പിഎസ്‍സി ടെസ്റ്റ് എഴുതി പാസായാണ് എസ്ഐ ആയത്... !; കളമശ്ശേരി സംഭവത്തില്‍ പരസ്പരം തേച്ച് ട്രോളുകള്‍
First Published Sep 5, 2019, 11:20 AM ISTഎസ്എഫ്ഐ ജില്ലാ നേതാവിനോട് മോശമായി പെരുമാറിയെന്നാരോപിച്ച് സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന്‍ എസ്ഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ട്രോളോട് ട്രോള്‍. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ തിങ്കളാഴ്ച എസ്എഫ്ഐ പ്രവർത്തകരും ഒരു വിഭാഗം ഹോസ്റ്റൽ വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനിടെ ഹോസ്റ്റലിലേക്ക് തള്ളിക്കയറി കൂടുതൽ സംഘർഷത്തിന് ശ്രമിച്ച എസ്എഫ്ഐ ജില്ലാ നേതാവ് അമലിനെ എസ്ഐ അമൃതരംഗൻ പിടിച്ച് മാറ്റിയിരുന്നു. സംഘർഷം ഒഴിവാക്കാനാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് എസ്ഐയുടെ വിശദീകരണം. എന്നാല്‍ വിദ്യാർത്ഥി നേതാവിനോട് എസ്ഐ മോശമായി പെരുമാറിയെന്നാരോപിച്ചാണ് സിപിഎം നേതാവ് സംഭവത്തില്‍ ഇടപെട്ടത്.
കളമശ്ശേരിയുടെ രാഷ്ട്രീയം മനസ്സിലാക്കണമെന്നായിരുന്നു സിപിഎം നേതാവിന്‍റെ ഭീഷണി. ഗുണ്ടാ കേസിലടക്കം പ്രതിയായ സിപിഎം ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെ നേരത്തെയും ഇത്തരം പരാതികളുണ്ടായിട്ടുണ്ട്. എന്നാൽ, കാര്യങ്ങൾ തിരക്കിയ തന്നോട് എസ്ഐ അപമര്യാദയായി പെരുമാറിയെന്നാണ് സക്കീർ പറയുന്നത്. സംഭവത്തെ തുടര്‍ന്ന്, കോണ്‍ഗ്രസ് യുവനേതാവ് വിടി ബല്‍റാം സക്കീര്‍ ഹുസൈനെ പിന്താങ്ങി രംഗത്തെത്തിയിരുന്നു. ഏതായാലും സംഭവത്തില്‍ എസ്ഐയ്ക്ക് ബിജെപി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന മീമുകളോടൊപ്പം തന്നെ പിഎസ്‍സി പരീക്ഷ എഴുതി പാസായാണ് എസ്ഐ ആയതെന്ന് എസ്ഐ അമൃത രംഗന്‍റെ സംഭാഷണ വാചകം എടുത്ത്, സഹപാഠിയെ കുത്തിയ കേസില്‍ അകത്തായ യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാക്കളുമായ ശിവരജ്ഞിത്തും നസീറും പിഎസ്‍സി പരീക്ഷ കോപ്പിയടിച്ച് പൊലീസ് ടെസ്റ്റ് പാസായ സംഭവുമായി ബന്ധപ്പെടുത്തിയും വിവിധ ട്രോള്‍ ഗ്രൂപ്പുകള്‍ മീമുകള്‍ ഇറക്കിയിട്ടിണ്ട്.