തെരുവിൽ നിന്ന് യുവതികളെ തട്ടിയെടുത്ത്, ബലാത്സംഗം ചെയ്ത്, പൊരിച്ചുതിന്നിരുന്ന ഫിലാഡൽഫിയയിലെ നരഭോജിയുടെ കഥ

By Web TeamFirst Published Mar 26, 2020, 2:57 PM IST
Highlights

ഇത്രയൊക്കെ അക്രമങ്ങൾ പ്രവർത്തിച്ചിരുന്ന ഒരു കാപാലികനായിരുന്നിട്ടും, പകൽ വെളിച്ചത്തിൽ ഗാരി ഒരു തികഞ്ഞ മാന്യനായിരുന്നു. 'യുണൈറ്റഡ് ചർച്ച് ഓഫ് ദ മിനിസ്റ്റേഴ്‌സ് ഓഫ് ഗോഡ്'  എന്ന സഭയുടെ ബിഷപ്പായിരുന്നു അയാള്‍.

ഗാരി ഹേയ്ഡ്‌നിക്ക് ഒരു സാധാരണ സൈക്കോ അല്ലായിരുന്നു. അയാളുടെ കഥയ്ക്ക് പല അടരുകളുണ്ട്. അത് അയാളെ പിന്നീട് ഒരു ഹോളിവുഡ് സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ റോൾ മോഡലാക്കി. സൈലൻസ് ഓഫ് ദ ലാംബ്സ് എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രം, ആന്റണി ഹോപ്കിൻസ് നടിച്ച് അനശ്വരമാക്കിയ 'ബഫലോ ബിൽ' എന്ന മാനസികരോഗിയായ കൊലപാതകി. അതിനു പിന്നിലെ യഥാർത്ഥ ജീവിത കഥ ഗാരിയുടേതായിരുന്നു. ഫിലാഡൽഫിയയെ കിടുകിടാ വിറപ്പിച്ച ആ ക്രൂരപീഡനങ്ങളുടെ കഥ പുറത്താകുന്നത് ഇന്നേക്ക് 33 വർഷം മുമ്പ്, ഇന്നേ ദിവസം, ഗാരി ഹേയ്ഡ്‌നിക്കിന്റെ വീട്ടിൽ നിന്ന്, സഹായമഭ്യർത്ഥിച്ചുകൊണ്ട് ലോക്കൽ പൊലീസിനെ തേടിയെത്തിയ ഒരു 911 കോൾ ആയിരുന്നു. കോളിനുപിന്നാലെ ഗാരിയുടെ ബംഗ്ളാവ് റെയ്ഡ് ചെയ്ത പൊലീസ് അവിടത്തെ നിലവറയ്ക്കുള്ളിൽ നിന്ന് കണ്ടെത്തിയത് ഞെട്ടിക്കുന്നൊരു പീഡനപർവത്തിലേക്ക്, കൊലപാതക പരമ്പരയിലേക്ക് വിരൽചൂണ്ടുന്നു നിർണായകമായ തെളിവുകളായിരുന്നു. 

 

 

സാധാരണ സൈക്കോകൾക്കോ സീരിയൽ കില്ലർമാർക്കോ സാധിക്കാത്ത ചിലത് ഗാരി സാധിച്ചു. അയാൾ ഒന്നിന് പിന്നാലെ ഒന്നായി ആറു യുവതികളെ അയാൾ ഫിലാഡൽഫിയയിലെ തെരുവുകളിൽ നിന്ന് തട്ടിക്കൊണ്ടുവന്നു തന്റെ മാളികയുടെ നിലവറയിൽ ഒളിപ്പിച്ചു. അവരെ അയാൾ കെട്ടിയിട്ട് തുടർച്ചയായി ബലാത്സംഗം ചെയ്തു. കൊടിയ ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കി. അവരിൽ ഒരാളെ മറ്റുള്ളവർക്ക് മുന്നിൽ വെച്ച് കൊന്നു. രണ്ടാമതൊരു യുവതിയെ വധിച്ച് അവരുടെ മാംസം പാചകം ചെയ്ത് ബാക്കിയുള്ള മൂന്നുപേരെക്കൊണ്ട് കഴിപ്പിച്ചു. ഇതിനൊക്കെ വേണ്ട സഹായം സ്വന്തം ഇരകളിൽ ഒരാളിൽ നിന്ന് സംഘടിപ്പിക്കുകയും ചെയ്തു. 

തട്ടിക്കൊണ്ടുപോന്നിരുന്ന യുവതികളിൽ അയാൾ ആദ്യം ലൈംഗിക അടിമത്തം അടിച്ചേൽപ്പിച്ചു, താമസിയാതെ പരിപൂർണമായ മാനസിക വിധേയത്വവും സ്ഥാപിച്ചെടുത്തു. അവരെക്കൊണ്ട് അയാൾ പരസ്പരം പീഡിപ്പിച്ചു. കൂട്ടത്തിൽ ഒരാളെ അയാൾ ബലാത്സംഗം ചെയുന്ന വേളയിൽ മറ്റുള്ളവരെ അതിനു സാക്ഷികളാക്കി, തന്റെ സഹായികളാക്കി അയാൾ. ഇത്രയൊക്കെ അക്രമങ്ങൾ പ്രവർത്തിച്ചിരുന്ന ഒരു കാപാലികനായിരുന്നിട്ടും, പകൽ വെളിച്ചത്തിൽ ഗാരി ഒരു തികഞ്ഞ മാന്യനായിരുന്നു. 'യുണൈറ്റഡ് ചർച്ച് ഓഫ് ദ മിനിസ്റ്റേഴ്‌സ് ഓഫ് ഗോഡ്'  എന്നപേരിൽ സ്വന്തമായി ഒരു ക്രിസ്തീയ സഭ തന്നെയുണ്ടായിരുന്നു അയാൾക്ക്. അതിന്റെ ബിഷപ്പായിരുന്നു അയാൾ. അമ്പതിലധികം കുഞ്ഞാടുകളുണ്ടായിരുന്നു അയാളുടെ ഇടവകയിൽ. നിലവറയിൽ ചീഞ്ഞളിഞ്ഞുകൊണ്ടിരുന്ന ബിഷപ്പിന്റെ സ്വഭാവമഹിമയെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാതിരുന്ന അവർ അയാളുടെ ഞായറാഴ്ചക്കുർബാനകൾ മുടക്കാതെ കൈക്കൊണ്ടു. അയാളിൽ നിന്ന് ബൈബിൾ പാഠങ്ങൾ ഉൾക്കൊണ്ടു.  

 

മാളികയുടെ ഗ്രൗണ്ട് ഫ്ലോറിൽ വിശേഷ പ്രാർത്ഥനകളിൽ ബിഷപ്പിനൊപ്പം പങ്കെടുത്തിരുന്ന വിശ്വാസികൾക്ക് തങ്ങളുടെ കാലടികൾക്കു താഴെ ചങ്ങലയ്ക്കിടപ്പെട്ട നിലയിൽ നരകിച്ചുകൊണ്ടിരുന്ന സാധുക്കളായ സ്ത്രീകളെപ്പറ്റി ബിഷപ്പ് അറസ്റ്റിലാകും വരെയും യാതൊരു വിവരവും കിട്ടിയിരുന്നില്ല എന്നതാണ് വാസ്തവം.  

ആരാണ് ഗാരി ഹേയ്ഡ്‌നിക്ക്?

1943 -ൽ ഓഹിയോയിൽ ജനനം. മറ്റുള്ളവരെ തന്റെ പരിപൂർണ നിയന്ത്രണത്തിലേക്ക് കൊണ്ടുവരേണ്ടതെങ്ങനെ എന്നത് സംബന്ധിച്ച പാഠങ്ങൾ ഗാരി പഠിക്കുന്നത് ദുരിതപൂർണമായ സ്വന്തം ബാല്യത്തിൽ നിന്നായിരുന്നു. വല്ലാതെ ചൂഷണം ചെയ്യപ്പെട്ട ഒരു കുട്ടിക്കാലമായിരുന്നു ഗാരിയുടേത്. വല്ലാത്തൊരു ക്രൂരനായിരുന്നു അച്ഛൻ. നിരന്തര മർദ്ദനങ്ങൾ. പരിഹാസങ്ങൾ. പേടിച്ച് കിടക്കയിൽ മുള്ളിയിരുന്ന ഗാരിയെക്കൊണ്ട് ആ വിരിപ്പുകൾ എടുത്ത് അയൽക്കാർ കാൺകെ അയയിൽ തൂക്കിക്കുക അയാളുടെ ഹോബിയായിരുന്നു. 

ബാല്യത്തിലെ ഈ പീഡകൾ അയാളെ കൗമാരത്തിൽ വല്ലാതെ ഉൾവലിഞ്ഞൊരു പ്രകൃതക്കാരനാക്കി മാറ്റി. ബിരുദപഠനത്തിന് ശേഷം ഗാരി നേരെ ചെന്നു ചേർന്നത് പട്ടാളത്തിൽ ആയിരുന്നു. അവിടെ പതിമൂന്നു മാസത്തെ സേവനമനുഷ്ഠിച്ച ശേഷം മാനസികമായ 'ഷിസ്‌നോയിഡ് പേഴ്സണാലിറ്റി ഡിസോർഡർ' എന്ന മാനസികരോഗം ചൂണ്ടിക്കാട്ടി അവർ അയാളെ സൈന്യത്തിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നു. കുറച്ചു കാലം മെയിൽ നേഴ്‌സ് ആയി ജോലി ചെയ്ത ശേഷം ഗാരി അധികം താമസിയാതെ ക്രിസ്തീയ വിശ്വാസത്തിലെ 'ശുശ്രൂഷ' എന്ന പ്രക്രിയയുടെ ധനസമ്പാദന സാദ്ധ്യതകൾ തിരിച്ചറിയുന്നു. മനുഷ്യരെ മതത്തിന്റെ പേരിൽ എങ്ങനെ തന്റെ ചൊൽപ്പടിക്ക് കൊണ്ടുവരാം എന്നയാൾ വളരെ വേഗത്തിൽ മനസ്സിലാക്കിയെടുത്തു. 

1971 -ൽ യുണൈറ്റഡ് ചർച്ച് ഓഫ് ദ മിനിസ്റ്റേഴ്‌സ് ഓഫ് ഗോഡ് എന്ന പേരിൽ സ്വന്തമായി ഒരു കോൺഗ്രഗേഷൻ തന്നെ തുടങ്ങുമ്പോൾ, അന്ന് ഗാരിക്കുണ്ടായിരുന്നത് ആകെ അഞ്ചു വിശ്വാസികളും 1500 ഡോളറിന്റെ നിക്ഷേപവും മാത്രമായിരുന്നു. അധികം താമസിയാതെ തന്റെ കൾട്ടിലേക്ക് ആളെ കൂട്ടുന്നതിൽ വിജയിച്ച ഹാരി, അഞ്ചു ലക്ഷം ഡോളറിന്റെ നിക്ഷേപവും സംഘടിപ്പിച്ചെടുത്തു. പള്ളിമേടയിൽ വെച്ച് കുഞ്ഞാടുകളെ ചൊൽപ്പടിക്ക് നിർത്തി നേടിയ സിദ്ധിയാണ് പിന്നീട് ഗാരി തന്റെ ബേസ്മെന്റിൽ തടവിലിട്ട യുവതികൾക്ക് നേരെയും എടുത്തുപയോഗിച്ചത്. 

മൂന്നു ജീവിതപങ്കാളികളും ഉണ്ടാവുന്നുണ്ട് ഗാരിക്ക് അതിനിടെ. മൂന്നാളിലും കുഞ്ഞുങ്ങളും. എന്നാൽ അവരൊക്കെയും ഗാരിയുടെ പീഡനങ്ങൾ താങ്ങാനാവാതെ അയാളെ വിട്ടുപോയി. 1986 -ൽ ഗാരി തന്റെ ആദ്യത്തെ ഇരയും, ഒരു പരിധിവരെ തന്റെ ക്രൂരതകളിലെ 'പ്രവർത്തനപങ്കാളിയും' ആയിരുന്ന ജോസഫിന റിവേറയെ തെരുവിൽ നിന്ന് തട്ടിക്കൊണ്ടു വന്ന് തന്റെ നിലവറയിൽ ചങ്ങലയ്ക്കിടുന്നത്. 

ഗാരിക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. അയാൾ ലക്ഷ്യമിട്ടിരുന്ന എല്ലാവരും തന്നെ വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്നവർ ആയിരുന്നു. തെരുവിലേക്കിറങ്ങുക, ഒരു വേശ്യയെ കണ്ടെത്തുക, കാര്യങ്ങൾ പറഞ്ഞുറപ്പിച്ച് വണ്ടിയിൽ കയറ്റി കൊണ്ടുവരിക, വീട്ടിലെ കിടപ്പറയിലേക്ക് കൊണ്ടുവന്ന ലൈംഗികമായി ഉപയോഗിക്കുക. ബന്ധപ്പെട്ടുകഴിഞ്ഞ് അവർ തങ്ങളുടെ വസ്ത്രങ്ങൾ ധരിച്ചുകൊണ്ടിരിക്കെ പിന്നിലൂടെ വന്ന് കഴുത്ത് ഞെരിച്ച് ബോധം കെടുത്തുക. താഴെ ബേസ്മെന്റിൽ കൊണ്ട് പോയി തന്റെ ഇരകളെ  കൈകൾ ചേർത്തുവെച്ച് ചങ്ങലയ്ക്കിട്ടിരുന്ന ഗാരി ബോൾട്ടുകൾ തുറന്നു വരാതിരിക്കാൻ അവയിൽ സൂപ്പർ ഗ്ലൂ ഒഴിക്കുകയും ചെയ്യുമായിരുന്നു. 

 

 

തട്ടിക്കൊണ്ടുവന്നിരുന്ന യുവതികളെ ഒക്കെയും അവർ കരച്ചിൽ നിർത്തും വരെ തുടർച്ചയായി നൂൽബന്ധമില്ലാതെ ചങ്ങലയ്ക്കിട്ട് ചൂരലുകൊണ്ട് മർദ്ദിച്ചിരുന്നു ഗാരി. ഒടുവിൽ കരഞ്ഞുകരഞ്ഞു ബോധം കെടുന്നവരെ, പ്രത്യേകം തയ്യാർ ചെയ്തിരുന്ന കുഴികളിൽ ഇട്ട് അതിനുമേൽ മരപ്പലകകൊണ്ടുള്ള വാതിൽ കൊണ്ട് അടച്ച് പൂട്ടിട്ടു പൂട്ടും. ഒരാൾക്ക് കഷ്ടി കിടക്കാനുള്ള ഇടമേ ആ കുഴികളിൽ കാണൂ. ബോധം വരുമ്പോൾ അവർക്ക് ആകെ നോക്കാനാവുക പലകകൾക്കിടയിലെ വിടവുകളിലൂടെയാണ്. ജോസഫിനയ്ക്ക് പിന്നാലെ അഞ്ചു യുവതികളെക്കൂടി ഗാരി തട്ടിക്കൊണ്ടുവന്നു. അവളെപ്പോലെ തന്നെ അവരും ബലാത്സംഗത്തിന് ഇരയായി. അയാളുടെ കൊടിയ മർദ്ദനങ്ങൾക്ക് ഇരയായി. ഇരുളടഞ്ഞ വീഞ്ഞപ്പെട്ടിയിൽ അടക്കപ്പെട്ടു. വീണ്ടും പുറത്തെടുത്ത് ബലാത്സംഗം ചെയ്യപ്പെട്ടു. 

സ്റ്റോക്ക് ഹോം സിൻഡ്രത്തിന്റെ വരവ് 

അഞ്ചാമത്തെ യുവതിയും കിഡ്നാപ്പ് ചെയ്യപ്പെട്ട ശേഷവും കുറച്ചു കാലം ആറു യുവതികളെയും ഗാരി ഒരുപോലെയാണ് പീഡിപ്പിച്ചു പോന്നിരുന്നത്. ഒരു സുപ്രഭാതത്തിൽ ജോസഫിനയിൽ സ്റ്റോക്ക് ഹോം സിൻഡ്രം എന്ന മാനസികരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. തട്ടിക്കൊണ്ടുപോയി ബന്ധനത്തിൽ സൂക്ഷിക്കുന്ന ഇരയ്ക്ക് തന്റെ പീഡകനോട് തോന്നുന്ന വിധേയത്വമാണ് മനഃശാസ്ത്രത്തിൽ 'സ്റ്റോക്ക് ഹോം സിൻഡ്രം' എന്ന സംജ്ഞ കൊണ്ട് അർത്ഥമാക്കുന്നത്. തന്നോട് പൂർണ്ണ വിധേയത്വം പ്രകടിപ്പിച്ച ജോസഫിനയെ ഗാരി തന്റെ അസിസ്റ്റന്റാക്കി. മറ്റുള്ള അഞ്ചുപേരുടെയും ബോസും. അത് തന്റെ അടിമകളെ തമ്മിൽ എതിരാളികളാക്കി മാറ്റി, പരസ്പരം ടോർച്ചർ ചെയ്യാനുള്ള മാനസികാവസ്ഥയിലേക്ക് തള്ളിവിടാനുള്ള അയാളുടെ പദ്ധതിയുടെ വിജയമായിരുന്നു. ജോസഫിന ഗാരി പറയുന്നത് അക്ഷരംപ്രതി അനുസരിച്ചാൽ അയാൾ അവൾക്ക് രാത്രി ഹോട്ട് ചോക്ലേറ്റും, ഹോട്ട്ഡോഗും ഒക്കെ നൽകുമായിരുന്നു. അവളെ തന്റെ കുഴിയിൽ നിന്ന് പുറത്തുവരാനും ഇഷ്ടാനുസാരം കിടന്നുറങ്ങാനും ഒക്കെ അയാൾ സമ്മതിച്ചിരുന്നു. എന്നാൽ, അതേസമയം അവൾക്കുമേൽ അയാളുടെ കോപം എന്ന ഡെമോക്ലിസിന്റെ വാൾ സാദാ തൂങ്ങിക്കിടപ്പുമുണ്ടായിരുന്നു. അയാളെ എപ്പോൾ അനുസരിക്കാതിരുന്നോ, അടുത്ത നിമിഷം മറ്റുള്ള അഞ്ചു യുവതികളുടെയും അവസ്ഥ അവളെ കാത്തിരുന്നിരുന്നു. 

തന്റെ ക്രൂരവും പൈശാചികവുമായ ആവശ്യങ്ങൾ അനുസരിക്കാത്ത യുവതികളെ അയാൾ പട്ടിണിക്കിട്ടു. നിരന്തരം മർദ്ദിച്ചു. വല്ലാതെ അനുസരണക്കേടു കാണിച്ച ഡിബോറ ഡൂഡ്‌ലി എന്ന യുവതിയെ അയാൾ കുഴിക്കുള്ളിൽ വെള്ളം നിറച്ച് അതിലിട്ടു പൂട്ടി, അതിനുള്ളിലേക്ക് ഒരു ഇലക്ട്രിക് വയർ കടത്തി ഷോക്കടിപ്പിച്ചു കൊന്നു. രണ്ടാമത്തെ മരണം, സാന്ദ്ര ലിൻഡ്‌സെ എന്ന ബുദ്ധിമാന്ദ്യമുള്ള യുവതിയുടേതായിരുന്നു. തന്നെ തുടർച്ചയായി 'ധിക്കരിച്ച' സാൻഡ്രയെ അയാൾ പട്ടിണിക്കിട്ടു. ഒടുവിൽ ഒരു ദിവസം അവൾ കുഴഞ്ഞു വീണുമരിച്ചു. സാന്ദ്രയുടെ ശരീരം മുകളിലത്തെ നിലയിലേക്ക് കൊണ്ടുവന്ന ഗാരി, അത് തന്റെ അടുക്കളയിൽ വെച്ച് മുറിച്ചു കഷ്ണങ്ങളാക്കി. സ്റ്റവ്വിലും, ഓവനിലും ഒക്കെയായി ആ ശരീരഭാഗങ്ങൾ റോസ്റ്റ് ചെയ്തെടുത്തു. ഈ റോസ്റ്റ് ചെയ്യുന്നതിന്റെ മണം അന്ന് അയൽക്കാരിൽ സംശയമുണർത്തുകയും, അവർ 911 -ൽ വിളിച്ച് പൊലീസ് വരികയും ഒക്കെയുണ്ടായി. എന്നാൽ അപ്പോൾ തന്റെ ഓവനിൽ വെച്ചിരുന്ന ഇറച്ചി കരിഞ്ഞുപോയതാണ് എന്നും പറഞ്ഞ് ഗാരി പൊലീസിനെ മടക്കിയയച്ചു. ആ റോസ്‌റ്റഡ്‌ മാംസം പൊലീസ് പോയതിനു പിന്നാലെ, അയാൾ ചില്ലി സോസൊഴിച്ച് നിലവറയിലേക്ക് കൊണ്ടുചെന്ന് തന്റെ ഇരകളെകൊണ്ട് കഴിപ്പിച്ചു. തിന്നുന്നത് അന്നുവരെ തങ്ങളുടെ കൂടെയുണ്ടായിരുന്ന സാന്ദ്രയുടെ മാംസമാണ് എന്ന് അവരാരും അറിഞ്ഞതേയില്ല. 

ഒടുവിൽ അത്രയും ദിവസമായി അയാളുടെ പക്ഷത്താണ് എന്നയാൾ ധരിച്ചിരുന്ന ജോസഫിന തന്നെയാണ് അവശേഷിച്ചിരുന്ന മൂന്നു സ്ത്രീകളെയും രക്ഷിച്ചത്. പുതിയ ഇരയെ തെരുവിൽ നിന്ന് തട്ടിയെടുക്കാൻ വേണ്ടി ജോസഫിനയെയും ഒരിക്കൽ ഗാരി കൂടെ കൂടി. അങ്ങനെ പുറത്തിറങ്ങിയ ജോസഫിന ഗാരിയുടെ ശ്രദ്ധ തിരിഞ്ഞ സമയം നോക്കി ഒരു ഗ്യാസ് സ്റ്റേഷനിൽ നിന്ന് 911 -ൽ വിളിച്ച് പൊലീസിനെ വരുത്തുകയായിരുന്നു. അവിടെ വെച്ചുതന്നെ പൊലീസ് അയാളെ അറസ്റ്റു ചെയ്യുകയും, പിന്നാലെ അയാളുടെ ബംഗ്ലാവിലെ നിലവറ റെയ്ഡ് ചെയ്ത് മറ്റു സ്ത്രീകളെ രക്ഷിക്കുകയുമായിരുന്നു. അറസ്റ്റു ചെയ്യപ്പെട്ട ശേഷം  തനിക്ക് കടുത്ത മാനസിക രോഗമാണ് ( insanity ) എന്ന് കാണിച്ചുകൊണ്ട് ഗാരി കേസിൽ നിന്ന് തടിയൂരാൻ ശ്രമിച്ചു എങ്കിലും, 1988 ജൂലൈയിൽ ഗാരി കുറ്റക്കാരനാണെന്ന് വിധിച്ച കോടതി അയാളെ വധശിക്ഷയ്ക്ക് വിധിച്ചു. 1999 വരെ വധശിക്ഷ കാത്തു ജയിലിൽ കഴിഞ്ഞ അയാൾ ഒടുവിൽ അക്കൊല്ലം ജൂലൈ 6 -ന് വിഷം കുത്തിവെച്ച് വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ടു. പെൻസിൽവാനിയയിൽ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട അവസാന പ്രതിയും ഗാരി ഹേയ്ഡ്‌നിക്ക് തന്നെയായിരുന്നു. 

 


ഗാരി വധിക്കപ്പെടുന്നതിന് ഒരു പതിറ്റാണ്ടു മുമ്പ്, അയാൾ ജയിലിൽ കഴിയുമ്പോൾ തന്നെ, കൃത്യമായിപ്പറഞ്ഞാൽ 1991 -ലാണ് സൈലൻസ് ഓഫ് ദ ലാംബ്സ് എന്ന ചിത്രം ഗാരിയെ അവലംബിച്ചുകൊണ്ട് ഹോളിവുഡിൽ നിർമ്മിക്കപ്പെടുന്നതും അയാളുടെ ക്രൂരതകളുടെ കഥകൾ മനോഹരമായ ഒരു അഭ്രകാവ്യമായി പുനർജനിക്കുന്നതും. അന്ന് മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, നടി, അഡാപ്റ്റഡ് സ്‌ക്രീൻ പ്ളേ തുടങ്ങി അഞ്ച് ഓസ്കാർ അവാർഡുകൾ ഈ ചിത്രം നേടി. 

 

 

ഗാരി ഹേയ്ഡ്‌നിക്കിന്റെ കുറ്റകൃത്യങ്ങൾ സീരിയൽ കില്ലിങിന്റെയും പീഡനങ്ങളുടെയും നിയമസംഹിതകളിൽ പുതിയൊരധ്യായമായിത്തന്നെ ഇടം പിടിച്ചു. അയാളെ അനുകരിച്ചുകൊണ്ട് നിരവധിപേർ കൊല്ലും കൊലയുമൊക്കെ നടത്തി. ഗാരി ചെയ്ത ഏറ്റവും വലിയ കുറ്റം ബലാത്സംഗമോ, പീഡനമോ, കൊലയോ ഒന്നുമായിരുന്നില്ല. തന്റെ ഇരകളിൽ ചിലരെ ഭയപ്പെടുത്തി, അവരിൽ സമ്മർദ്ദം ചെലുത്തി,  ഇരകളെ പീഡിപ്പിക്കാനുള്ള മാനസികാവസ്ഥയിലേക്ക് കൊണ്ടു നിർത്തി, അവരെകൊണ്ട് അതൊക്കെ ചെയ്യിച്ചു എന്നതാണ്. 

click me!