കാട്ടുതീ തോറ്റു; തീപിടിക്കാത്ത പുതപ്പു മൂടി  ആ പുരാതന മഹാവൃക്ഷങ്ങളെ രക്ഷിച്ചു

By Web TeamFirst Published Sep 21, 2021, 3:09 PM IST
Highlights

കാലിഫോര്‍ണിയയില്‍ ആയിരക്കണക്കിന് ഏക്കറുകള്‍ ചുട്ടെരിച്ച് പടര്‍ന്ന കാട്ടുതീയില്‍നിന്നും അമൂല്യമായ നാലു വന്‍മരങ്ങളെ രക്ഷപ്പെടുത്തി.
 

കാലിഫോര്‍ണിയയില്‍ ആയിരക്കണക്കിന് ഏക്കറുകള്‍ ചുട്ടെരിച്ച് പടര്‍ന്ന കാട്ടുതീയില്‍നിന്നും അമൂല്യമായ നാലു വന്‍മരങ്ങളെ രക്ഷപ്പെടുത്തി. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള അപൂര്‍വ്വ മരങ്ങളെ സംരക്ഷിക്കുന്ന ലോകപ്രശസ്തമായ സെക്കോയ നാഷനല്‍ പാര്‍ക്കിലാണ് സംഭവം. ആഴ്ചയിലേറെയായി അഗ്‌നിശമന സേനയും നാഷനല്‍ പാര്‍ക്ക് അധികൃതരും നടത്തിയ ശ്രമങ്ങളെ തുടര്‍ന്നാണ് ഈ വൃക്ഷങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞത്. നാഷനല്‍ പാര്‍ക്കിലെ പുരാതന സെക്കോയ മരങ്ങളുടെ മേഖലയിലേക്ക് കാട്ടുതീ കയറിയില്ലെന്ന് പാര്‍ക്ക് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഈ ഭാഗത്ത് കവാടം പോലെ നില്‍ക്കുന്ന നാല് പടുകൂറ്റന്‍ സെക്കോയ മരങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞതോടെ അകത്തേക്ക് തീ പടര്‍ന്നില്ല. രണ്ട് രീതിയിലാണ് ഇവരെ സംരക്ഷിക്കാന്‍ ശ്രമിച്ചത്. സമീപത്തുള്ള കുറ്റിക്കാടുകളും മറ്റും വെട്ടിക്കളഞ്ഞതിനാല്‍ തീ പടര്‍ന്നു കയറിയില്ല. തീ പിടിക്കാത്ത പുതപ്പുകള്‍ കൊണ്ട് ഈ മരങ്ങളെ മൂടി. അതിനു ചുറ്റും അലൂമിനിയം ഫോയില്‍ പുതപ്പിക്കുകയും ചെയ്തു. അഗ്‌നിശമന സേന ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിച്ച് ഈ പ്രദേശത്ത് വന്‍തോതില്‍ വെള്ളം തളിക്കുകയും ചെയ്തു.

 

 

കാലിഫോര്‍ണിയയിലെ പാരഡൈസ് ആന്റ് കോളനി പ്രദേശത്തുനിന്നും കത്തിപ്പടര്‍ന്ന കാട്ടുതീ ഇക്കഴിഞ്ഞ ദിവസത്തോടെ തിനായിരക്കണക്കിന് പ്രദേശങ്ങളാണ് വിഴുങ്ങിയത്. കാട്ടുതീ നിയന്ത്രണ വിധേയമാക്കുന്നതിന് 353 പേരടങ്ങിയ അഗ്നിശമന സേന കഠിനപ്രയത്നത്തിലാണ്. ഹെലികോപ്റ്ററുകളും വെള്ളം തളിക്കുന്ന വിമാനങ്ങളും ഉപയോഗിച്ചാണ് തീ കെടുത്താന്‍ ശ്രമം നടക്കുന്നത്. 

അതിനിടെയാണ്, ലോസ് ഏഞ്ചലസില്‍നിന്നും 200 മൈല്‍ വടക്കുള്ള പ്രശസ്തമായ സെക്കോയ നാഷനല്‍ പാര്‍ക്കിലേക്ക് കാട്ടുതീ  വ്യാപിക്കുമോ എന്ന ഭയമുണ്ടായത്. തുടര്‍ന്നാണ് തീ പിടിക്കാത്ത പുതപ്പുകളാല്‍ ഇവയെ മൂടിയത്. 

ലോകത്തെ ഏറ്റവും വലിയ മരങ്ങളില്‍ ചിലത് ഈ നാഷനല്‍ പാര്‍ക്കിലെ ജയന്റ് ഫോറസ്റ്റിലാണ് ഉള്ളത്. 2000 സെക്കോയ മരങ്ങളാണ് ഇവിടെയുള്ളത്. ഭൂമിയിലെ ഏറ്റവും വമ്പന്‍ മരമായ ജനറല്‍ ഷെര്‍മാന്‍ അതില്‍ പെടുന്നു. 2500 വര്‍ഷം പഴക്കമുള്ള മഹാവൃക്ഷമാണിത്. ഇതടക്കം പുരാതനമായ അനേകം മരങ്ങളെ തീ പിടിക്കാത്ത പുതപ്പുകളാല്‍ മൂടിയതിനാലാണ് ഇവ രക്ഷപ്പെട്ടത്. 

 

 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായ അനേകം വന്‍മരങ്ങളുള്ള സവിശേഷമായ മേഖലയാണ് ഇതെന്നും ആ പ്രാധാന്യത്തോടെയാണ് ഇവയെ രക്ഷിക്കാന്‍ നടപടി എടുത്തതെന്നും നാഷനല്‍ പാര്‍ക്ക് വക്താവ് അറിയിച്ചു. 

കാലാവസ്ഥാ മാറ്റവും അത്യുഷ്ണവും വരള്‍ച്ചയും കാരണം കാലിഫോര്‍ണിയയില്‍ കാട്ടുതീ പതിവാകുകയാണ്. ഈ വര്‍ഷം മാത്രം 7400 കാട്ടുതീയാണ് ഇവിടെ ഉണ്ടായത്. 22 ലക്ഷം ഏക്കര്‍ സ്ഥലമാണ് ഇതുവരെ കാട്ടുതീ വിഴുങ്ങിയത്. 

 

click me!