ഇർഫാൻ ഹബീബ്: ചരിത്രത്തിന്റെ കാവിവൽക്കരണത്തിനെതിരെ എന്നും ശബ്ദമുയർത്തിയിട്ടുള്ള മാർക്സിസ്റ്റ് ചരിത്രകാരൻ

By Web TeamFirst Published Dec 31, 2019, 2:01 PM IST
Highlights

ബാബരി മസ്ജിദ് തർക്കം ഇത്രയും കാലം പരിഹരിക്കപ്പെടാതെ നീണ്ടതിൽ ഇർഫാൻ ഹബീബിനെപ്പോലുള്ള ഇടത് ചരിത്രകാരന്മാർക്ക് വലിയ പങ്കുണ്ടെന്നാണ് മുഹമ്മദ് തന്റെ ആത്മകഥയായ 'ഞാൻ എന്ന ഭാരതീയനി'ൽ ആരോപിച്ചത്.

കണ്ണൂർ സർവകലാശാലയിൽ നടന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ കേരള ഗവർണറും ഇർഫാൻ ഹബീബും തമ്മിൽ നടന്ന തീപ്പൊരി പാറിയ തർക്കങ്ങൾക്ക് ശേഷം വീണ്ടും വയോധികനായ ഈ ചരിത്രകാരന്റെ പേര് രാഷ്ട്രീയചർച്ചകളിൽ ഇടം പിടിച്ചിരിക്കുകയാണ്. മുൻകൂട്ടി അച്ചടിച്ച് വിതരണം ചെയ്യപ്പെടുന്ന കാര്യപരിപാടികൾക്ക് അനുസൃതമായിട്ടാണ് പൊതുവേ ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകൾ സംഘടിപ്പിക്കപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ, യാതൊരു വിധത്തിലുള്ള രാഷ്ട്രീയ കൊടുങ്കാറ്റുകൾക്കും കാരണമാകുന്ന പതിവും ഗവർണർമാർക്കില്ല. എന്നാൽ, ഇത്തവണ അങ്ങനെ സംഭവിച്ചിരിക്കുകയാണ്. പ്രകോപനം എതിർപക്ഷത്തുനിന്ന് ഉണ്ടായതുകൊണ്ടാണ് പ്രതികരണങ്ങൾ രൂക്ഷമായത് എന്ന് ഇരുകൂട്ടരും വിശദീകരിക്കുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചു കൊണ്ട് സംസാരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് "നിങ്ങൾ മൗലാനാ ആസാദിനെയല്ല, ഗോഡ്‌സെയെ ആണ് ഉദ്ധരിക്കേണ്ടത് " എന്നായിരുന്നു ഇർഫാൻ ഹബീബ് പറഞ്ഞത്. 

ആരാണ് ഇർഫാൻ ഹബീബ്?

1931 ഓഗസ്റ്റ് 12 -ന് ഗുജറാത്തിലെ വഡോദരയിലാണ്, മുഹമ്മദ് ഹബീബ് എന്ന മാർക്സിയൻ ചരിത്രകാരനും സൊഹൈല തയ്യബ്‍ജിക്കും മകനായി ഇർഫാൻ ജനിക്കുന്നത്. അബ്ബാസ് തയ്യബ്‍ജി എന്ന ഇന്ത്യൻ സ്വാതന്ത്ര്യസമരപ്പോരാളിയുടെ മകളായിരുന്നു സൊഹൈല. പിൽക്കാലത്ത് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൂടി ആയിരുന്നു തയ്യബ്‍ജി. അങ്ങനെ അറിയപ്പെടുന്ന ഒരു കുടുംബത്തിൽ ജനിച്ച ഇർഫാൻ, 1951 -ൽ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് ഗോൾഡ് മെഡലോടെ ചരിത്രത്തിൽ ബിരുദവും, 1953 -ൽ ഓണേഴ്സോടെ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. അതിനുശേഷം ഓക്സ്ഫോർഡിലെ ന്യൂ കോളേജിൽ നിന്ന് ചരിത്രത്തിൽ തന്നെ ഡോക്ടറേറ്റ് ബിരുദവും നേടി. 'മുഗൾ ഇന്ത്യയിലെ കൃഷി സമ്പ്രദായങ്ങൾ' എന്ന വിഷയത്തിലായിരുന്നു ഇർഫാൻ ഹബീബിന്റെ ഗവേഷണം.

'മുഗൾ ഇന്ത്യയിലെ കൃഷി സമ്പ്രദായങ്ങൾ' , ' ഇന്ത്യാചരിത്രത്തിലെ ഉപന്യാസങ്ങൾ : മാർക്സിയൻ പരിപ്രേക്ഷ്യത്തിലേക്ക് ', 'മുഗൾസാമ്രാജ്യത്തിന്റെ ഭൂപടപുസ്തകം' എന്നീ സുപ്രസിദ്ധമായ കൃതികളാണ് പ്രൊഫ. ഇർഫാൻ ഹബീബിനെ ഇന്ത്യൻ ചരിത്രഗവേഷകർക്കിടയിലെ അറിയപ്പെടുന്ന ഒരു ശബ്ദമാക്കി മാറ്റിയത്. ഓക്സ്ഫോര്‍ഡില്‍നിന്ന് തിരിച്ചുവന്ന ശേഷമാണ് അദ്ദേഹം അലിഗഢിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു തുടങ്ങുന്നത്. അലിഗഢിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ചെയർമാനായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക് റിസർച്ചിന്റെ ഉന്നതസ്ഥാനങ്ങളിലും ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട് ഇർഫാൻ ഹബീബ്. 1961 -ൽ അലിഗഢിൽ പ്രൊഫസറായ അദ്ദേഹം 1991 -ലാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്. വിരമിച്ച ശേഷം 2007 മുതൽ ഇന്നുവരെയും അലിഗഢിൽ പ്രൊഫസർ എമിരറ്റസ് ആണ് ഇർഫാൻ ഹബീബ്.

സ്വയം ഒരു മാർക്സിസ്റ്റ് എന്നുതന്നെ വിശേഷിപ്പിച്ചു പോന്നിട്ടുള്ള ഹബീബ്, മാർക്സിയൻ ചരിത്രരചനാസങ്കേതങ്ങളാണ് തന്റെ പഠനങ്ങളിൽ സ്വീകരിച്ചു പോന്നിട്ടുള്ളതും. വേദങ്ങളെപ്പറ്റിയും, വേദകാലഘട്ടത്തെപ്പറ്റിയും നിരവധി പുസ്തകങ്ങൾ ഹബീബ് രചിച്ചിട്ടുണ്ട്. 1998 -ൽ നടന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ചരിത്രത്തിന്റെ കാവിവൽക്കരണത്തിന് എതിരായി ഒരു പ്രമേയം പാസ്സാക്കപ്പെട്ടത്. ചരിത്രഗവേഷണരംഗത്തെ നേട്ടങ്ങൾക്കുള്ള അംഗീകാരമായി അദ്ദേഹത്തെ 2005 -ൽ രാഷ്ട്രം പദ്മ ഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ഇത് കൂടാതെ 1968 -ലെ ആറ് ജവഹർലാൽ നെഹ്‌റു ഫെലോഷിപ്പുകൾ, 1982 -ലെ വാതുമുൾ പുരസ്കാരം, 2016 -ലെ യഷ് ഭാരതി പുരസ്‌കാരം എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 

ഇർഫാൻ ഹബീബും വിവാദങ്ങളും  

കേരളത്തിൽ ചരിത്ര കോൺഗ്രസിനിടയിൽ നടന്ന സംഭവത്തെത്തുടർന്ന് ഇർഫാൻ ഹബീബിനെ പിന്തുണച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.  ഗവർണർക്കെതിരായ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നിരവധി വിദ്യാർഥികൾ ചരിത്ര കോൺഗ്രസ് നടന്ന വേദിക്കു പുറത്ത് പ്രതിഷേധപ്രകടനം നടത്തി. ഗവർണർ സംസാരിച്ചത് ഒരു ആർഎസ്എസ്സുകാരനെപ്പോലെയാണ് എന്നാണ് കെകെ രാഗേഷ് എംപി ആരോപിച്ചത്. എന്നാൽ, കേരളത്തിൽ നിന്നുള്ള ആർക്കിയോളജിസ്റ്റായ കെകെ മുഹമ്മദ് അടക്കം ചിലർ പ്രൊഫ. ഇർഫാൻ ഹബീബിനെ വിമർശിച്ചുകൊണ്ടും രംഗത്തെത്തിയിട്ടുണ്ട് മുൻ കാലങ്ങളിൽ. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട ഖനനങ്ങളിൽ പങ്കെടുത്ത ആർക്കിയോളജിസ്റ്റാണ് കെ കെ മുഹമ്മദ്. ബാബരി മസ്ജിദ് തർക്കം ഇത്രയും കാലം പരിഹരിക്കപ്പെടാതെ നീണ്ടതിൽ ഇർഫാൻ ഹബീബിനെപ്പോലുള്ള ഇടത് ചരിത്രകാരന്മാർക്ക് വലിയ പങ്കുണ്ടെന്നാണ് മുഹമ്മദ് തന്റെ ആത്മകഥയായ 'ഞാൻ എന്ന ഭാരതീയനി'ൽ ആരോപിച്ചത്. ആ ആക്ഷേപങ്ങൾ മലയാളികളായ മറ്റു ചരിത്രകാരന്മാർക്കിടയിലും അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണമായി. എംജിഎസ്‌ നാരായണൻ അടക്കമുള്ള ചിലർ ആ ആക്ഷേപങ്ങൾ ശരിവെച്ചപ്പോൾ, പ്രൊഫ. കെ എൻ പണിക്കരെപ്പോലുള്ള മറ്റു ചിലർ അത് തികച്ചും രാഷ്ട്രീയ പ്രേരിതമായൊരു ദുരാരോപണമാണെന്ന് പ്രതികരിച്ചു. പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ ഒത്തുതീർപ്പിനു തയ്യാറായ മുസ്ലിം സംഘടനകളെ ബ്രെയിൻ വാഷിങ്ങിന് വിധേയമാക്കി അതിൽ നിന്ന് പിന്തിരിപ്പിച്ചത് ഹബീബ് ആണെന്നും മുഹമ്മദ് എഴുതിയിരുന്നു. തന്റെ കാവിവിരുദ്ധ നിലപാടുകൾ പ്രൊഫ.ഇർഫാൻ ഹബീബിനെ എന്നും സംഘപരിവാർ സംഘടനകളുടെ കണ്ണിലെ കരടാക്കി മാറ്റിയിരുന്നു.  1998 അടൽ ബിഹാരി വാജ്‌പേയി സർക്കാരിലെ മാനവവിഭവശേഷി വകുപ്പ് മന്ത്രിയായിരുന്ന മുരളീ മനോഹർ ജോഷി, 'ഹബീബ് ആൻഡ് കമ്പനി' എന്ന് പരിഹസിച്ചു വിളിച്ചിരുന്ന  ഇടതു ചരിത്രകാരന്മാർക്കെതിരായി ഒരു പുസ്തകം വരെ പുറത്തിറക്കി. 

എന്തായാലും, തൊണ്ണൂറുകാരനായ പ്രൊഫ. ഇർഫാൻ ഹബീബ് ചരിത്രകോൺഗ്രസിൽ കേരള ഗവർണറുടെ പ്രസംഗത്തെ പാതിവഴി തടഞ്ഞു നിർത്തിക്കൊണ്ട് നടത്തിയ ഈ ഇടപെടൽ, ഇന്ത്യയുടെ വർത്തമാനത്തിലും, ചരിത്രത്തിലും, ഒരു പരിധിവരെ ഭാവിയിലും നിർണായകമായ സ്വാധീനങ്ങൾ ചെലുത്തിക്കൊണ്ടിരിക്കുന്ന പല നിലപാടുകളെയും വീണ്ടും ചർച്ചക്ക് വിധേയമാക്കുകയാണ്. 


 

click me!