പഠിച്ചത് എം.ബി.എയും ബി.ടെക്കും, കൃഷി പഠിക്കാന്‍ ഇന്ത്യ മുഴുവന്‍ സഞ്ചാരം; ഇപ്പോള്‍ വരുമാനം 15 കോടി

By Web TeamFirst Published Feb 20, 2020, 12:18 PM IST
Highlights

ഇന്ത്യയാണ് കാര്‍ഷിക മേഖലയില്‍ നിന്നുള്ള വിഭവങ്ങളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം. നമ്മുടെ രാജ്യത്ത് 50 ശതമാനത്തില്‍ക്കൂടുതല്‍ ആളുകള്‍ക്ക് ജോലി നല്‍കാനും കൃഷിയിലൂടെ കഴിഞ്ഞിട്ടുണ്ട്.
 

പലരും കൃഷിയിലേക്ക് കടന്നുവരുന്നുണ്ടെങ്കിലും കാര്‍ഷികരംഗം യുവാക്കളുടെ തൊഴില്‍മേഖലയായി ഇനിയും മാറിയിട്ടില്ല. ഇവിടെയാണ് ലക്‌നൗവില്‍ നിന്നുള്ള ഈ രണ്ടു സഹോദരന്‍മാര്‍ വ്യത്യസ്‍തരാകുന്നത്. എം.ബി.എ പൂര്‍ത്തിയാക്കിയ ശശാങ്കും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് പഠിച്ച അഭിഷേകും എന്തിനാണ് കൃഷി ചെയ്യാനിറങ്ങിയത്? ഒരു കര്‍ഷകനില്‍ നിന്ന് അഞ്ച് ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് കാപ്‌സിക്കം കൃഷി ആരംഭിച്ച ഇവര്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 22 ഏക്കറിലേക്ക് തങ്ങളുടെ കൃഷി വ്യാപിപ്പിച്ചു.

അഗ്രിപ്ലാസ്റ്റ് എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിക്കാന്‍ ഇവരെ പ്രേരിപ്പിച്ച സംഗതികള്‍ പലതുമുണ്ട്. 4500 ഓളം കര്‍ഷകരെ തങ്ങളുടെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള കൃഷിരീതികളിലൂടെ മുന്നോട്ട് കൊണ്ടുവരാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഇന്ന് ഏകദേശം 10000 കര്‍ഷകര്‍ നേരിട്ടോ അല്ലാതെയോ ഇവരുടെ സ്റ്റാര്‍ട്ടപ്പുമായി സഹകരിക്കുന്നുണ്ട്.

'2010 ലാണ് എം.ബി.എ പഠിച്ചിറങ്ങുന്നത്. 2011 -ല്‍ കാര്‍ഷിക മേഖലയിലേക്ക് മാറുകയായിരുന്നു. അമ്മാവനായ രാജീവ് റായ് കൃഷിയിലെ നൂതന ബിസിനസ് ആശയങ്ങളെക്കുറിച്ച് അറിവുള്ള ആളായിരുന്നതുകൊണ്ട് എനിക്ക് നല്ല പിന്തുണ ലഭിച്ചു.' ശശാങ്ക് കൃഷിയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് പറയുന്നു.

 

ഇന്ത്യയാണ് കാര്‍ഷിക മേഖലയില്‍ നിന്നുള്ള വിഭവങ്ങളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം. നമ്മുടെ രാജ്യത്ത് 50 ശതമാനത്തില്‍ക്കൂടുതല്‍ ആളുകള്‍ക്ക് ജോലി നല്‍കാനും കൃഷിയിലൂടെ കഴിഞ്ഞിട്ടുണ്ട്.

2022 ആകുമ്പോള്‍ കര്‍ഷകരുടെ  വരുമാനം ഇപ്പോഴത്തേതിന്‍റെ ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനുതകുന്ന നയങ്ങളും ഇന്‍സെന്‍റീവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

'ഇടത്തരം കുടുംബത്തില്‍ ജനിച്ചുവളര്‍ന്നതുകൊണ്ട് എന്റെ തീരുമാനം കുടുംബത്തില്‍ അംഗീകരിക്കാന്‍ പ്രയാസമായിരുന്നു. അവരുടെ സമ്മതം കിട്ടിയപ്പോള്‍ ഞാന്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് കാര്‍ഷിക മേഖലയിലെ പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു. തുടക്കത്തില്‍ 1 ലക്ഷം രൂപ മുടക്കിയാണ് ഈ യാത്ര തുടങ്ങിയത്' ശശാങ്ക് പറയുന്നു.

'വളരെ ചുരുങ്ങിയ അളവിലാണ് കൃഷി ആരംഭിച്ചത്. ഞാന്‍ പഠിച്ച പുതിയ കൃഷിരീതികളാണ് പ്രാവര്‍ത്തികമാക്കിയത്. ഞങ്ങള്‍ക്ക് നല്ല വിളവ് ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഞങ്ങളുടെ രീതി മനസിലാക്കാന്‍ പലരും സമീപിക്കുകയുണ്ടായി. ഇസ്രായേലില്‍ നിന്നും പലരും ഞങ്ങളെ അഭിനന്ദിക്കുകയുണ്ടായി' ശശാങ്ക് ബിസിനസിനെക്കുറിച്ച് പറയുന്നു.

തുടക്കത്തില്‍ വളരെ പ്രയാസമനുഭവിച്ചെങ്കിലും ഇപ്പോള്‍ 15 കോടിയിലധികം വരുമാനം നേടാന്‍ കഴിയുന്നുണ്ടെന്ന് ഇവര്‍ പറയുന്നു.

അഗ്രിപ്ലാസ്റ്റിന്റെ ലക്ഷ്യം

ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് വലിയ അവബോധമില്ലാത്തവരായിരുന്നു. ആധുമിക കാലഘട്ടത്തിന് അനുയോജ്യമായ കാര്‍ഷിക രീതികള്‍ നടപ്പിലാക്കാനുള്ള പരിശീലനം കര്‍ഷകര്‍ക്ക് നല്‍കാനാണ് ഈ സഹോദരന്‍മാര്‍ അഗ്രിപ്ലാസ്റ്റ് എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്.

 

ഉത്തര്‍പ്രദേശിലെ ഓരോ ഗ്രാമത്തിലും താലൂക്കിലും ജില്ലകളിലും കാര്‍ഷിക സംരംഭകരെ സൃഷ്ടിക്കാനായിരുന്നു ഇവര്‍ ആഗ്രഹിച്ചത്.

സര്‍ക്കാരില്‍ നിന്നും ഇവര്‍ക്ക് സബ്‌സിഡി ലഭിച്ചു. ഇത്തരം നൂതന സംരംഭങ്ങള്‍ക്കായുള്ള സബ്‌സിഡി വര്‍ധിപ്പിച്ചാല്‍ മാത്രമേ കൂടുതല്‍ കര്‍ഷകര്‍ ഈ മേഖലയിലേക്ക് കടന്നുവരികയുള്ളുവെന്ന് ഇവര്‍ ഓര്‍മിപ്പിക്കുന്നു.

'നമുക്ക് വളരെ സമൃദ്ധമായി മണ്ണും വെള്ളവും പരിസ്ഥിതിയുമുണ്ടെങ്കിലും സാങ്കേതികവിദ്യയുടെ ഉപയോഗം വളരെ കുറവാണ്. അതുകാരണം കാര്‍ഷിക മേഖലയില്‍ പ്രത്യേകിച്ച് ഒരു ഗുണവും ലഭിക്കുന്നില്ല. കര്‍ഷകരുടെയിടയില്‍ സാങ്കേതിക വിദ്യയ്ക്ക് വലിയൊരു സ്ഥാനമുണ്ടെന്ന് തിരിച്ചറിയണം' ശശാങ്ക് പറയുന്നു.

click me!