ബോട്സ്വാനയിലെ ആനകളുടെ കൂട്ടമരണത്തിന് പിന്നിലെ രഹസ്യം കണ്ടെത്തി അധികാരികൾ

By Web TeamFirst Published Sep 26, 2020, 3:06 PM IST
Highlights

ആനകളെല്ലാം തന്നെ ചത്തുമലച്ചു കിടന്നിരുന്നത് ജലാശയങ്ങളുടെ പരിസരത്തായിട്ടായിരുന്നു എന്നതുകൊണ്ട് അവയെ ചുറ്റിപ്പറ്റി തന്നെയാണ് വിശദമായ അന്വേഷണം പുരോഗമിച്ചത്.


പന്ത്രണ്ടായിരത്തിലധികം ആനകളുള്ള ബോട്സ്വാന എന്ന ആഫ്രിക്കൻ രാജ്യത്ത്, ഈ ചുരുങ്ങിയ കാലയളവിൽ ഏതാണ്ട് മൂന്നൂറ്റിയമ്പതോളം ആനകളെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാൽ, ഇവയുടെ മരണകാരണം നിരവധി ടെസ്റ്റുകൾ നടത്തിയ ശേഷവും അറിയാതിരുന്നത് പ്രദേശത്ത് ആശങ്ക വർധിക്കാൻ ഇടയാക്കിയിരുന്നു. ഈ ആനകളില്‍ നിന്നും കൊമ്പുകള്‍ നീക്കം ചെയ്‍തിട്ടില്ലാതിരുന്നതിനാൽ സംഗതി ആനക്കൊമ്പ്‌വേട്ട ആകാനുളള സാധ്യത സര്‍ക്കാര്‍ മെയ് മാസത്തില്‍ തന്നെ തള്ളിക്കളഞ്ഞിരുന്നു. എന്തായാലും, വിശദമായ ലാബ് പരിശോധനകൾക്ക് ശേഷം മാത്രമേ ഈ തുടർ മരണങ്ങൾക്ക് പിന്നിലെ രഹസ്യം വെളിപ്പെടൂ എന്ന് അന്ന് ബോട്സ്വാന ഗവണ്മെന്റ് പറഞ്ഞിരുന്നു.  ഈ ദുരൂഹതയ്ക്ക് അന്ത്യം കുറിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ബോട്സ്വാന സർക്കാർ വനംവകുപ്പിന്റെ സ്ഥിരീകരണം വന്നിട്ടുള്ളത്.

കൊമ്പെടുക്കാൻ വരുന്ന വേട്ടക്കാര്‍ സാധാരണ സയനൈഡ് ഉപയോഗിച്ചാണ് കാട്ടാനകളെ കൊല്ലുന്നത്. വേട്ടക്കാർ സയനൈഡ് വെച്ചതായിരുന്നു എങ്കിൽ, ആയിരുന്നുവെങ്കില്‍ മറ്റ് ജീവികളും കൊല്ലപ്പെട്ടതായി കാണാനായേനെ. എന്നാല്‍, ആനകളുടെ മൃതദേഹം മാത്രമാണ് ഇവിടെ കണ്ടെത്തപ്പെട്ടിരുന്നത്. ഈ ആനകള്‍ ഭൂരിഭാഗവും മുഖം കുത്തിയാണ് വീണിരിക്കുന്നത് എന്നതും അന്ന് ശ്രദ്ധേയമായിരുന്നു. 

പ്രദേശത്തെ ജലാശയങ്ങളിൽ പ്രകൃതിദത്തമായി കണ്ടെത്തപ്പെടുന്ന ടോക്സിനുകളിൽ ഒന്നായ സയനോബാക്ടീരിയ അകത്തു ചെന്നതാണ് ഈ ആനകളുടെ മരണത്തിനു കാരണമായത് എന്നാണ് ഇപ്പോൾ വന്നിട്ടുള്ള വിശദീകരണം. നീലയും പച്ചയും നിറത്തിലുള്ള ആൽഗെകളായി വളർന്നു വരുന്നതാണ് ജലത്തിൽ കാണപ്പെടുന്ന ഈ ടോക്സിക് പദാർത്ഥങ്ങൾ. ബോട്സ്വാന ഡിപ്പാർട്ട്മെന്റ് ഓഫ് വൈൽഡ് ലൈഫ് ആൻഡ് നാഷണൽ പാർക്‌സിന്റെ ചീഫ് വെറ്റിനറി ഓഫീസർ ആയ മാമി റൂബൻ ആണ് ഒരു ന്യൂസ് കോൺഫറൻസിൽ വെച്ച് ഗാർഡിയൻ പത്രത്തിന്റെ പ്രതിനിധിയോട് ഇക്കാര്യം സ്ഥിരീകരിച്ചത്. 

 

 

ആനകളെല്ലാം തന്നെ ചത്തുമലച്ചു കിടന്നിരുന്നത് ജലാശയങ്ങളുടെ പരിസരത്തായിട്ടായിരുന്നു എന്നതുകൊണ്ട് അവയെ ചുറ്റിപ്പറ്റി തന്നെയാണ് വിശദമായ അന്വേഷണം പുരോഗമിച്ചത്. ആനകൾ മാത്രം മരിക്കാനുള്ള കാരണവും റൂബൻ വിശദീകരിച്ചു. മറ്റുള്ള മൃഗങ്ങൾ ജലോപരിതലത്തിൽ നിന്ന് നക്കി വെള്ളം കുടിക്കുമ്പോൾ ആനകൾ വെള്ളത്തിന്റെ അടിയിലേക്ക് തങ്ങളുടെ തുമ്പിക്കൈ ആഴ്ത്തിയാണ് വെള്ളം വലിച്ചെടുക്കുക. അങ്ങനെ ചെയ്യുമ്പോൾ കൂടെ ഈ സയനോ ബാക്ടീരിയ ആൽഗെയും അകത്തുപോകാനുള്ള സാധ്യത മറ്റുള്ള മൃഗങ്ങളെക്കാൾ അധികമാണ് ആനകൾക്ക്. ഈ ജലാശയങ്ങൾ ഇനിയങ്ങോട്ട് തുടർച്ചയായി നിരീക്ഷിച്ച് ഇത്തരത്തിലുള്ള വിഷാംശങ്ങൾ ഉണ്ടെങ്കിൽ സമയനുസൃതമായി നീക്കം ചെയ്യും എന്നും ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ മരണങ്ങൾ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

click me!