
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 162 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് 44.2 ഓവറില്‍ 161ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ജുലന്‍ ഗോസ്വാമി രണ്ട് വീതം വിക്കറ്റ് നേടിയ എക്ത ബിഷ്ട്, പൂനം യാദവ്, ദീപ്തി ശര്‍മ എന്നിവരാണ് തകര്‍ത്തത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഈ മത്സരം വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.
71 റണ്‍ നേടിയ അമി സാറ്റര്‍ത്‌വെയ്റ്റാണ് ന്യൂസിലന്‍ഡിന്റെ ടോപ് സകോറര്‍. മറ്റ് താരങ്ങള്‍ക്കൊന്നും ക്യാപ്റ്റന്‍ പിന്തുണ നല്‍കാന്‍ സാധിച്ചില്ല. സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സുള്ളപ്പോള്‍ ആതിഥേയര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ സൂസി ബേറ്റ്‌സ് (0) സോഫി ഡിവൈന്‍ (7) എന്നിവരാണ് മടങ്ങിയത്. ലോറന്‍ ഡൗണ്‍ (15) പിടിച്ചുനിന്നെങ്കിലും ബിഷ്ടിന്റെ പന്തില്‍ സ്മൃതി മന്ഥാനയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. പിന്നീടെത്തിയ അമേലിയ കേറും (1) ബിഷ്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മാഡി ഗ്രീന്‍ (9) പൂനം യാദവിന്റെ പന്തില്‍ വിക്കറ്റ് തെറിച്ച് മടങ്ങുകയായിരുന്നു.
തുടര്‍ന്ന് ക്രീസിലെത്തിയ ലെയ്ഗ് കാസ്‌പെറെക് (21)- സാറ്റര്‍ത്‌വെയ്റ്റ് കൂട്ടുക്കെട്ടാണ് കിവീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 58 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എ്ന്നാല്‍ ഇവര്‍ മടങ്ങിയതോടെ കിവീസ് തകരുകയായിരുന്നു. മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!