ദീപാവലിക്കാലം ഇന്ത്യയിലെ മൂങ്ങകൾക്ക് കുരുതിക്കാലമാവുന്നതിന് പിന്നിലെന്ത്?

By Web TeamFirst Published Nov 6, 2021, 2:16 PM IST
Highlights

ലക്ഷ്‌മിദേവിയുടെ വാഹനമായ മൂങ്ങയെ അമ്പെയ്‌തോ വെടിവെച്ചോ കൊന്നാൽ ദേവി തങ്ങളുടെ ഭവനത്തിൽ തന്നെ തുടരുമെന്നാണ് ഉത്തരേന്ത്യയിൽ പലരും വിശ്വസിക്കുന്നത് 

ദീപാവലി ദീപങ്ങളുടെ മഹോത്സവമാണ്. പടക്കം പൊട്ടിച്ചും ചിരാതുകൾ തെളിച്ചും ലക്ഷക്കണക്കിന് ജനങ്ങൾ ഈ ഉത്സവകാലം ആഘോഷിക്കുന്നു. എന്നാൽ, ഇതേ ദീപാവലി സമയം, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൂങ്ങകൾ പ്രാണഭീതിയോടെ കഴിച്ചുകൂട്ടുന്ന കുരുതിക്കാലം കൂടിയാണ്. 

 

നമ്മുടെ മുപ്പത്തിമുക്കോടി ദൈവങ്ങൾക്ക് പല വിധത്തിലുള്ള അത്ഭുത ശക്തികളുമുണ്ട് എന്നാണ് സങ്കൽപം. പല ദൈവങ്ങളോടും ചേർത്ത് ഭക്തർ ആയുധങ്ങളും, വാഹനങ്ങളും എല്ലാം സങ്കല്പിക്കാറുണ്ട്. അക്കൂട്ടത്തിൽ ഉത്തരേന്ത്യയിൽ വ്യാപകമായി ഉള്ള ഒരു വിശ്വാസമാണ് ലക്ഷ്മീ ദേവിയുടെ വാഹനമാണ് മൂങ്ങ എന്നത്. ഒക്ടോബർ/നവംബറിൽ വിരുന്നെത്തുന്ന ഉത്തരേന്ത്യയിൽ ദിവാലി എന്നത് സമ്പത്സമൃദ്ധിയുടെ വരവുകാലം കൂടിയാണ്. ദിവാലി രാത്രിയിൽ, അടിച്ചുതുടച്ച് വൃത്തിയാക്കി ചിരാതുകൾ കൊളുത്തി തന്നെ സ്വീകരിക്കാനിരിക്കുന്ന വീടുകൾ സന്ദർശിക്കാൻവേണ്ടി, സമ്പൽദായിനിയായ ലക്ഷ്മീദേവി ഈ ഭൂതലത്തിലേക്കിറങ്ങും എന്നാണ് ഉത്തരേന്ത്യൻ ജനതയുടെ വിശ്വാസം. 



 

ഈ ഉത്സവത്തിന്റെ സങ്കല്പത്തെ ആധാരമാക്കിത്തന്നെയാണ് മൂങ്ങകളുടെ പ്രാണൻ അപഹരിക്കുന്ന ഒരു അന്ധവിശ്വാസത്തിന്റേയും ജനനം. ഈ സന്ദർശനത്തിനിടെ ലക്ഷ്‌മിദേവിയുടെ വാഹനമായ മൂങ്ങയെ അമ്പെയ്‌തോ വെടിവെച്ചോ കൊന്നാൽ ദേവി തങ്ങളുടെ ഭവനത്തിൽ തന്നെ തുടരുമെന്നാണ് ഉത്തരേന്ത്യയിൽ പലരും വിശ്വസിക്കുന്നത് എന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആയ ദിലീപ് കുമാർ സിംഗ് , വൈസ് മാസികയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. 
ഇങ്ങനെ ലക്ഷ്മീദേവിയെ വീട്ടിൽ നിന്ന് പോവാൻ അനുവദിക്കാതെ തളച്ചിട്ടാൽ വീട്ടിലെ ദാരിദ്ര്യം മാറുമെന്നാണത്രെ അവർ കരുതുന്നത്. ഈ കാരണത്താൽ, ഇങ്ങനെ കുരുതിനൽകാൻ വേണ്ടി ഉത്തരേന്ത്യയിൽ വർഷാവർഷം ദീപാവലി കാലത്ത് വേട്ടയാടപ്പെടുന്നത് നൂറുകണക്കിന് മൂങ്ങകളാണ് എന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ ഈ ജീവിയുടെ തലയോട്ടി, എല്ലുകൾ, നഖങ്ങൾ, ഇറച്ചി, ചോര തുടങ്ങിയ ദുർമന്ത്രവാദത്തിലും ആഭിചാരത്തിലുമെല്ലാം പല വിധേന ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന് വൈൽഡ് ലൈഫ് എസ്ഓഎസ് എന്ന എൻജിഒയുടെ തലവൻ കാർത്തിക് സത്യനാരായണനും പറയുന്നു. ഹാരി പോട്ടർ സീരീസിന്റെ വിജയത്തിന് ശേഷം മൂങ്ങയെ വീട്ടിൽ വളർത്തുപക്ഷിയായി പോറ്റാനും നിരവധി പേര് താത്പര്യം കാണിച്ചു വരുന്നുണ്ട് എന്ന് ട്രാഫിക് ഇന്ത്യ  എന്ന പാരിസ്ഥിതിക സംഘടനയുടെ തലവൻ സാകേത് ബഡോള പറഞ്ഞു. 

 

ഇന്ത്യൻ വൈൽഡ് ലൈഫ് ആക്റ്റ് പ്രകാരം സംരക്ഷിത വിഭാഗത്തിൽ പെട്ട ജീവിയാണ് മൂങ്ങ എങ്കിലും ഇങ്ങനെ ഒരു അന്ധവിശ്വാസം മെനഞ്ഞുണ്ടാക്കി അതിന്റെ മറവിൽ മൂങ്ങകൾ വ്യാപകമായ വേട്ടയ്ക്ക് ഇരയാവുന്നുണ്ട്. ഈ വേട്ടകളും വില്പനയും കുരുതിയും എല്ലാം അതീവരഹസ്യമായിട്ടാണ് നടത്തപ്പെടുന്നത് എന്ത്‌കൊണ്ട് ഇത് സംബന്ധിച്ച വിവരങ്ങൾ വളരെ കുറച്ചു മാത്രമേ പൊതുമണ്ഡലത്തിൽ ലഭ്യമുള്ളൂ. വലിയ വിലകൊടുത്താൻ പലരും ഇങ്ങനെ മൂങ്ങകളെ സ്വന്തമാക്കി അവയെ ദീപാവലി രാത്രിയിൽ കുരുതി കൊടുക്കുന്നത്. 2019 -ൽ ദില്ലിയിൽ വെച്ച് ഒരു ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തപ്പെട്ട അഞ്ചു മൂങ്ങകൾ ഒരു കോടി രൂപയ്ക്കു മേലുള്ള ഒരു ഇടപാടിന്റെ ഭാഗമായിരുന്നു.

 


Rare species of being trafficked to perform black magic and used as sacrifice during !
Luckily, these five have been saved after the smugglers were arrested.
But, what about the rest?
Just so sad. https://t.co/ApaFezlyuw

— Geeta Mohan گیتا موہن गीता मोहन (@Geeta_Mohan)

 

click me!