ദേശീയ പൗരത്വ ഭേദഗതി ബില്‍; പ്രതിഷേധാഗ്നിയില്‍ പുകഞ്ഞ് രാജ്യം

First Published Dec 10, 2019, 10:25 AM IST

പൗരത്വ നിയമഭേദഗതി ബില്ലിൻമേൽ ലോക്സഭയിൽ ഭരണ - പ്രതിപക്ഷ വാക്പോര്. ബില്ലിന് ഒരു തരത്തിലുള്ള രാഷ്ട്രീയ അജണ്ടയുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് നേരെ അനീതിയുണ്ടാകുമെന്ന് ആരും ഭയപ്പെടേണ്ടതില്ല. മണിപ്പൂരിൽ പ്രവേശിക്കാനും ഇനി ഇന്നർ ലൈൻ പെർമിറ്റ് (മുൻകൂർ അനുമതി) വേണമെന്ന് ചട്ടം കൊണ്ടുവരുമെന്ന് അമിത് ഷാ വ്യക്തമാക്കി. അങ്ങനെ പ്രത്യേക അവകാശമുള്ള ഗിരിവർഗ്ഗ മേഖലകളെയും പ്രവേശനത്തിന് പെർമിറ്റ് ആവശ്യമുള്ള നാഗാലാൻഡ്, മിസോറം, അരുണാചൽപ്രദേശ്, മണിപ്പൂർ സംസ്ഥാനങ്ങളെയും ബില്ലിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധം തണുപ്പിക്കാനാണ് സർക്കാർ ശ്രമം. പ്രതിപക്ഷം പ്രതിഷേധമുയർത്തിയെങ്കിലും ബില്ലവതരണത്തിന് അനുമതി കിട്ടി. ബില്ലവതരണത്തെ അനുകൂലിച്ച് 293 പേർ ലോക്സഭയിൽ വോട്ട് ചെയ്തപ്പോൾ എതിർത്തത് 82 പേരാണ്. ബില്ലവതരണത്തെ കോൺഗ്രസും ഇടതുപാർട്ടികളും മുസ്ലിംലീഗും ഡിഎംകെയും എൻസിപിയും ബിഎസ്‍പിയും എതിർത്തു വോട്ട് ചെയ്തപ്പോള്‍ ശിവസേന അനുകൂലിച്ചു. ടിഡിപിയും ബിജു ജനതാദളും പിന്തുണച്ച് വോട്ട് ചെയ്തു. സമാനമായ നിലപാട് തന്നെയായിരിക്കും ബില്ലിൻമേൽ ഈ പാർട്ടികൾ ചർച്ചയ്ക്ക് ശേഷമുള്ള വോട്ടെടുപ്പിലും സ്വീകരിക്കാൻ സാധ്യത. എങ്കിലും ബില്ലിന് ലോക്സഭ കടക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ല.
 

ബില്ലവതരണം വേണോ വേണ്ടയോ എന്ന ചർച്ചയിലും തുടർന്ന് വൈകിട്ട് ബില്ല് മേശപ്പുറത്ത് വച്ച ശേഷം നടന്ന ചർച്ചയിലും പ്രതിപക്ഷവും അമിത് ഷായും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം നടന്നത് ലോക്സഭ കണ്ടു. ''പൗരത്വബില്ല് 0.001% പോലും രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് എതിരല്ല'' എന്ന് അമിത് ഷാ.
undefined
ചരിത്രത്തിലാദ്യമായാണ് ന്യൂനപക്ഷങ്ങളെ കൃത്യമായി ഉന്നം വച്ച് ഇത്തരമൊരു നിയമനിർമാണം നടക്കുന്നതെന്നും, ഇത് അപലപനീയമാണെന്നും കോൺഗ്രസ് എംപിയും കക്ഷിനേതാവുമായ അധിർ രഞ്ജൻ ചൗധരി.
undefined
മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസാകട്ടെ ബില്ലിനെ ഭരണഘടനാവിരുദ്ധമെന്നും, ആളുകളെ ഭിന്നിപ്പിക്കാനുള്ള ഉപകരണമെന്നുമാണ് വിളിച്ചത്.
undefined
മുസ്ലിംങ്ങൾ ഒഴികെയുള്ള അഭയാർത്ഥികൾക്ക് പൗരത്വം നല്കാനുള്ള ബില്ലിൽ വലിയ പ്രതിഷേധമാണ് ലോക്സഭയിൽ അലയടിച്ചത്. മതാടിസ്ഥാനത്തിൽ ജനങ്ങളെ തരംതിരിക്കുന്ന ബിൽ കോടതിയിൽ തള്ളിപ്പോകുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്കി. പൊട്ടിത്തെറിച്ചായിരുന്നു അമിത് ഷായുടെ മറുപടി.
undefined
''കോൺഗ്രസ് മതാടിസ്ഥാനത്തിലല്ലേ രാജ്യത്തെ വിഭജിച്ചത് ? അങ്ങനെ വിഭജനം നടന്നില്ലായിരുന്നെങ്കിൽ ഇന്ന് പൗരത്വ ഭേദഗതി ബില്ല് തന്നെ വേണ്ടി വരുമായിരുന്നില്ല. കോൺഗ്രസാണ് ഈ രാജ്യത്തെ മതാടിസ്ഥാനത്തിൽ വെട്ടിമുറിച്ചത്. ഞങ്ങളല്ല'', അമിത് ഷാ സഭയിൽ പൊട്ടിത്തെറിച്ചു.
undefined
എന്നാൽ കോൺഗ്രസിന്‍റെ മനീഷ് തിവാരി, മറുപടി പ്രസംഗത്തിൽ ഇതിന് തിരിച്ചടിച്ചു. ''ദ്വിരാഷ്ട്ര സിദ്ധാന്തം ആദ്യം അവതരിപ്പിച്ചതാരാണ്? ഹിന്ദു മഹാസഭയല്ലേ ?'', മനീഷ് തിവാരി ചോദിച്ചു.
undefined
ഇന്ന് വീർ സവർക്കർ എന്ന് ആർഎസ്എസ്സും സംഘപരിവാറും വിളിക്കുന്ന സവർക്കറാണ് 1935-ൽ അഹമ്മദാബാദിൽ നടന്ന ഹിന്ദുമഹാസഭാ സമ്മേളനത്തിൽ രാജ്യത്തെ രണ്ടായി വിഭജിക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. അത്തരം പ്രചാരണമാണ് സംഘപരിവാർ പിന്നീട് ഈ രാജ്യത്ത് നടത്തിയതെന്നും മനീഷ് തിവാരി ആഞ്ഞടിച്ചു.
undefined
എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി ലോക്സഭയിൽ ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന്‍റെ അവതരണത്തിനിടെ പൗരത്വബില്ലിന്‍റെ പകർപ്പ് കീറിയെറിഞ്ഞു. പൗരത്വബില്ല് രണ്ടാം വിഭജനമാണെന്ന് അദ്ദേഹം ആരോപിച്ചു.
undefined
മുസ്ലിങ്ങളെ ബില്ലിൽ ഉൾപ്പെടുത്തിയ സർക്കാർ ചൈനയിൽ നിന്നുള്ള അഭയാർത്ഥികളെ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല എന്ന് ഒവൈസി ചോദിച്ചു. 'എന്താ സർക്കാരിന് ചൈനയെ പേടിയാണോ', എന്നായിരുന്നു ഒവൈസിയുടെ പരിഹാസം.
undefined
''ഞങ്ങൾ മുസ്ലിങ്ങളെ എന്തിനാണ് ഭരണപക്ഷത്തിന് ഇത്ര വെറുപ്പ്? അസമിലെ മന്ത്രിയടക്കമുള്ളവർ ബംഗാളി ഹിന്ദുക്കളെ തിരികെ കൊണ്ടുവരുമെന്ന് പറയുന്നു. മുസ്ലിങ്ങളെ മാത്രമാണ് വേർതിരിക്കുന്നത്. ഇത് വിഭജനമല്ലേ? ഒരു തരത്തിൽ മുസ്ലിങ്ങളെ ഭൂപടത്തിൽ ഇല്ലാത്തവരായി നിർത്താനാണ് ഈ സർക്കാർ ശ്രമിക്കുന്നത്'', ഒവൈസി പറയുന്നു.
undefined
''ജനങ്ങളെ വിഭജിക്കുന്ന, നിറത്തിന്‍റെ അടിസ്ഥാനത്തിൽ വിവേചനം നടത്തുന്ന ദക്ഷിണാഫ്രിക്കയിലെ നാഷണൽ റജിസ്റ്റർ വലിച്ച് കീറിയാണ് മഹാത്മാ ഗാന്ധി മഹാത്മാ എന്ന പദത്തിലേക്കെത്തിയത്. ഞാനും ഈ ബില്ല് വലിച്ചു കീറുകയാണ്, മാ‍ഡം'', എന്ന് പറഞ്ഞ് അസദുദ്ദീൻ ഒവൈസി ബില്ല് രണ്ടായി കീറി.
undefined
പൗരത്വ ഭേദഗതി ബില്ല് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്വത്തിന്‍റെ തന്നെ നിഷേധമാണെന്നാണ് കേരളത്തില്‍ നിന്നുള്ള എന്‍ കെ പ്രേമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടത്. ഇന്ത്യയുടെ നിയമനിര്‍മ്മാണ ചരിത്രത്തിലെ തന്നെ ആദ്യത്തെ കുറ്റകൃത്യമാണ് ഇതെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.
undefined
ഭരണഘടനയുടെ അടിസ്ഥാനതത്വത്തെ തന്നെ നിഷേധിക്കുന്നതാണ് ബില്ല്. മതത്തിന്‍റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കപ്പെടുന്ന പൗരത്വം എന്നത് മതേതരരാഷ്ട്രത്തിന്‍റെ ഇഴയടുപ്പത്തെ തന്നെ എതിര്‍ക്കുന്നതാണ്. എന്‍ കെ പ്രേമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടു.
undefined
ഒടുവില്‍ ലോക്സഭയില്‍ അര്‍ധരാത്രിവരെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. വന്ദേമാതരം വിളിയോടെയാണ് ഭരണപക്ഷ എംപിമാര്‍ ബില്ല് പാസാക്കിയത്. ബില്ല് പാസാക്കിയതിന് പിന്നാലെ എംപിമാര്‍ അമിത് ഷായെ സീറ്റിലെത്തി അഭിനന്ദിച്ചു.
undefined
80 പേരാണ് ബില്ലിനെതിരായി വോട്ട് ചെയ്തത്. യുപിഎയും ഇടതുപക്ഷവും ബില്ലിനെതിരായി വോട്ടുചെയ്തു. 311 പേരുടെ വോട്ടോടെയാണ് ലോക്സഭ ബില്ല് പാസാക്കിയിരിക്കുന്നത്.
undefined
കടുത്ത ഭരണ - പ്രതിപക്ഷ വാക്പോരിനൊടുവിലായിരുന്നു ബില്ല് ലോക്സഭ പാസാക്കിയത്. കുഞ്ഞാലിക്കുട്ടിയൊഴികെയുള്ളവര്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിടാതെ തന്നെ തള്ളുകയായിരുന്നു.
undefined
ബുധനാഴ്ച ബില്ല് രാജ്യസഭയിലെത്തും. നിലവിലെ സ്ഥിതിയനുസരിച്ച് ചെറു പാര്‍ട്ടികളുടെ പിന്തുണയോടെ രാജ്യസഭയിലും ബില്ല് പാസാക്കാന്‍ എന്‍ഡിഎ സര്‍ക്കാറിന് സാധിക്കുമെന്നാണ് സൂചന. ബില്ല് പാസാകുന്ന സമയത്ത് സഭയിലില്ലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരത്വ നിയമ ഭേദഗതി ബിൽ പാസായതിൽ സന്തുഷ്ടനെന്ന് ട്വിറ്ററില്‍ പ്രതികരിച്ചു.
undefined
'ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളുമായി യോജിക്കുന്ന ബിൽ' .എന്നായിരുന്നു അമിത് ഷായെ അഭിനന്ദിച്ച് പ്രധാനമന്ത്രി കുറിച്ചത്.
undefined
അതേസമയം ബില്ല് രാജ്യ താത്പര്യം ഉറപ്പാക്കുന്നതെന്ന് ശിവസേന പ്രതികരിച്ചു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി. ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എഐയുഡിഎഫും വ്യക്തമാക്കി.
undefined
പൗരത്വ ബില്ലിന്‍റെ പേരിൽ കലാപത്തിന് ശ്രമമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഏഴു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് മറുപടിയായി പാര്‍ലമെന്‍റില്‍ പറഞ്ഞു. കള്ളപ്രചാരണം വിജയിക്കില്ലെന്നും ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്നുമാണ് ചര്‍ച്ചയില്‍ മറുപടിയായി അമിത് ഷാ പറഞ്ഞത്.
undefined
പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം 33 ശതമാനത്തിൽ നിന്ന് 4 ശതമാനമായി. ഇതേസമയം ഇന്ത്യയിൽ ഹിന്ദുക്കളുടെ എണ്ണം 84 ശതമാനത്തിൽ നിന്ന് 79 ശതമാനമായി. മുസ്ലിംങ്ങൾ 9 ശതമാനത്തിൽ നിന്ന് 14 ശതമാനമായി മാറി.
undefined
ഇത് വ്യക്തമാക്കുന്നത് മതന്യൂനപക്ഷങ്ങളെ ഒരിക്കലും ഇന്ത്യ വേട്ടയാടിയിട്ടില്ലെന്നാണ്. റോഹിംഗ്യന്‍ മുസ്ലിംങ്ങളെ അംഗീകരിക്കില്ല. നുഴഞ്ഞുകയറ്റക്കാർക്ക് പൗരത്വം നല്‍കാനുള്ള നീക്കം ഒരിക്കലും അനുവദിക്കില്ലെന്നും അമിത് ഷാ തുറന്നടിച്ചു.
undefined
ബില്ലിന് ഒരു തരത്തിലുള്ള രാഷ്ട്രീയ അജണ്ടയുമില്ല. ന്യൂനപക്ഷങ്ങൾക്ക് നേരെ അനീതിയുണ്ടാകുമെന്ന് ആരും ഭയപ്പെടേണ്ടതില്ല. മണിപ്പൂരിൽ പ്രവേശിക്കാനും ഇനി ഇന്നർ ലൈൻ പെർമിറ്റ് (മുൻകൂർ അനുമതി) വേണമെന്ന് ചട്ടം കൊണ്ടുവരുമെന്നും അമിത് ഷാ വ്യക്തമാക്കി.
undefined
അങ്ങനെ പ്രത്യേക അവകാശമുള്ള ഗിരിവർഗ്ഗ മേഖലകളെയും പ്രവേശനത്തിന് പെർമിറ്റ് ആവശ്യമുള്ള നാഗാലാൻഡ്, മിസോറം, അരുണാചൽപ്രദേശ്, മണിപ്പൂർ സംസ്ഥാനങ്ങളെയും ബില്ലിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധം തണുപ്പിക്കാനാണ് സർക്കാർ ശ്രമം.
undefined
ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്ത് കല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം നടന്ന 48 മണിക്കൂര്‍ സമരത്തെത്തുടര്‍ന്ന് ആള്‍ത്തിരക്കൊഴിഞ്ഞ ഹൗറ പാലം.
undefined
click me!