ചന്ദനമരം വീട്ടില്‍ വളര്‍ത്തിയാലോ? വംശനാശ ഭീഷണിയുള്ള മൃഗങ്ങളെ പരിപാലിക്കാന്‍ അനുവദിക്കണം; പ്രവാസിയുടെ കുറിപ്പ്

By Web TeamFirst Published Jun 19, 2021, 11:23 AM IST
Highlights

'ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന വന്യമൃഗങ്ങളെ വളർത്താനും ഭക്ഷണത്തിനു വേണ്ടി ഉപയോഗിക്കാനും ജനങ്ങളെ അനുവദിക്കണം. മാൻ, കാട്ടുപന്നി എന്നിവയുടെ ഇറച്ചി ലീഗലായി കിട്ടുന്ന റെസ്റ്റോറന്ററുകൾ യൂറോപ്പിലും മറ്റും കണ്ടിട്ടുണ്ട്. ന്യൂസിലാന്‍റിൽ നിന്നും മറ്റും വരുന്ന മാനിറച്ചി ഗൾഫിലെ സൂപ്പർ മാർക്കറ്റുകളിൽ കണ്ടിട്ടുണ്ട്. അവ എല്ലാം വളർത്തുന്ന മൃഗങ്ങളാണ്, കാട്ടിൽ നിന്ന് പിടിക്കുന്നതല്ല'.

ദുബൈ: പരിസ്ഥിതി സംരക്ഷണത്തിനും വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ സംരക്ഷണത്തിനും വികസിത രാജ്യങ്ങളിലെ ചില മാതൃകകള്‍ ചൂണ്ടിക്കാട്ടി പ്രവാസിയുടെ കുറിപ്പ്. വന്യമൃഗങ്ങളെ വളര്‍ത്താന്‍ താല്‍പ്പര്യമുള്ള ജനങ്ങള്‍ക്ക് അവയെ കൂട്ടിലടച്ച് പരിപാലിക്കാനും ഭക്ഷണത്തിന് വേണ്ടി ഉപയോഗിക്കാനും  അനുവദിക്കണമെന്ന ആശയം പങ്കുവെച്ചിരിക്കുകയാണ് പ്രവാസിയായ താജുദ്ദീന്‍ പൊതിയില്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചില പ്രായോഗിക മാര്‍ഗങ്ങള്‍ അദ്ദേഹം മുമ്പോട്ടു വെച്ചിരിക്കുന്നത്. അറേബ്യന്‍ ഓറിക്‌സ് എന്ന മാന്‍വിഭാഗത്തില്‍പ്പെട്ട മൃഗത്തെ വംശനാശ ഭീഷണിയില്‍ നിന്ന് രക്ഷിക്കാന്‍ ജനങ്ങള്‍ക്ക് അവയെ വളര്‍ത്താനുള്ള അനുവാദം നല്‍കി, ഗള്‍ഫ് നാടുകളില്‍ വിജയകരമായി നടപ്പിലാക്കിയ മാതൃകയെ കുറിച്ചും അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം...

വീട്ടിൽ ചന്ദനം വളർത്തി വലുതായാൽ വെട്ടി വിൽക്കാൻ അനുവാദം നൽകണം. പെട്ടെന്ന് വളരുന്ന ചന്ദനമരം ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുക്കാൻ കാർഷിക/വന സർവകലാശാല/കേന്ദ്രങ്ങൾ മുമ്പോട്ടു വരണം. ആവശ്യമുള്ളവർ ചന്ദന ഫാമുകൾ തന്നെ തുടങ്ങട്ടെ.

എങ്കിൽ കാട്ടിലെ ചന്ദനം അനധികൃതമായി വെട്ടുന്നത് കുറയും. വനം വകുപ്പിന്റെ അദ്ധ്വാന ഭാരം അത്രയും കുറയും.

ചന്ദനം വളർത്താനും വിൽക്കാനും സർക്കാരിന് മാത്രം അനുമതി നൽകുന്ന നിയമങ്ങൾ ഗുണത്തേക്കാൾ കൂടുതൽ ദോഷമാണ് ചെയ്യുന്നത്. അതെല്ലാം കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ട്.

അത് പോലെ ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന വന്യമൃഗങ്ങളെ വളർത്താനും ഭക്ഷണത്തിനു വേണ്ടി ഉപയോഗിക്കാനും ജനങ്ങളെ അനുവദിക്കണം. മാൻ, കാട്ടുപന്നി എന്നിവയുടെ ഇറച്ചി ലീഗലായി കിട്ടുന്ന റെസ്റ്റോറന്ററുകൾ യൂറോപ്പിലും മറ്റും കണ്ടിട്ടുണ്ട്. ന്യൂസിലാണ്ടിൽ നിന്നും മറ്റും വരുന്ന മാനിറച്ചി ഗൾഫിലെ സൂപ്പർ മാർക്കറ്റുകളിൽ കണ്ടിട്ടുണ്ട്. അവ എല്ലാം വളർത്തുന്ന മൃഗങ്ങളാണ്, കാട്ടിൽ നിന്ന് പിടിക്കുന്നതല്ല. പരിസ്ഥിതി സംരക്ഷണം/വന്യമൃഗ സംരക്ഷണം എന്നിവയെല്ലാം നമ്മൾ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് പഠിച്ചതാണ്. അത് കൊണ്ട് അവർ കൊണ്ട് വരുന്ന പരിഷ്‌കാരങ്ങൾ പിന്തുടരുന്നതിൽ നാണക്കേട് ഒന്നും തോന്നേണ്ട കാര്യമില്ല.

ചുരുക്കി പറഞ്ഞാൽ കാട്ടിലെ മൃഗങ്ങൾക്ക് മനുഷ്യനെ പേടിക്കാതെ ജീവിക്കാം, കാട്ടിറച്ചി വേണ്ടവർക്ക് അത് ലഭ്യമാണ് താനും.

സൗത്ത് ഏഷ്യയിൽ ധാരാളമായി കണ്ടിരുന്ന റോയൽ ബംഗാൾ കടുവ ഇന്നുള്ളത് ഇന്ത്യയിൽ മാത്രമാണ്, കുറച്ചു ബംഗ്ളാദേശിലും. അവശേഷിക്കുന്ന കടുവകളുടെ എണ്ണവും 3000ൽ കൂടില്ല. അഞ്ചു വര്ഷം മുമ്പ് ഇതിന്റെ നേർ പകുതിയായിരുന്നു. (It's reported that there are around 2000 Bengal tigers in captivity in US). ബാക്കി മുഴുവനും ചൈനക്കാരുടെ വയറ്റിൽ എത്തി. കപ്പാക്കിറ്റി കൂട്ടാൻ നല്ലതാണ് എന്ന അന്ധവിശ്വാസത്തിൽ കടുവയുടെ എല്ലിന് വേണ്ടി മില്യൻസ് ചിലവാക്കാനും ചൈനയിലെ വൃദ്ധ മുതലാളിമാർ റെഡിയാണ്. കടുവയെയും കൃത്രിമമായി വളർത്തി ചൈനക്കാർക്ക് നൽകാവുന്നതാണ്.

ഏതെങ്കിലും പ്രത്യേക വന്യമൃഗത്തിന്റെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടായാൽ ഒരു നിശ്ചിത കാലാവധിക്കുള്ളിൽ നിശ്ചിത എണ്ണത്തെ കൊല്ലാനും തിന്നാനുമുള്ള അനുമതിയും വികസിത രാജ്യങ്ങളിൽ നൽകാറുണ്ട്. കാട്ടുപന്നികളുടെ എണ്ണം കൂടി കർഷകർക്ക് ബുദ്ധിമുട്ടുണ്ടാവുന്നതു എല്ലാം കേരളത്തിൽ സാധാരണയാണ്. കാട്ടുപന്നിക്ക് ഒന്നും ഒരു കാലത്തും വംശനാശം സംഭവിക്കുകയുമില്ല.

വേട്ടയാടപ്പെടുന്നതു ആൺ ആനകൾ മാത്രമാണ്; കൊമ്പിനു വേണ്ടി. ആൺ ആനയില്ലെങ്കിൽ വംശവർദ്ധനവ് നടക്കില്ല എന്നതാണ് പ്രധാന ദൂഷ്യം. അങ്ങിനെയുള്ള അവസ്ഥകളിൽ എന്ത് കൊണ്ട് കാട്ടിലെ പെൺ ആനകളക്ക് artificial insemination നടത്തിക്കൂടാ?

ഗൾഫിൽ ഒറിക്‌സ് എന്ന് അറിയപ്പെടുന്ന ഒരു മാൻവിഭാഗമുണ്ട്. ഒരു മുപ്പതു വര്ഷം മുമ്പ് ഇതിനു ഏതാണ്ട് വംശനാശം സംഭവിക്കുന്ന അവസ്ഥ എത്തി. ആ സമയത്തു യൂ എ ഇ/ഖത്തർ സർക്കാരുകൾ വിപുലമായ സംരക്ഷണ പദ്ധതികളുമായി മുമ്പോട്ടു വന്നു. കാപ്ടറ്റീവായി വളർത്തി ഉത്പാദനം കൂട്ടി. എന്നിട്ടു വളർത്താൻ താല്പര്യമുള്ളവർക്ക് രണ്ടു കുട്ടികളെ വീതം നൽകി. ഫാം ഹൗസുകളും അവിടെ മൃഗങ്ങളും എല്ലാമുള്ള അറബികൾ ധാരാളം. ഇങ്ങനെ നൽകുന്ന രണ്ടെണ്ണത്തിൽ ഒന്നിനെയും കുട്ടികൾ ഉണ്ടായാൽ അതിന്റെ പകുതിയെയും രണ്ടു വര്ഷം കഴിഞ്ഞു തിരിച്ചേല്പിക്കണം. ബാക്കിയുള്ളതിനെ വളർത്തുകയോ, തിന്നുകയോ, ബന്ധുക്കൾക്ക് സമ്മാനമായി നൽകുകയോ ചെയ്യാം. തിരിച്ചേൽപ്പിക്കുന്ന ഒറിക്‌സിനെ ഏജൻസികൾ മരുഭൂമിയിൽ ജീവിക്കാൻ വിടും. ഇന്ന് വിജനമായ മരുഭൂമിയിലൂടെ വണ്ടി ഓടിച്ചു പോവുമ്പോൾ ഒരു ഒറിക്‌സിനെ എങ്കിലും കാണാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്തിനധികം ജനവാസ പ്രദേശങ്ങളായ നാഥ്‌ അൽ ഷിബയിലും മറ്റും ഫാമുഹൗസിൽ നിന്ന് ചാടി വന്ന ഒറിക്‌സുകളെ കാണാം. കാപ്ടറ്റീവായി വളർത്തിയ ഒറിക്‌സിനെ ഗൾഫിലെ എല്ലാ രാജ്യങ്ങളിലും വിതരണം ചെയ്യുക വഴി ഈ മൃഗത്തെ വംശനാശത്തിൽ നിന്ന് പൂർണമായും രക്ഷിച്ചു; ജനകീയ പങ്കാളിത്തത്തോടു കൂടി.

click me!