ഓണത്തല്ലും ഓണപ്പൊട്ടനും ഓണവില്ലും, വൈിധ്യങ്ങളുടെ ഓണവിശേഷങ്ങള്‍!

By P R VandanaFirst Published Sep 7, 2022, 3:20 PM IST
Highlights

ഓണാഘോഷത്തിന് പല പല പതിപ്പുകളുണ്ട്. രീതികളുണ്ട്. പ്രദേശത്തിന് അനുസരിച്ചുളള മാറ്റങ്ങള്‍ ആഘോഷ രീതികളിലുണ്ട്, ആചാരങ്ങളിലുണ്ട്. 

നാടും നഗരവും ഓണലഹരിയിലാണ്.  മഹാമാരി കൊണ്ടു വന്ന അടച്ചിടലും   മഹാപ്രളയത്തിന്റെ നൊമ്പരക്കാഴ്ചയും നിറപ്പകിട്ട് എടുത്തു കളഞ്ഞ കഴിഞ്ഞ കുറച്ച് ഓണനാളുകളുടെ കേട് തീര്‍ക്കാനാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. എല്ലാവരും ഒത്തുകൂടുന്ന, സന്തോഷിക്കുന്ന, ആഘോഷിക്കുന്ന നാളുകള്‍. മാറിയും തിരിഞ്ഞും വരുന്ന മഴ മുന്നറിയിപ്പുകള്‍ ആഘോഷനാളുകള്‍ക്ക് മേല്‍ രസംകൊല്ലി കാര്‍മേഘങ്ങള്‍ പരത്തുന്നുണ്ടെങ്കിലും മലയാളികള്‍ എല്ലാവരും പ്രതീക്ഷയില്‍ തന്നെയാണ്. ഓണത്തിന്റെ ഐതിഹ്യം കൈമാറുന്ന, ഓര്‍മകള്‍ പങ്കുവെക്കുന്ന ഉത്സവകാലം. 

ഓണാഘോഷത്തിന് പല പല പതിപ്പുകളുണ്ട്. രീതികളുണ്ട്. പ്രദേശത്തിന് അനുസരിച്ചുളള മാറ്റങ്ങള്‍ ആഘോഷ രീതികളിലുണ്ട്, ആചാരങ്ങളിലുണ്ട്. 

ഉദാഹരണത്തിന് ഇനി പറയുന്നത് ഓണ നാളുകളുടെ പ്രത്യേകതകളെ പറ്റിയാണ്. ഉത്രാടവും തിരുവോണവും അവിട്ടവും മാത്രമല്ല സ്‌പെഷ്യല്‍ എന്നര്‍ത്ഥം. ഓരോന്നിനും ഉണ്ട് ചില ചിട്ടവട്ടങ്ങള്‍.

മൂലംനാളില്‍ 'മൂല തിരിച്ച്' 
മൂലം നാളില്‍ അഷ്ടദിക്പാലര്‍കര്‍ക്കായി മൂല തിരിച്ച് പൂക്കളം  ആകെ 8 മൂല. 

പൂരാടം 'കാക്കപ്പൂരാടം'
പൂരാടനാളില്‍ പൂക്കളത്തില്‍  സമൃദ്ധിയില്‍  നിറഞ്ഞ് കാക്കപ്പൂ. ഒപ്പം കറുകയും കാട്ടുതുളസിയും.

'ഓണം വരുത്തല്‍' ഉത്രാടം
ഉത്രാടനാളില്‍ പൂക്കളത്തിന് മുന്നില്‍ മൂന്ന് നാക്കില. ഓരോന്നിലായി നാഴി. പറ,ചങ്ങഴി. ആര്‍പ്പും കുരവയും ശംഖനാദവുമായി നെല്ല് നിറക്കല്‍. 

'ഓണവാല്‍' മകം
തിരുവോണത്തിന്റെ പതിനാറാം നാള്‍, ഓണാഘോഷത്തിന് പരിസമാപ്തി

ഓണദിനങ്ങള്‍ക്ക് മാത്രമല്ല വൈവിധ്യം ആഘോഷ രീതികള്‍ക്കും ഉണ്ട്. പ്രാദേശികമായ പല 'സ്‌പെഷ്യല്‍സ്' ചേരുന്നതാണ് ആഘോഷപരിപാടികള്‍. അവയില്‍ ചിലതാണ് ഇനി പറയുന്നത്.
 
ഓണവില്ല്
മതിലകം രേഖകളില്‍ പരാമര്‍ശം. തിരുവിതാംകൂറിന്റെന പൈതൃകസ്വത്ത്. തിരുവോണനാളിലെ ഓണവില്ല് സമര്‍പ്പണം പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുളള ആചാരം. മഹാബലിക്കു വിഷ്ണുവിന്റെ അവതാര ചിത്രങ്ങള്‍ വരച്ചു കാട്ടാനാണ് ഓണവില്ല് നല്‍കുന്നതെന്ന് വിശ്വാസം.  

കുമ്മിയടി
കൊട്ടിക്കളിയേക്കാള്‍ ദ്രുതഗതിയിലുള്ള ശരീരചലനങ്ങളും ചവടുകളും. മുതുവാന്‍ അടക്കമുളള ചില ആദിവാസി വിഭാഗങ്ങളുടെ ഓണാഘോഷത്തില്‍ പ്രധാനം

വേലന്‍ തുള്ളല്‍
ഓണം തുള്ളല്‍ എന്നും പേര്. അവതരിപ്പിക്കുന്നത് വേല സമുദായത്തില്‍പ്പെട്ടവര്‍.  ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി  വീടുകള്‍ തോറുമെത്തുന്ന കലാപ്രകടനം 

ഓണത്തല്ല്
സംഘകൃതിയായ മധുരൈകാഞ്ചിയില്‍ പരാമര്‍ശം. കയ്യാങ്കളിയെന്നും ഓണപ്പടയെന്നും വേറെ പേരുകളും.  പരസ്പര ഉപചാരത്തിന് ശേഷം കൈത്തലം പരത്തി മാത്രം തല്ലല്‍.  

ഓണപ്പൊട്ടന്‍

മലബാറിന്റെ മാത്രം ഓണക്കാഴ്ച. ഓണേശ്വരന്‍ എന്ന തെയ്യക്കോലമായി മഹാബലി.  സംസാരിക്കാത്ത തെയ്യം ഓണപ്പൊട്ടനായി.  

ഓണത്താര്‍

വണ്ണാന്‍ സമുദായത്തിലെ ആണ്‍കുട്ടികള്‍ കെട്ടിയാടുന്ന തെയ്യം. നാട്ടില്‍ സമ്പത്തും ഐശ്വര്യവും പ്രദാനംചെയ്യാനെത്തുന്ന  നാട്ടുദൈവമെന്ന് വിശ്വാസം. 


ഓണം സ്‌പെഷ്യല്‍ ചൊല്ലുകള്‍
പഴഞ്ചൊല്ലുകള്‍ക്ക് പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍ ഓണം സ്‌പെഷ്യല്‍ ചൊല്ലുകള്‍ക്കും കുറവില്ല. അവയില്‍ ചിലതാണ് ഇനി പറയുന്നത്. 
 
മത്ത പൂത്താല്‍ ഓണം

ഉണ്ടറിയണം ഓണം

ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര

ഓണമുണ്ട വയര്‍ ചൂളം പാടുക

ഓണത്തിന് ഉറുമ്പും കരുതും

ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിന് പുത്തരി

തിരുവോണത്തിന് ഇല്ലാത്തത് തീക്കട്ടക്കെന്തിന്?

......................................
വാവു വന്ന് വാതില്‍ തുറന്ന്
നിറ വന്നു തിറം കൂട്ടി
പുത്തരി വന്നു,പത്തരി വെച്ചു
ഓണം വന്നു ക്ഷീണം മാറി
.....................................................
രണ്ടോണം കണ്ടോണം
മൂന്നോണം മുക്കിമൂളി
നാലോണം നക്കീംതുടച്ചും
അഞ്ചോണം പിഞ്ചോണം

നാട്ടില്‍ നിറയുന്ന പൂക്കളങ്ങളുടെ നിറവൈവിധ്യങ്ങളെ പോലെ തന്നെയാണ് നമ്മുടെ ഓണവും. ആഘോഷങ്ങള്‍ക്കും വൈവിധ്യങ്ങള്‍ക്കും എല്ലാമുണ്ട് പകിട്ട്. 

എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ ഓണനാളുകള്‍.


 

click me!