State election
മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരേയും ഒരുമിച്ച് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് നീക്കം. നേതാവിനെ തെരഞ്ഞെടുത്ത ശേഷം പ്രവര്‍ത്തകരെ അറിയിക്കുന്ന പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി ' ശക്തി ' എന്ന ആപ്പിലൂടെ ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തിൽ ബൂത്ത് തല പ്രവർത്തകരുടെ നിലപാട് തേടിയത് പുതുമയായി.
ദില്ലി: മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരേയും ഒരുമിച്ച് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് നീക്കം. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഒരുമിച്ച് പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമങ്ങള്‍. രാജസ്ഥാനില്‍ അശോക് ഗെഹ്‍ലോട്ടിന് മുന്‍തൂക്കം. മധ്യപ്രദേശ് മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ചര്‍ച്ച തുടങ്ങി. ഇതിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി, രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തി.
മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ കാര്യത്തിൽ ഇന്ന് വൈകീട്ടോടെ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കോണ്‍ഗ്രസ് എംഎൽഎമാരുടെ പിന്തുണ രാജസ്ഥാനിൽ അശോക് ഗലോട്ടിനും മധ്യപ്രദേശിൽ കമൽനാഥിനുമെന്നാണ് സൂചന. ഏഴരലക്ഷം ബൂത്ത് തല പ്രവർത്തകരുടെ അഭിപ്രായവും രാഹുൽ ഗാന്ധി തേടിയിട്ടുണ്ട്. എല്ലാവര്‍ക്കും സ്വീകാര്യനായ മുഖ്യമന്ത്രിയേ പ്രഖ്യാപിക്കാനാകും കോണ്‍ഗ്രസ് ശ്രമം.
മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനുള്ള കൊണ്ടുപിടിച്ച കൂടിയാലോചനകള്‍ ദില്ലിയിൽ തുടരുകയാണ്. രാഹുൽ ഗാന്ധിയ്ക്കൊപ്പം പ്രിയങ്കാ ഗാന്ധിയും ഇത്തവണ കൂടിയാലോചനകളിൽ പങ്കെടുക്കുന്നുണ്ട്. രാജസ്ഥാനിൽ അശോക് ഗലോട്ടിന്‍റെ പേരാണ് 65 ശതമാനം എംഎൽഎമാർ നിർദ്ദേശിച്ചത്. ചത്തീസ്ഗഡിൽ എംഎൽഎമാർക്കിടയിൽ ഭൂപേഷ് ബാഗലിനായിരുന്നു പിന്തുണ. മധ്യപ്രദേശിൽ എഴുപതിലധികം എംഎൽഎമാർ കമൽനാഥിന്‍റെ പേര് നിര്‍ദ്ദേശിച്ചു. നേതാവിനെ തെരഞ്ഞെടുത്ത ശേഷം പ്രവര്‍ത്തകരെ അറിയിക്കുന്ന പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി ' ശക്തി ' എന്ന ആപ്പിലൂടെ ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തിൽ ബൂത്ത് തല പ്രവർത്തകരുടെ നിലപാട് തേടിയത് പുതുമയായി.