'ട്രാന്‍സ്' വൈകും; കാരണം വ്യക്തമാക്കി റസൂല്‍ പൂക്കുട്ടി

By Web TeamFirst Published Feb 11, 2020, 10:30 PM IST
Highlights

ഹൈദാരാബാദില്‍ ദേശീയ സെന്‍സര്‍ ബോര്‍ഡിലെ റിവൈസിംഗ് കമ്മിറ്റിക്ക് മുന്‍പാകെ ട്രാന്‍സ് പ്രദര്‍ശിപ്പിക്കുകയും. ഒരു രംഗം പോലും കട്ട് ചെയ്യാതെ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കുകയും ചെയ്തു.


കൊച്ചി: ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അന്‍വര്‍ റഷീദ്-ഫഹദ് ഫാസില്‍-നസ്രിയ ചിത്രം ട്രാന്‍സ് വൈകുമെന്ന് സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി. ശബ്ദ മിശ്രണത്തിന് കൂടുതല്‍ സമയം വേണമെന്നാണ് റസൂല്‍ പൂക്കുട്ടി പറയുന്നത്. ഇതുവരെയും ഞാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ ഈ വെള്ളിയാഴ്ച റിലീസ് ഉണ്ടായേക്കില്ല. 21ന് റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. എനിക്ക് കുറച്ച് കൂടി സമയം വേണ്ടി വരും. എന്നെ സംബന്ധിച്ച് ഇത് പ്രത്യേകമായൊരു സിനിമ അനുഭവമാണ്. മന:ശാസ്ത്രപരമായ സൗണ്ട് ഡിസൈനായിരിക്കും ട്രാന്‍സിലേതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. നേരത്തെ ഫെബ്രുവരി 14ന് ട്രാന്‍സ് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. 

അതേസമയം, അനിശ്ചിതത്വത്തിനൊടുവില്‍ ട്രാന്‍സ് റിലീസിന് ദേശീയ സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതി നല്‍കി. ചിത്രത്തിലെ എട്ട് മിനിറ്റോളം വരുന്ന രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തവയാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ദേശീയ സെന്‍സര്‍ ബോര്‍ഡിലെ റിവൈസിംഗ് കമ്മിറ്റിയുടെ പരിഗണനയിലേക്ക് ചിത്രം എത്തി. 

ഹൈദാരാബാദില്‍ ദേശീയ സെന്‍സര്‍ ബോര്‍ഡിലെ റിവൈസിംഗ് കമ്മിറ്റിക്ക് മുന്‍പാകെ ട്രാന്‍സ് പ്രദര്‍ശിപ്പിക്കുകയും. ഒരു രംഗം പോലും കട്ട് ചെയ്യാതെ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കുകയുമായിരുന്നു. ക്ലീന്‍ U/A സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ദേശീയ സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ചിത്രം  ഫെബ്രുവരി 20 തിന്  തീയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 

തിരുവനന്തപുരത്ത് വച്ചു നടന്ന സ‍്ക്രീനിംഗിലാണ് ചിത്രം വിലയിരുത്തിയ സിബിഎഫ്‌സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) തിരുവനന്തപുരം സെന്‍ററിലെ അംഗങ്ങള്‍ എട്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തുമെന്നായിരുന്നു സെന്‍സര്‍ബോര്‍ഡിന്‍റെ കണ്ടെത്തല്‍.  എന്നാല്‍ ഈ രംഗങ്ങള്‍ ഒഴിവാക്കാന്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഹൈദരാബാദിലെ സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിയുടെ പുനപരിശോധനയ്ക്ക് ചിത്രം അയയ്ക്കുകയായിരുന്നു. കന്യാകുമാരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറുടെ റോളിലാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്.   

click me!