Celebrity Talk
ഏത് രാഷ്ട്രീയകക്ഷിയായാലും ജയിച്ചുവന്നാല്‍ ജനനന്മയ്ക്ക് വേണ്ടി കാര്യമായി പ്രവര്‍ത്തിക്കാത്തതില്‍ മനം മടുത്തായിരുന്നു അങ്ങനെയൊരു തീരുമാനമെടുത്തത്
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ഇനി ദിവസങ്ങൾ മാത്രം. പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ത്ഥികളും ഒപ്പം സമ്മതിദായകരും തെരഞ്ഞെടുപ്പിന്‍റെ ചൂടിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ഓരോരുത്തർക്കും ആർക്ക് വോട്ട് ചെയ്യണം, എന്തുകൊണ്ട് വോട്ട് ചെയ്യണം, ജനപ്രതിനിധികളില്‍ നിന്നും തങ്ങളെന്തൊക്കെയാണ് പ്രതീക്ഷിക്കുന്നത് തുടങ്ങിയവയെക്കുറിച്ചെല്ലാം വ്യക്തമായ ധാരണകളുണ്ട്. അവരുടെ ഇഷ്ടങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിനെക്കുറിച്ചും അവര്‍ തന്നെ സംസാരിക്കുന്നു...
പല കാര്യങ്ങളിലും വ്യക്തമായ നിലപാട് സ്വീകരിച്ചതിന്‍റെ പേരില്‍ സഭയ്ക്ക് അനഭിമതയായ വ്യക്തിത്വമാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടേത്. തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുമ്പോഴും തന്റെ നിലപാടുകളെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ സിസ്റ്റര്‍ മടിക്കുന്നില്ല.
''കുറച്ചുകാലമായി ഞാന്‍ വോട്ടുചെയ്യാറുണ്ടായിരുന്നില്ല. ഏത് രാഷ്ട്രീയകക്ഷിയായാലും ജയിച്ചുവന്നാല്‍ ജനനന്മയ്ക്ക് വേണ്ടി കാര്യമായി പ്രവര്‍ത്തിക്കാത്തതില്‍ മനം മടുത്തായിരുന്നു അങ്ങനെയൊരു തീരുമാനമെടുത്തത്. വോട്ടവകാശം വിനിയോഗിക്കാതിരിക്കുന്നത് രാജ്യത്തെ ജനങ്ങളോട് ചെയ്യുന്ന തെറ്റാണെന്ന് അറിയാം. പക്ഷേ, എന്റെ മനസാക്ഷിയ്ക്കനുസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിക്കാറുള്ളത്. ഇത്തവണ എന്തായാലും വോട്ട് ചെയ്യുമെന്ന് തീരുമാനിച്ചിട്ടുണ്ട്.
ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തന രീതികളെ താല്പര്യത്തോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍, അവരുടെ ഭാഗത്തുനിന്നുണ്ടാവുന്ന അക്രമരാഷ്ട്രീയത്തോട് കടുത്ത വിയോജിപ്പാണുള്ളത്."സിസ്റ്റര്‍ ലൂസി പറയുന്നു. വയനാട് ലോക്‌സഭാ മണ്ഡലത്തിലാണ് സിസ്റ്റര്‍ ലൂസിയുടെ വോട്ട്. 1996ല്‍ 31-മത്തെ വയസ്സിലാണ് വോട്ടല്‍ ഐഡി കാര്‍ഡ് ലഭിച്ചതെന്ന് സിസ്റ്റര്‍ ഓര്‍ക്കുന്നു.