സ്വന്തം തകര്‍ച്ചയ്ക്കിടയിലും മറ്റൊരാളെ സഹായിക്കാനുള്ള പ്രധാനമന്ത്രിയുടെ ആ വിശാല മനസ് 'മെസ്സാണ്'; ചില സാമ്പത്തിക ട്രോളുകള്‍ കാണാം
First Published Sep 6, 2019, 12:39 PM ISTരാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് കഴിഞ്ഞ മാസം റിസര്‍വ് ബാങ്ക് സൂചന നല്‍കിയതോടെയാണ് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ കുറിച്ച് അതുവരെ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്ന കാര്യങ്ങളില്‍ ചില പന്തികേടുകള്‍ ഉണ്ടെന്ന് ജനത്തിന് സംശയമുണ്ടായി തുടങ്ങിയത്. അന്ന് മുതല്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കകളാണ് എവിടെയും. ഇതിനിടെ റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്താതെ വായ്പ നയം പ്രഖ്യാപിച്ചു. പണപ്പെരുപ്പം കൂടാനുള്ള സാധ്യത മുന്‍നിര്‍ത്തിയായിരുന്നു നടപടി. രാജ്യത്തെ വളര്‍ച്ച നിരക്ക് 6.7 ശതമാനമായി റിസര്‍വ് ബാങ്ക് പുനര്‍നിര്‍ണയിക്കുകയും ചെയ്തു.
നിലവില്‍ അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കിലാണ് പണപ്പെരുപ്പമെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍. ഇത് വരും മാസങ്ങളില്‍ ഉയരാനുള്ള സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. നിര്‍മാണ മേഖലയിലെ വളര്‍ച്ച 5 വര്‍ഷത്തെ താഴ്ന്ന നിരക്കിലാണ്. പല വാഹന, ബിസ്ക്കറ്റ് കമ്പനികളും പൂട്ടലിന്‍റെ വക്കിലാണ്. പലരും ഉത്പാദനം കുറഞ്ഞതോടെ തങ്ങളുടെ പല പ്ലാന്‍റുകളിലും ലുക്ക് ഔട്ട് നോട്ടീസ് പതിച്ചുകഴിഞ്ഞു.
ഇതിനിടെ ആർബിഐ കരുതൽ ധനശേഖരത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ സർക്കാരിന് നൽകാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ബിമൽ ജലാൻ സമിതി നിര്‍ദ്ദേശം അംഗീകരിച്ച ആര്‍ബിഐ സെൻട്രൽ ബോര്‍ഡ് തുക കൈമാറാൻ തീരുമാനം എടുക്കുകയായിരുന്നു. വരുന്ന മാര്‍ച്ച് മാസത്തിനകം കേന്ദ്ര സര്‍ക്കാരിന് ബജറ്റിൽ പ്രതീക്ഷിച്ചിരുന്നതിലും അറുപത്തിനാല് ശതമാനം തുക അധികമായി റിസര്‍വ് ബാങ്കിൽ നിന്ന് ലഭിക്കും.
എന്നാല്‍ ഇതോടൊപ്പം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ കിഴക്കന്‍ ഏഷ്യയുടെ വികസനത്തിനായി ഒരു ബില്ല്യണ്‍ ഡോളര്‍ (7000 കോടി രൂപ) റഷ്യക്ക് വാഗ്ദാനം ചെയ്തതായുള്ള വാര്‍ത്തകളും പുറത്തുവന്നു. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാര്‍ത്തയ്ക്കിടെ മറ്റൊരു രാജ്യത്തിന് ഇത്രയും വലിയ തുക വാഗ്ദാനം ചെയ്യുന്നതെങ്ങനെയെന്നുള്ള ജനത്തിന്‍റെ സംശയങ്ങളും ഉയര്‍ന്നു. ഈ സംശയമാണ് ഇന്നത്തെ സാമ്പത്തിക ട്രോളുകളില്‍ ഏറെയും. സ്വന്തം തകര്‍ച്ചയ്ക്കിടയിലും മറ്റൊരാളെ സഹായിക്കാനുള്ള പ്രധാനമന്ത്രിയുടെ വിശാലമനസാണ് ഇതെന്നാണ് പല ട്രോളുകളും പറയുന്നത്. അതോടൊപ്പം മുന്‍ ധനമന്ത്രിയും പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗിനെയും ധനമന്ത്രി നിര്‍മ്മലാ സീതാരാമനെയും ട്രോളന്മാര്‍ കൂടെക്കൂട്ടുന്നു.