
പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ജയിംസ് വിന്‍സിനെ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്താണ് ക്രിക്കറ്റ് ചര്‍ച്ചകളിലെ മിന്നുംതാരം. ജയിംസ് വിന്‍സിനെ കബളിപ്പിച്ച് വിക്കറ്റിലേക്ക് പാഞ്ഞ് കയറിയ പന്ത് ആഷസിലെ മികച്ച പന്തെന്നാണ് ആദ്യം പല പ്രമുഖ താരങ്ങളും അഭിപ്രായപ്പെട്ടത്. സ്റ്റാര്‍ക്കിന്‍റെ പന്ത് തന്‍റെ പ്രതാപകാലം ഓര്‍മ്മിപ്പിക്കുന്നതായി പാക് ബൗളിംഗ് ഇതിഹാസം വസീം അക്രം പറഞ്ഞു.
മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ ഇതിനെ വിശേഷിപ്പിച്ചത് ആഷസിലെ പന്ത് എന്നായിരുന്നു. ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ സ്റ്റാര്‍ക്കിന്‍റെ പന്തിനെ ആഷസിലെ പന്തെന്നും വേനലിലെ പന്തെന്നുമാണ് വിശേഷിപ്പിച്ചത്. വോണിനു പിന്നാലെ നിരവധിയാളുകള്‍ വേനലിലെ പന്തെന്ന വിശേഷണവുമായി രംഗത്തെത്തി. എന്നാല്‍ സ്റ്റാര്‍ക്കിന് ലഭിച്ച വലിയ അഭിനന്ദനം മറ്റൊരു വിശേഷണമാണ്.
21-ാം നൂറ്റാണ്ടിലെ മികച്ച പന്താണ് സ്റ്റാര്‍ക്കിന്‍റേതെന്നാണ് പുതിയ വിലയിരുത്തല്‍. ഇംഗ്ലണ്ട് മുന്‍ നായകനും ഇതിഹാസ താരവുമായ മൈക്കല്‍ വോണാണ് സ്റ്റാര്‍ക്കിന്‍റെ പന്തിനെ നൂറ്റാണ്ടിലെ പന്തെന്ന് വിശേഷിപ്പിച്ചവരില്‍ ഒരാള്‍. ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ മൈക്ക് ഗാറ്റിംഗിനെ വീഴ്ത്തിയ ബൗളാണ് നൂറ്റാണ്ടിലെ പന്തായി പൊതുവെ വിലയിരുത്തപ്പെടുന്നത്. 1993ലെ ആഷസ് പരമ്പയിലായിരുന്നു വോണിന്‍റെ മാന്ത്രിക ബോള്‍ പിറന്നത്.
സ്റ്റാര്‍ക്കിന്‍റെ പന്ത് രണ്ടായിരത്തിന് ശേഷമായതിനാല്‍ 21-ാം നൂറ്റാണ്ടിലെ പന്തെന്ന വിശേഷണം സ്റ്റാര്‍ക്കിന്‍റെ വിക്കറ്റിന് ഉചിതമാകും. സ്റ്റാര്‍ക്കിന്‍റെ ഇന്‍സ്വിംങറെന്ന് തോന്നിച്ച പന്ത് 42 സെ.മി പുറത്തേക്ക് തിരിഞ്ഞാണ് വിന്‍സിന്‍റെ കുറ്റി കവര്‍ന്നത്. സ്റ്റാര്‍ക്കിന്‍റെ പന്ത് 20 തവണ നേരിടേണ്ടി വന്നാലും തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ജയിംസ് വിന്‍സിന്‍റെ പ്രതികരണം. സ്റ്റാര്‍ക്കിന്‍റെ പന്തുണ്ടാക്കിയ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!