക്കി ഏകീകരിച്ചുവെന്ന് മാത്രം. ഇത് എയര്‍ഫ്രൈറ്റ് നിരക്ക് മാത്രമാണ്. ഇതിന്റെ കൂടെ ഡെത്ത് സര്‍ടിഫിക്കറ്റ്-65 ദിര്‍ഹം, എംബാമിംഗ്-1100 ദിര്‍ഹം, ശവപ്പെട്ടി-1850 ദിര്‍ഹം, ആംബുലന്‍സ്-220 ദിര്‍ഹം, മൃതദേഹത്തെ അനുഗമിക്കുന്നയാളുടെ ടിക്കറ്റ് എന്നിവ കൂടി നല്‍കണം. ഒരാൾ മൃതദേഹത്തെ അനുഗമിക്കണമെന്നത് ചെലവ് കൂട്ടുന്ന നിബന്ധനയാണ്. തിരക്കേറിയ സീസണിൽ അവസാന നിമിഷം ടിക്കറ്റെടുക്കുമ്പോള്‍ തോന്നിയ നിരക്കാണ് ഈടാക്കുക. മൃതദേഹത്തിനൊപ്പം പോകേണ്ട ആളെന്ന പരിഗണനയൊന്നും ലഭിക്കില്ല.  അതായത് നിരക്ക് ഏകീകരിച്ചെന്ന് പറയുമ്പോഴും ഗള്‍ഫില്‍ മരിക്കുന്ന ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ചുരുങ്ങിയത് 5,235 ദിര്‍ഹം അതായത് 99,465 രൂപ വേണം!

വിദേശത്ത് മരിക്കുന്ന ബംഗ്ലാദേശികളുടെ മൃതദേഹം സൗജന്യമായാണ് ദേശീയ വിമാനക്കമ്പനിയായ 'ബിമാൻ' നാട്ടിലെത്തിക്കുന്നത്. വിദേശത്ത് കഴിയുന്ന ഒരു കോടി ബംഗ്ലാദേശികൾ അയക്കുന്ന പണം രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ താങ്ങാണെന്ന് പറഞ്ഞാണ് 2002ൽ ബംഗ്ലാദേശ് സർക്കാർ ഈ സൗജന്യം തുടങ്ങിയത്.  

നമ്മുടെ അയൽരാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശും വരെ തങ്ങളുടെ പൗരന്മാരുടെ മൃതദേഹങ്ങൾ പൂർണമായും സൗജന്യമായി നാട്ടിലെത്തിക്കുമ്പോഴാണ്, നിരക്ക് ഏകീകരിച്ചുവെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യക്കാരന്‍ ആശ്വാസം കൊള്ളുന്നത്. പാകിസ്താൻ അധികൃതർ മൃതദേഹത്തിന്റെ മാത്രമല്ല, കൂടെപ്പോകുന്നയാൾക്കും ടിക്കറ്റെടുത്ത് നൽകും. വിദേശത്ത് മരിക്കുന്ന ബംഗ്ലാദേശികളുടെ മൃതദേഹം സൗജന്യമായാണ് ദേശീയ വിമാനക്കമ്പനിയായ 'ബിമാൻ' നാട്ടിലെത്തിക്കുന്നത്. വിദേശത്ത് കഴിയുന്ന ഒരു കോടി ബംഗ്ലാദേശികൾ അയക്കുന്ന പണം രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ താങ്ങാണെന്ന് പറഞ്ഞാണ് 2002ൽ ബംഗ്ലാദേശ് സർക്കാർ ഈ സൗജന്യം തുടങ്ങിയത്.  എന്നിട്ടും ഗള്‍ഫ് പണം ഏറ്റവും കൂടുതല്‍ ഒഴുകുന്ന ഇന്ത്യക്ക് തങ്ങളുടെ പൗരന്മാരുടെ കാര്യത്തില്‍ ആ പരിഗണന നല്‍കാന്‍ കഴിയുന്നില്ലെന്നത് ലജ്ജാവഹം തന്നെ. 

കഴിഞ്ഞ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് പണമയക്കുന്നതില്‍ 15 ശതമാനത്തോളം വര്‍ധനവാണ് രേഖപ്പെടുത്തിയത്. വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയിലേക്ക് അയച്ചത് 6900 കോടി ഡോളര്‍. മുന്‍വര്‍ഷത്തേക്കാള്‍ 9.5 ശതമാനം കൂടുതല്‍. അപ്പോഴാണ് തങ്ങള്‍ തൂക്കിവില്‍പ്പനയവസാനിപ്പിച്ചെന്ന് പറഞ്ഞ് ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവന ദാതാവ് ഊറ്റം കൊള്ളുന്നത്. നിരക്ക് ഏകീകരിച്ചത് പ്രവാസികളുടെ കാലങ്ങളായുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കാണാനാവില്ല, ഇത് കണ്ണില്‍പൊടിയിടാനുള്ള തന്ത്രമാണ്. പ്രഥമ പ്രവാസിവോട്ട് പെട്ടിയിലാക്കാനുള്ള തന്ത്രം!    

ആറു ഗൾഫ് രാജ്യങ്ങളിൽ നിന്നായി കഴിഞ്ഞ നാലു വർഷം (2014-18) മരിച്ചവരുടെ എണ്ണം 28,523 ആണ്. വർഷം ശരാശരി 7,130 ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്നത്. പ്രവാസികളുടെ മരണനിരക്ക് ദിനംപ്രതി വർധിക്കുകയാണെന്നാണ് ഇത് കാണിക്കുന്നത്. അതില്‍ ഭൂരിഭാഗവും മലയാളികളും.

പ്രവാസികളുടെ മൃതദേഹത്തിന് വിലയിടുന്ന പ്രവണത പൂർണമായും ഒഴിവാക്കുക തന്നെയാണ് വേണ്ടത്. രണ്ടാഴ്ച മുമ്പ് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് അവതരിപ്പിച്ച കണക്കനുസരിച്ച് ആറു ഗൾഫ് രാജ്യങ്ങളിൽ നിന്നായി കഴിഞ്ഞ നാലു വർഷം (2014-18) മരിച്ചവരുടെ എണ്ണം 28,523 ആണ്. വർഷം ശരാശരി 7,130 ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്നത്. പ്രവാസികളുടെ മരണനിരക്ക് ദിനംപ്രതി വർധിക്കുകയാണെന്നാണ് ഇത് കാണിക്കുന്നത്. അതില്‍ ഭൂരിഭാഗവും മലയാളികളും. "മരിക്കുന്ന പാകിസ്ഥാന്‍, ബംഗ്ലാദേശ് പരൗന്മാരുടെ എണ്ണം ഇന്ത്യക്കാരെ അപേക്ഷിച്ച് വളരെ കുറവായതുകൊണ്ടാണ് അവരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നത്. പൊതുവേ നഷ്ടത്തിലോടുന്ന എയര്‍ഇന്ത്യ മൃതദേഹം കൂടി സൗജന്യമായി കൊണ്ടുപോകാന്‍ നിന്നാല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന" വിചിത്രമായ ന്യായങ്ങളാണ് അധികൃതര്‍ നിരത്തുന്നത്. ഇത് അവസാനിപ്പിക്കണം. ഗൾഫിൽ മരണപ്പെടുന്ന മുഴുവൻ പ്രവാസികളുടെയും മൃതദേഹം സർക്കാർ ചെലവിൽ സ്വദേശത്തേക്ക് എത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സർക്കാർ തയാറാകണം.  ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് മതിയായ ഫണ്ടുണ്ട്. കോൺസുലർ സേവനങ്ങൾക്കായി എത്തുന്നവരിൽ നിന്ന് 100 രൂപക്ക് തുല്യമായ തുക കൂടുതൽ വാങ്ങിയാണ് ഈ ഫണ്ട് വികസിപ്പിക്കുന്നത്. ഈ തുക ഇത്തരം കാര്യങ്ങൾക്കായി വിനിയോഗിക്കണം. അതുവരെ പ്രവാസികളുടെ പോരാട്ടം തുടരണം.
 

click me!