ഗുരു നാനാക് ജയന്തി ദിനത്തില്‍ (19.11.'21), രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് പറഞ്ഞു. എന്നാല്‍, അന്ന് തന്നെ പ്രഖ്യാപനത്തില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്നും പാര്‍ലമെന്‍റ് കൂടി വിവാദ നിയമങ്ങള്‍ എടുത്ത് കളയണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. അതിന് പിന്നാലെ സര്‍ക്കാറിന്‍റെ പുതിയ നീക്കത്തെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ (22.11.'21)) സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തില്‍ ഉത്തർപ്രദേശിലെ (Uttar Pradesh) ലഖ്നൗവിലെ ഇക്കോ ഗാര്‍ഡനില്‍ കർഷക മഹാ പഞ്ചായത്ത് (Kisan Mahapanchayat)നടത്തി. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകളടക്കമുള്ളവര്‍ മഹാപഞ്ചായത്തില്‍ പങ്കെടുത്തു. വിവിധ അവശ്യങ്ങൾ ഉന്നയിച്ച് കർഷകർ പ്രധാമന്ത്രിയ്ക്ക് കത്ത് അയച്ചതിന് പിന്നാലെയാണ് കര്‍ഷക മഹാപഞ്ചായത്ത് ചേര്‍ന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള കർഷകരുടെ ആദ്യ പ്രതിഷേധ പരിപാടിയാണ് ലഖ്നൗവിലെ കർഷക മഹാ പഞ്ചായത്ത്.
2020 നവംബര്‍ 26 നാണ് 'ദില്ലി ചലോ' മുദ്രാവാക്യമുയര്‍ത്തി പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍, വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിലേക്കെത്തിയത്. എന്നാല്‍ കര്‍ഷകരെ ദില്ലി സംസ്ഥാന അതിര്‍ത്തിയിലേക്ക് കടത്താതെ കേന്ദ്ര സര്‍ക്കാര്‍ ദില്ലി പൊലീസിനെയും അര്‍ദ്ധ സൈനീക വിഭാഗങ്ങളെയും ഉപയോഗിച്ച് കര്‍ഷകരെ സിഘു, തിക്രിത്, ഗാസിപൂര്‍ അതിര്‍ത്തികളില്‍ ബലം പ്രയോഗിച്ച് തടഞ്ഞു.
217
അന്ന് തുടങ്ങിയ കര്‍ഷക സമരം ഒരു വര്‍ഷം തികയ്ക്കാന്‍ വെറും ഏഴ് ദിവസം ബാക്കിയുള്ളപ്പോഴാണ് വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചത്. എന്നാല്‍, പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വാസിക്കാന്‍ കഴിയില്ലെന്നും നിയമങ്ങള്‍ പിന്‍വലിച്ചതായി പാര്‍ലമെന്‍റില്‍ പ്രഖ്യാപിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് മഹാപഞ്ചായത്ത് ചേര്‍ന്നത്.
317
മഹാപഞ്ചായത്തില്‍ ബികെയു നേതാവ് രാകേഷ് ടിക്കായത്ത് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. കര്‍ഷകരെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നിയമങ്ങള്‍ ദോഷകരമാണെന്ന് കേന്ദ്രത്തിന് വ്യക്തമാകാന്‍ ഒരു വര്‍ഷമെടുത്തു. മനസിലാകുന്ന ഭാഷയിലാണ് ഞങ്ങള്‍ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
417
പക്ഷേ, ദില്ലിയിലെ തിളങ്ങുന്ന കെട്ടിടങ്ങളിലിരിക്കുന്നവര്‍ സംസാരിച്ചത് വേറെ ഭാഷയിലാണ്. പരിഹാരം കാണേണ്ട നിരവധി വിഷയങ്ങള്‍ ഇനിയും അവശേഷിക്കുന്നു. അവയിലെല്ലാം തീരുമാനമാകും വരെ സമാധാനപരമായി പ്രതിഷേധിക്കും. കേന്ദ്രത്തിന്‍റെ പ്രഖ്യാപനം ആത്മാര്‍ത്ഥമാണെന്ന് വ്യക്തമായാല്‍ കര്‍ഷകര്‍ വീടുകളിലേക്ക് മടങ്ങുമെന്നും ലഖ്നൌവില്‍ ഇന്നലെ നടന്ന മഹാപഞ്ചായത്തില്‍ രാകേഷ് ടിക്കായത്ത് പറഞ്ഞു.
517
അതിനിടെ കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചതോടെ വിളകളുടെ താങ്ങു വില പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രാലയം, ചില കാര്‍ഷിക സംഘടനാ നേതാക്കളെ അറിയിച്ചു.
617
കഴിഞ്ഞ വര്‍ഷം സമരം ആരംഭിച്ച ശേഷം കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടത്തിയ 12 ചര്‍ച്ചകളും ലക്ഷ്യം കണ്ടില്ല. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരു വിഭാഗവും ചര്‍ച്ച നടന്നത്. നിലവില്‍ 18 വിളകള്‍ക്കാണ് താങ്ങ് വിലയുള്ളത്. ഈ വിളകള്‍ക്ക് ഉത്പാദന ചെലവിന്‍റെ 50 ശതമാനം കൂടി ചേര്‍ത്തുള്ള താങ്ങ് വില പ്രഖ്യാപിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
717
എന്നാല്‍, അത്തരത്തിലുള്ള താങ്ങ് വിലയാണ് നിലവിലുള്ളതെന്നാണ് സര്‍ക്കാറിന്‍റെ നിലപാട്. അങ്ങനെ അല്ലെന്ന് കര്‍ഷകരും വാദിക്കുന്നു. അതോടൊപ്പം പഴം, പച്ചക്കറി എന്നിവയ്ക്കും താങ്ങുവില പ്രഖ്യാപിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് കൃഷി മന്ത്രാലയം അടുത്തുതന്നെ പ്രഖ്യാപിക്കുമെന്ന് കരുതുന്നു.
817
നിയമം റദ്ദാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാതെ പിന്‍വാങ്ങേണ്ട എന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. കാബിനറ്റില്‍ പോലും കൂടിയാലോചന നടത്താതെയാണ് നിയമം പിന്‍വലിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെത്തിയത്. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
917
കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നതില്‍ തീരുമാനം എടുക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനൊപ്പം കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില സംബന്ധിച്ച് നിയമ പരിരക്ഷ ഉറപ്പാക്കണം, സമരത്തിൽ മരിച്ച കർഷകരുടെ കുടുംബത്തിന് സഹായധനം നൽകണം, കർഷകർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കണം, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഇന്നലത്തെ കർഷക മഹാപഞ്ചായത്ത് ഉന്നയിച്ചു.
1017
ഈ ആവശ്യങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടാണ് സംയുക്ത കിസാൻ മോർച്ച കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ചത്. തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷക സംഘടനകള്‍ പറയുന്നു. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പിലടക്കം ബിജെപിയെ പരാജയപ്പെടുത്തുമെന്നും ഇതിനായി 'മിഷന്‍ യുപി' പദ്ധതി നടപ്പാക്കുമെന്നും മുസഫർ നഗറില്‍ നടന്ന മഹാപഞ്ചായത്തില്‍ കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് പ്രഖ്യാപിച്ചിരുന്നു.
1117
ഇതിനെ തുടര്‍ന്ന് കര്‍ഷകരുടെ പരിപാടികള്‍ക്കും എന്തിന് വീടുകളില്‍ പോലും ബിജെപി പ്രവര്‍ത്തകരെ പങ്കെടുത്തിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടുമെന്ന് മുന്‍കൂട്ടി കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ വിവാദ നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറായതെന്നും ഇതോടെ ആരോപണമുയര്‍ന്നു. ഉത്തർപ്രദേശിലെ വാരണാസിയിലും മുസഫർ നഗറിനും ശേഷമാണ് യുപി തലസ്ഥനത്തേക്ക് മഹാ പഞ്ചായത്തുമായി കർഷകരെത്തിയത്.
1217
നിയമങ്ങള്‍ പിന്‍വലിച്ചത് കൂടാതെ താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് നല്‍കുക എന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. സമരം പൂര്‍ണ്ണ വിജയമാകണമെങ്കില്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണം. അതുവരെ ദില്ലി അതിര്‍ത്തിയില്‍ റോഡ് ഉപരോധിച്ചുള്ള സമരത്തില്‍ അയവ് വരുത്തേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. സമരത്തിനിടെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും മരിച്ച കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യവും കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്നു.
1317
വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടും സമരം ഉപേക്ഷിച്ച് തങ്ങളുടെ വീടികളിലേക്ക് പോകാതെ മഹാപഞ്ചായത്തുമായി കര്‍ഷകര്‍ മുന്നോട്ട് പോകുന്നത് ബിജെപിയെ രാഷ്ട്രീയമായി സമ്മർദ്ദത്തിലാക്കുന്നുണ്ട്. അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കാനുള്ള ബില്ലിന് ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
1417
ഒരുവർഷം നീണ്ടുനിന്ന കർഷകരുടെ സമരത്തിന് പിന്നാലെയാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
1517
ഈ മാസം അവസാനം ചേരുന്ന പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. താങ്ങുവിലയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും, കാര്‍ഷിക മേഖലയില്‍ നിന്നുള്ള വിദഗ്ധരരും കര്‍ഷകരുടെ പ്രതിനിധികളും ഈ സമിതിയില്‍ അംഗങ്ങളാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
1617
കൃഷി, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയങ്ങളും നിയമ മന്ത്രാലയവുമാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. പിന്‍വലിക്കല്‍ ബില്ലിന് മന്ത്രിസഭാ യോഗം അനുമതി നല്‍കുന്നതിന് പിന്നാലെ 29 ന് തുടങ്ങുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതിന് ഒറ്റ ബില്‍ അവതരിപ്പിച്ചാല്‍ മതിയാകും. അതോടൊപ്പം നിയമങ്ങള്‍ പിന്‍വലിച്ചുവെന്നതിന്‍റെ കാരണവും കേന്ദ്രം വ്യക്തമാക്കുമെന്ന് കരുതുന്നു. തുടര്‍ന്ന് രാഷ്ട്രപതി ബില്ലില്‍ ഒപ്പുവയ്ക്കുന്നതോടെ നിയമങ്ങള്‍ റദ്ദാക്കപ്പെടും.
1717
നിയമങ്ങള്‍ പിന്‍വലിച്ചശേഷവും സമരം തുടരുമെന്ന കര്‍ഷക സംഘടനകളുടെ നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. കേന്ദ്രസഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ലംഖിംപൂര്‍ ഖേരി സംഭവം പ്രതിപക്ഷം ഉയര്‍ത്തികൊണ്ടുവരുന്നതിനെയും ബിജെപി ആശങ്കയോടെയാണ് കാണുന്നത്. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്ക് ജനം വിശ്വസിക്കില്ലെന്ന് കര്‍ഷകസമരം തുടരാനുള്ള തീരുമാനത്തെ പിന്തുണച്ച് രാഹുല്‍ഗാന്ധി പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam