തവാങ് അതിര്‍ത്തിയിലെ ചൈനീസ് ആക്രമണം; യഥാര്‍ത്ഥ കാരണങ്ങള്‍ എന്താണ്?

By Web TeamFirst Published Dec 14, 2022, 5:59 PM IST
Highlights

എന്തുകൊണ്ട് തവാങ് ആക്രമിക്കപ്പെടുന്നു? മേഖലയുടെ തന്ത്രപരമായ പ്രാധാന്യം എന്താണ്?

തവാങ് മലമുകളിലെ ആധിപത്യമാണ് ഈ സെക്ടറിലെ ഇന്ത്യന്‍ സൈന്യത്തിന് മുന്‍തൂക്കം നല്‍കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലെ ഇന്ത്യന്‍ സൈനിക സാന്നിധ്യം ചൈനീസ് നീക്കങ്ങളെ ഏറെ ദൂരത്തുനിന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യന്‍ പോസ്റ്റിലേക്ക് മുന്നൂറോളം വരുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികര്‍ നീങ്ങുന്നത് ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ പരമാവധി സൈനികരെ ഇവിടേക്കെത്തിച്ച് തടയാന്‍ സാധിച്ചതും അതുകൊണ്ടാണ്. 

 

 

അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളിലെയും സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. വെള്ളിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ഇരുഭാഗത്തെയും സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഇരു രാജ്യങ്ങളിലെയും സൈനികര്‍ സ്ഥലത്ത് നിന്ന് പിന്‍വാങ്ങിയതായും സമാധാനം പുന:സ്ഥാപിക്കാന്‍ കമാന്‍ഡര്‍ തല ചര്‍ച്ച നടത്തിയതായും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. 

ഡിസംബര്‍ ഒന്‍പതിന് തവാങ് സെക്ടറിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയിലാണ് ഇന്ത്യ- ചൈന സംഘര്‍ഷം ഉണ്ടായത്. ഏറ്റുമുട്ടലില്‍ ഇരു വിഭാഗത്തെയും സൈനീകര്‍ക്ക് നേരിയ പരിക്കേറ്റുവെന്നാണ് സൈന്യം അറിയിച്ചത്. സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയിലെയും ചൈനയിലേയും സൈനികര്‍ പ്രദേശത്ത് നിന്ന് പിന്‍വാങ്ങിയതായും സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. 

അരുണാചലിലെ  നിയന്ത്രണ രേഖ ലംഘിച്ച് പ്രകോപനം സൃഷ്ടിച്ച ചൈനീസ് സേനയ്ക്ക് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കുകയായിരുന്നുവെന്നാണ് വിവരം. 2020 -ലെ ഗാല്‍വാന്‍ സംഭവത്തിന് ശേഷം ഇത് ആദ്യമായാണ്  ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നത്. 

എന്തുകൊണ്ട് തവാങ്?

ചൈനീസ് അതിര്‍ത്തിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ ഉത്തരാഖണ്ഡിലെ ഓലിയില്‍ ഇന്ത്യയും അമേരിക്കയും നടത്തിയ സംയുക്ത സൈനിക അഭ്യാസം ചൈനയെ ചൊടിപ്പിച്ചിരുന്നു. ഈ അനിഷ്ടമാണ് അരുണാചല്‍ പ്രദേശിലെ തവാങ്ങിലുണ്ടായ പ്രകോപനത്തിന്റെ കാരണം. തവാങ്ങില്‍ ഇന്ത്യ നിര്‍മിക്കുന്ന ദേശീയ പാതകള്‍ ചൈനീസ് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. എന്തുകൊണ്ട് തവാങ് ആക്രമിക്കപ്പെടുന്നു? മേഖലയുടെ തന്ത്രപരമായ പ്രാധാന്യം എന്താണ്?

തവാങ് മലമുകളിലെ ആധിപത്യമാണ് ഈ സെക്ടറിലെ ഇന്ത്യന്‍ സൈന്യത്തിന് മുന്‍തൂക്കം നല്‍കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലെ ഇന്ത്യന്‍ സൈനിക സാന്നിധ്യം ചൈനീസ് നീക്കങ്ങളെ ഏറെ ദൂരത്തുനിന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യന്‍ പോസ്റ്റിലേക്ക് മുന്നൂറോളം വരുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികര്‍ നീങ്ങുന്നത് ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ പരമാവധി സൈനികരെ ഇവിടേക്കെത്തിച്ച് തടയാന്‍ സാധിച്ചതും അതുകൊണ്ടാണ്. 

 

 

ചൈനയുടെ പ്രകോപനത്തിന്റെ കാരണം?

മക്മോഹന്‍ ലൈനിന് സമീപത്തു കൂടി ഇന്ത്യ നിര്‍മ്മിക്കുന്ന ദേശീയപാതകള്‍ ചൈനയെ അലോസരപ്പെടുത്തുന്നുണ്ട്. രണ്ടായിരം കിലോമീറ്റര്‍ ദേശീയപാതാ നിര്‍മ്മാണമാണ് നടക്കുന്നത്. ഫ്രോണ്ടിയര്‍ ഹൈവേ, ട്രാന്‍സ്-അരുണാചല്‍ ഹൈവേ, ഈസ്റ്റ്-വെസ്റ്റ് ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഹൈവേ നിര്‍മ്മാണങ്ങള്‍ ചൈനയ്ക്ക് ആശങ്കയുണ്ടാക്കുന്നു. അരുണാചലിലെ മാഗോയില്‍ നിന്നാണ് ആരംഭിച്ച് ഭൂട്ടാന്‍ അതിര്‍ത്തിക്ക് സമീപത്തുകൂടി തവാങ്ങ്, സുബന്‍സിരി, തുതിങ്, മെച്ചുവ, അപ്പര്‍ സിയാങ്, ഡബാങ് വാലി, ദേസലി, ചഗ്ലഗാം, കിബിതു, ദോങ് വഴി വിജയനഗറിലേക്ക് നീളുന്ന 44,000 കോടി രൂപയുടെ ദേശീയപാതാ പദ്ധതി ചൈനീസ് താല്‍പ്പര്യങ്ങള്‍ക്ക് എതിരാണ്. 13,000 അടിക്ക് മുകളില്‍ നിര്‍മ്മിക്കുന്ന സേ ലാ പാസ് അടുത്ത വര്‍ഷം ആദ്യം പൂര്‍ത്തിയാവുന്നതോടെ മഞ്ഞുകാലത്ത് അടക്കം വര്‍ഷം മുഴുവനും ഈ മേഖലയുമായി റോഡ് മാര്‍ഗ്ഗം ബന്ധപ്പെടാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിക്കും. 

കഴിഞ്ഞ അഞ്ചുവര്‍ഷം 2,089 കി.മി റോഡുകളാണ് എല്‍എസിക്ക് സമീപം ബിആര്‍ഒ നിര്‍മ്മിച്ചിരിക്കുന്നത്. വലിയ സൈനികവാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പാകത്തില്‍ റോഡുകളും പാലങ്ങളും പുനര്‍നിര്‍മ്മിച്ചത് 1962-ല്‍ സംഭവിച്ച പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയാണ്. 

തിബറ്റന്‍ ബുദ്ധമതക്കാരുടെ ആത്മീയകേന്ദ്രമാണ് തവാങ്. ആറാം ദലൈലാമയുടെ ജന്മദേശമായി അറിയപ്പെടുന്ന ഇവിടം തിബറ്റിന് കീഴിലാണെന്നാണ് ചൈനീസ് നിലപാട്. ചൈനയില്‍ നിന്ന് ഭൂട്ടാനെ സംരക്ഷിച്ചു നിര്‍ത്തുന്ന തന്ത്രപ്രധാന സൈനിക കേന്ദ്രമായാണ് ഇന്ത്യ തവാങ്ങിനെ കണക്കാക്കുന്നത്. തവാങ് പിടിച്ചെടുത്താല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശനകവാടമായ സിലിഗുരി
കോറിഡോര്‍ അടക്കം നിയന്ത്രിക്കാന്‍ ചൈനയ്ക്ക് കഴിയും.

click me!