മധ്യപ്രദേശിൽ മിക്ക എക്സിറ്റ് പോളുകളിലും കോൺഗ്രസിന് നേട്ടം; ടൈംസ് നൗ ബിജെപിയ്ക്കൊപ്പം

By Web TeamFirst Published Dec 7, 2018, 8:06 PM IST
Highlights

തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ബിജെപിയ്ക്ക് അനുകൂലതരംഗമെന്നായിരുന്നു പ്രവചനം. ഒടുവിൽ അഭിപ്രായസർവേകളിലെത്തിയപ്പോൾ ബിജെപിയ്ക്ക് കാര്യങ്ങൾ എളുപ്പമല്ലെന്ന് വന്നു. ഇപ്പോൾ മിക്ക എക്സിറ്റ് പോളുകളും ബിജെപിയ്ക്കൊപ്പമാണ്.

ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ച് മൂന്ന് പ്രധാന എക്സിറ്റ് പോളുകൾ. 15 വർഷത്തെ ശിവ്‍രാജ് സിംഗ് ചൗഹാന്‍റെ ഭരണത്തിന് അവസാനം കുറിച്ച് കോൺഗ്രസ് അധികാരത്തിൽ വരുമെന്നാണ് ഇന്ത്യാ ടുഡേ, എബിപി, റിപ്പബ്ലിക് എക്സിറ്റ് പോളുകൾ പ്രവചിയ്ക്കുന്നത്. എന്നാൽ ടൈംസ് നൗ എക്സിറ്റ് പോൾ ബിജെപിയ്ക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് പറയുന്നത്. 

വിവിധ എക്സിറ്റ് പോളുകൾ പറയുന്നതെന്താണെന്ന് നോക്കാം:

 

മധ്യപ്രദേശ് എക്സിറ്റ് പോളുകൾ
  ഇന്ത്യ-ടുഡേ എബിപി ന്യൂസ് ടൈംസ് നൗ റിപ്പബ്ലിക് ടിവി ഇന്ത്യ ന്യൂസ്
ബിജെപി 102-120 94 126 90-106 106
കോൺഗ്രസ് 104-122 126 89 110-126 112
മറ്റുള്ളവർ 4-11 10 15 6-22 102

 

ആകെ 230 സീറ്റുകളുള്ള മധ്യപ്രദേശിൽ കേവലഭൂരിപക്ഷത്തിന് 115 സീറ്റുകൾ വേണം. എക്സിറ്റ് പോളുകൾ അനുസരിച്ച് കോൺഗ്രസ് കേവലഭൂരിപക്ഷമെന്ന കടമ്പ എളുപ്പത്തിൽ മറികടക്കും. 

മുഖ്യമന്ത്രി ആരാകും?

എബിപി ന്യൂസ് സർവേ അനുസരിച്ച് മുഖ്യമന്ത്രി പദത്തിലേയ്ക്ക് 48 ശതമാനമാളുകളും ജ്യോതിരാദിത്യ സിന്ധ്യെ വരണമെന്നാഗ്രഹിയ്ക്കുന്നു. 39 ശതമാനം പേർ മാത്രമേ ശിവ്‍രാജ് സിംഗ് ചൗഹാൻ വീണ്ടും വരണമെന്ന് പറയുന്നുള്ളൂ. ന്യൂസ് നേഷൻ സർവേയാകട്ടെ ശിവ്‍രാജ് സിംഗ് ചൗഹാനൊപ്പമാണ്. 43% പേരും ശിവ്‍രാജ് സിംഗ് ചൗഹാനെ പിന്തുണച്ചപ്പോൾ 29 ശതമാനം പേർക്ക് മാത്രമേ ജ്യോതിരാദിത്യയോട് പ്രതിപത്തിയുള്ളൂ. 

സംസ്ഥാനത്തിന്‍റെ ഭൂരിഭാഗവും ഗ്രാമങ്ങളാണ് മധ്യപ്രദേശിൽ. ഗ്രാമീണമേഖലയിലെ വോട്ടുകൾ ഇടിഞ്ഞതാണ് ബിജെപിയ്ക്ക് തിരിച്ചടിയാകുന്നതെന്നാണ് ഇന്ത്യാ ടുഡേ - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിന്‍റെ വിലയിരുത്തൽ. കർഷകരോഷം ശിവ്‍രാജ് സിംഗ് ചൗഹാന് തിരിച്ചടിയായെന്ന് ചുരുക്കം. 

കോൺഗ്രസ് ക്യാംപിൽ ആഹ്ലാദം

എക്സിറ്റ് പോളുകൾ പുറത്തു വന്നതോടെ കോൺഗ്രസ് ക്യാംപിൽ നല്ല പ്രതീക്ഷയാണ് ദൃശ്യമാകുന്നത്. വോട്ടെടുപ്പിനിടെ മധ്യപ്രദേശിൽ ഞങ്ങളുടെ പ്രതിനിധികൾ സഞ്ചരിച്ചപ്പോൾ ജനങ്ങൾ പരസ്യമായി തന്നെ സർക്കാരിനെതിരെ സംസാരിക്കുന്ന കാഴ്ച മധ്യപ്രദേശിലെ എല്ലാ മേഖലകളിലും കാണാമായിരുന്നു. ബിജെപിക്കൊപ്പമുള്ള പരമ്പരാഗത വിഭാഗങ്ങളിലും രോഷം പ്രകടമാണ്. ഈ ജനസംസാരത്തിന്‍റെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ കോൺഗ്രസ് മധ്യപ്രദേശിൽ നല്ല വിജയം നേടണം. മാറ്റത്തിനു വേണ്ടിയുള്ള സംസാരം അവസാന നാളുകളിൽ കോൺഗ്രസ് അനുകൂല വികാരമായി മെല്ലെ മാറുകയും ചെയ്തു.

15 വർഷത്തെ നീണ്ട ബിജെപി ഭരണത്തിന് കോൺഗ്രസിന് അന്ത്യം കുറിയ്ക്കാനാകുമോ? ഡിസംബർ 11 ന് അറിയാം.

click me!