പെട്രോള്‍ പമ്പുകളില്‍ കാര്‍ഡുകള്‍ സ്വീകരിക്കും

By Web DeskFirst Published Jan 8, 2017, 6:20 PM IST
Highlights

ദില്ലി: പെട്രോള്‍ പമ്പുകളില്‍ കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന തീരുമാനം പിന്‍വലിച്ചു. ജനുവരി 13 വരെ കാര്‍ഡുകള്‍ സ്വീകരിക്കും. ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് കണ്‍സോര്‍ഷ്യം ആണ് ഇക്കാര്യം അറിയിച്ചത്. സര്‍വ്വീസ് ചാര്‍ജുകള്‍ ഈടാക്കില്ലെന്ന ബാങ്കുകളുടെ തീരുമാനത്തെതുടര്‍ന്നാണ് നടപടി.

രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്‌ക്കുന്നതിന് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് നേരത്തെ പമ്പ് ഉടമകളുടെ സംഘടന തീരുമാനിച്ചിരുന്നു. കാര്‍ഡ് ഉപയോഗിച്ചുള്ള വിനിമയത്തിന് പണം ഈടാക്കാനുള്ള ബാങ്കുകളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. 

കാര്‍ഡ് ഇടപാടുകള്‍ക്ക് ഒരു ശതമാനം വരെ ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് ഈടാക്കാന്‍ നേരത്തെ ബാങ്കുകള്‍ തീരുമാനിരുന്നു. കറന്‍സി രഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തിന് കനത്ത തിരിച്ചടിയാണ് ഈ നീക്കമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍തല ഇടപെടലിലാണ് സര്‍വ്വീസ് ചാര്‍ജുകള്‍ ഈടാക്കില്ലെന്ന് ബാങ്കുകള്‍ അറിയിച്ചത്. 

ആയിരം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 0.25 ശതമാനവും 1000 രൂപ മുതല്‍ 2000 രൂപാ വരെയുള്ള ഇടപാടുകള്‍ക്ക് 0.50 ശതമാനവും 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഒരു ശതമാനവും ചാര്‍ജ്ജ് ഈടാക്കുമെന്ന് കാണിച്ച് ഇന്ന് ഉച്ചയ്ക്കാണ് എച്ച്.ഡി.എഫ്.സി ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കിയത്. രാജ്യത്ത് മിക്കയിടങ്ങളിലും ഉപയോഗിക്കുന്നത് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പി.ഒ.എസ് മെഷീനുകളായതിനാല്‍ കനത്ത നഷ്ടമാകും ഇത് പമ്പുടമകള്‍ക്ക് ഉണ്ടാക്കുക. ഈ സാഹചര്യത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കാര്‍ഡുകളൊന്നും സ്വീകരിക്കേണ്ടെന്ന് പമ്പുടമകളുടെ സംഘടന നേരത്തെ തീരുമാനിച്ചത്. 

click me!