മിമിക്രിയും നാടകവും കാണികളെ ആകര്‍ഷിച്ച മൂന്നാം ദിനം

By Web DeskFirst Published Jan 18, 2017, 8:59 AM IST
Highlights

കലോത്സവത്തിന്‍റെ മൂന്നാംദിവസം കാണികളെ ആകര്‍ഷിച്ചത് ജനപ്രിയ ഇനങ്ങള്‍. മിമിക്രി നാടകവേദികളില്‍ തിരക്ക് തന്നെയായിരുന്നു.  അതിനിടയില്‍ പരാതിയെ തുടര്‍ന്ന് കേരള നടനത്തിന്റെ വിധി കർത്താവിനെ മാറ്റിയതാണ് മൂന്നാം ദിനത്തിലെ ഒരു പ്രധാന സംഭവം.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെ തുടങ്ങിയ പെണ്‍കുട്ടികളുടെ ഭരതനാട്യം സമാപിച്ചത് ഇന്ന് രാവിലെ എട്ടിനായിരുന്നു. അപ്പീലുകള്‍ തന്നെയാണ് സമയം തെറ്റിച്ചുള്ള മത്സരക്രമത്തിലേക്ക് മത്സരത്തെ നയിച്ചത്. പിന്നീട് ഒന്നാം വേദി നിള ഉണർന്നത് പരാതിപ്രളയത്തോടെ. മുൻ വർഷത്തെ വിധി കർത്താവിനെ ഇത്തവണയും കൊണ്ടുവന്നതിനെതിരെ പരാതി ഉയർന്നതോടെ കേരളനടനം വൈകി. ഒടുവിൽ ഒരു വിധി കർത്താവിനെ ഡിപിഐ ഇടപെട്ട് മാറ്റി

ടൗണ്‍ സ്ക്വയറിലെ വേദി മൂന്നിൽ മിമിക്രി വേദിയില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഹൈസ്കൂള്‍ പെണ്‍കുട്ടികളുടെ  സംസ്ഥാന നിലവാരം പുലര്‍ത്തിയില്ലെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. എന്നാല്‍ ഹയര്‍സെക്കന്‍ററി വിഭാഗം മിമിക്രിയില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടന്നു.

പതിനാലാമത്തെ വേദിയായ സെന്‍റ് മൈക്കിള്‍ സ്കൂളില്‍ അല്‍പ്പം താമസിച്ചാണ് ഹയര്‍സെക്കന്‍ററി വിഭാഗം നാടക മത്സരം ആരംഭിച്ചത്. എന്നാല്‍ തിങ്ങിനിറഞ്ഞ കാണികളും നിലവാരം പുലര്‍ത്തുന്ന നാടകങ്ങളും കാണികളെ മടുപ്പിച്ചില്ലെന്നാണ് പ്രതികരണം. അപ്പീലുകളുമായി ഏറെപ്പേര്‍ എത്തിയതോടെ നാടക മത്സരം പുലര്‍ച്ചവരെ തുടരും എന്ന് ഉറപ്പാണ്.

സെൻട്രല്‍ ജയിൽ പരേഡ് ഗ്രൗണ്ടിലെ ആളൊഴിഞ്ഞ സദസ്സിൽ ബാൻഡ്മേളം.  കഥകളിയും കാവ്യകേളിയും രചനാമത്സരവുമടക്കം മൂന്നാം ദിനം ആകെ 50 മത്സരങ്ങളാണ് ആകെയുള്ളത്.

click me!