
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ പന്ത് കൊണ്ട് മായാജാലം കാട്ടുകയായിരുന്നു കിംഗ്സ് ഇലവന്‍ പേസര്‍ അങ്കിത് രജ്പൂത്. മത്സരത്തില്‍ നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് സണ്‍റൈസേഴ്സ് വിക്കറ്റുകളാണ് താരം പിഴുതത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സിനെ 132ല്‍ ഒതുക്കിയത് അങ്കിത് രജ്പൂതിന്‍റെ മാന്ത്രിക പേസാണ്.
അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഐപിഎല്ലില്‍ ചരിത്രം രചിക്കാന്‍ കിംഗ്സ് ഇലവന്‍ പേസര്‍ക്കായി. ഐപിഎല്ലില്‍ ഇന്ത്യന്‍ തൊപ്പി അണിയാത്ത താരങ്ങളില്‍ മികച്ച ബൗളിംഗ് പ്രകടനമാണ്(5/14) മത്സരത്തില്‍ അങ്കിത് കാഴ്ച്ചവെച്ചത്. 13 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ ചന്ദിലയുടെ റെക്കോര്‍ഡ് പഴങ്കഥയായി. ഇന്ത്യന്‍ പേസര്‍മാരില്‍ രണ്ടാമത്തെ മികച്ച പ്രകടനം എന്ന നേട്ടവും അങ്കിത് സ്വന്തം പേരിലാക്കി. 12 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇശാന്ത് ശര്‍മ്മയാണ് ഇക്കാര്യത്തില്‍ മുന്നില്‍.
അക്കൗണ്ട് തുറക്കും മുമ്പ് നായകന്‍ വില്യംസണെ പുറത്താക്കിയാണ് അങ്കിത് കൂട്ടക്കുരുതി തുടങ്ങിയത്. തന്‍റെ അടുത്ത ഓവറില്‍ 11 റണ്‍സെടുത്ത ധവാനെ കരുണ്‍ നായരുടെ കൈകളിലെത്തിച്ചു. അഞ്ചാം ഓവറില്‍ ആറ് റണ്‍സുമായി സാഹയും അങ്കിതിന് മിന്നില്‍ അടിയറവു പറഞ്ഞു. ഇതോടെ ആദ്യ സ്‌പെല്ലില്‍ മൂന്ന് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍. ഇന്നിംഗ്സിന്‍റെ അവസാന ഓവറില്‍ രണ്ടാം വരവില്‍ മനീഷ് പാണ്ഡെയെയും(54) മുഹമ്മദ് നബിയെയും(4) പുറത്താക്കി അങ്കിത് അഞ്ച് വിക്കറ്റ് തികയ്ക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!