മഹാഭാരതത്തിലെ ഹസ്തിനാപുരി യാഥാർത്ഥ്യമാണോ, തെളിവുകൾ തേടാൻ പുരാവസ്തു ​ഗവേഷകർ

By Web TeamFirst Published Jul 21, 2021, 12:59 PM IST
Highlights

1952 -ലാണ് ഹസ്തിനാപുരിയിൽ ആദ്യമായി ഖനനം നടക്കുന്നത്. അതിനെ തുടർന്ന് BCE 900 -ഓടെയാണ് മഹാഭാരത കാലഘട്ടം ഉണ്ടായിരുന്നതെന്നും, വെള്ളപ്പൊക്കമുണ്ടായപ്പോൾ ആ ഇടം ഗംഗയിൽ ഒഴുകിപ്പോയെന്നും പുരാവസ്തു ഗവേഷകൻ പ്രൊഫ. ബിബി ലാൽ വിലയിരുത്തി. 

മഹാഭാരതത്തിൽ പറയുന്ന കൗരവരുടെ തലസ്ഥാനമായ ഹസ്തിനാപുരി യഥാർത്ഥത്തിൽ ഉണ്ടായിരുന്നോ? മഹാഭാരതത്തിന്റെ വേരുകൾ തേടിയുള്ള യാത്രയിലാണ് ഇന്ത്യൻ പര്യവേക്ഷകർ. ഇതിനായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, മീററ്റിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് ഖനനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. 70 വർഷത്തിനിടയിലെ ആദ്യത്തെ വലിയ പദ്ധതിയാണ് ഇത്.

മഹാഭാരതം സത്യമായിരുന്നു എന്നതിന്റെ തെളിവുകൾ കണ്ടെത്താനും, സംരക്ഷിക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കുന്നുകളിലെ തുറന്ന പ്രദേശങ്ങൾ സംരക്ഷിക്കുന്നതിലും പഴയ ക്ഷേത്രങ്ങൾ നവീകരിക്കുന്നതിനുമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, വർഷകാലം കഴിഞ്ഞ് സെപ്റ്റംബറിന് ശേഷം ഖനനം ആരംഭിക്കുമെന്നും മീററ്റ് സർക്കിളിലെ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് ബ്രജ്‌സുന്ദർ ഗദ്‌നായക് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 2020 ബഡ്ജറ്റിൽ കേന്ദ്രം പര്യവേക്ഷണത്തിനായി തുക വകയിരുത്തിയ അഞ്ച് സൈറ്റുകളിൽ ഒന്നാണ് ഹസ്തിനാപുർ. രാഖിഗർഹി (ഹരിയാന), ശിവസാഗർ (അസം), ധോളവീര (ഗുജറാത്ത്), ആദിചല്ലനൂർ (തമിഴ്‌നാട്) എന്നിവയാണ് മറ്റ് നാല് സൈറ്റുകൾ.  

1952 -ലാണ് ഹസ്തിനാപുരിയിൽ ആദ്യമായി ഖനനം നടക്കുന്നത്. അതിനെ തുടർന്ന് BCE 900 -ഓടെയാണ് മഹാഭാരത കാലഘട്ടം ഉണ്ടായിരുന്നതെന്നും, വെള്ളപ്പൊക്കമുണ്ടായപ്പോൾ ആ ഇടം ഗംഗയിൽ ഒഴുകിപ്പോയെന്നും പുരാവസ്തു ഗവേഷകൻ പ്രൊഫ. ബിബി ലാൽ വിലയിരുത്തി. എന്നാൽ, 2006 -ൽ, ഹസ്തിനാപൂരിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള സനോലിയിൽ ഒരു പുരാതന ശ്മശാനം കണ്ടെത്തിയതും 2018 -ൽ വെങ്കലത്തിൽ തീർത്ത കുതിരവണ്ടി കണ്ടെത്തിയതും മഹാഭാരത കാലഘട്ടം BCE 2000 -ത്തിലാണെന്ന ധാരണ നൽകുന്നുവെന്നുമാണ് ​ഗവേഷകർ അവകാശപ്പെടുന്നത്.  

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, BCE മൂന്നാം നൂറ്റാണ്ടിലെ മൺപാത്രങ്ങൾ ഹസ്തിനാപുരിലെ കുന്നിൽ നിന്ന് കണ്ടെത്തിയിരുന്നു. അവയ്ക്ക് ബറേലിയിലെ ഒരു പുരാതന കുന്നായ അഹിചത്രയിൽ നിന്ന് കണ്ടെത്തിയ രൂപകൽപ്പനയോട് സാമ്യമുണ്ടായിരുന്നു എന്ന് ഹിസ്റ്ററി അസോസിയേറ്റ് പ്രൊഫസറായ  കെകെ ശർമ്മ പറഞ്ഞു.  മഹാഭാരതത്തിൽ വടക്കൻ പഞ്ചാലയുടെ തലസ്ഥാനമായി അഹിചത്രയെ പരാമർശിച്ചിട്ടുണ്ട്. അതിന് ഹസ്തിനാപൂർ, മഥുര, കുരുക്ഷേത്ര, കമ്പിലിയ തുടങ്ങിയ 'മഹാഭാരത സൈറ്റുകളിൽ' നിന്നുള്ള മൺപാത്രങ്ങളുടേതിനോട് സാമ്യമുണ്ടെന്ന് ലാൽ പറയുന്നു. ഈ വർഷം ജനുവരിയിൽ രൂപീകരിച്ച ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മീററ്റ് സർക്കിളിനായിരിക്കും ഹസ്തിനാപുർ ഗവേഷണത്തിന്റെ ചുമതല.  

click me!