China in Latin America: ലാറ്റിനമേരിക്ക 'കൈപ്പിടിയിലൊതുക്കാന്‍' ചൈനയുടെ പദ്ധതി

First Published Jan 4, 2022, 3:52 PM IST

മേരിക്കയുടെ പിടിയില്‍ നിന്നും ലാറ്റിനമേരിക്കയെ മോചിപ്പിക്കാനും അതോടൊപ്പം ആഫ്രിക്കന്‍ രാജ്യങ്ങളെ തങ്ങളോടൊപ്പം നിര്‍ത്താനുമായി ചൈനയുടെ വന്‍ പദ്ധതി. ഇതിന്‍റെ ഭാഗമായി ലാറ്റിനമേരിക്കയിലെയും കരീബിയൻ ദ്വീപുകളിലെയും രാഷ്ട്ര നേതാക്കളുമായി ചൈന പുതിയ കരാറിൽ ഏർപ്പെട്ടു. ചൈന നേരത്തെ തന്നെ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളുമായി വ്യാപാര- വാണിജ്യ- സാങ്കേതിക കൈമാറ്റ കരാറുകളുണ്ട്. ആഫ്രിക്കയിലെ നിരവധി രാജ്യങ്ങള്‍ക്ക് നെറ്റ്വര്‍ക്ക് കണക്ഷന്‍ നല്‍കുന്നതും പോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതും നാവികസേനാ താവളങ്ങള്‍ നിര്‍മ്മിക്കുന്നതും ചൈനയാണ്. ഇതിന് പുറമേയാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി കോടിക്കണക്കിന് ഡോളറിന്‍റെ ബഹിരാകാശ, ആണവ സാങ്കേതിക കൈമാറ്റമുള്‍പ്പെടുയുള്ള കരാറുകള്‍ക്ക് ചൈന കൈകൊടുത്തത്. 2000 മുതലാണ് ചൈന ലാറ്റിനമേരിക്കയിലേക്ക് പുതിയ പദ്ധതികളുമായി എത്തുന്നത്. കരാറിന്‍റെ ഭാഗമായി കരാര്‍ ഒപ്പിട്ട രാജ്യങ്ങള്‍ക്ക് 'സിവിലിയൻ' ആണവ സാങ്കേതികവിദ്യ കൈമാറാനും 5 ജി സേവനങ്ങള്‍ നല്‍കാനും 'സമാധാന ആവശ്യങ്ങള്‍ക്കുള്ള' ബഹിരാകാശ പരിപാടികൾ വികസിപ്പിക്കാനും അവയ്ക്ക് സഹായം നല്‍കാനും ചൈന തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ചൈന ചെയ്യുന്ന ഈ സഹായങ്ങള്‍ക്ക് പകരമായി ചൈനീസ് ഭാഷയായ മാന്‍ഡരിനും ചൈനീസ് സംസ്കാരവും ഈ രാജ്യങ്ങള്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. 

ലാറ്റിനമേരിക്കയിലും കരീബിയയിലുമുള്ള ചൈനീസ് നിക്ഷേപം പ്രധാനമായും വികസനവും, തുറമുഖങ്ങൾ, റോഡുകൾ, വൈദ്യുത നിലയങ്ങൾ തുടങ്ങിയ നിർണായക അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനായി ചെലവഴിക്കും. ലാറ്റിനമേരിക്കയിലെ മൂന്നാം ലോക രാജ്യങ്ങളിലേക്ക് ചൈന ഇറക്കുന്ന ഈ ബില്യാണ്‍ ഡോളര്‍ നിക്ഷേപം പ്രദേശത്തെ ശക്തിയും സ്വാധീനവും വിലയ്ക്ക് വാങ്ങാനുള്ള ചൈനീസ് ശ്രമത്തിന്‍റെ ഭാഗമാണെന്ന് വിമര്‍ശനവും ഉയര്‍ന്നു. 

'ലാറ്റിനമേരിക്കയിൽ ചൈനയ്ക്ക് പ്രബലമായ സ്വാധീനം ചെലുത്താൻ ആഗ്രഹമുണ്ട്,' ഹെറിറ്റേജ് ഫൗണ്ടേഷനിലെ ഗവേഷകനായ മറ്റിയോ ഹെയ്ദർ പറഞ്ഞു. 'വെല്ലുവിളി സമഗ്രമാണ്, അവിടെ അവര്‍ക്ക് സുരക്ഷയും സൈനിക താൽപ്പര്യവുമുണ്ട്. നാള്‍ക്കുനാള്‍ വളരുന്ന ആ ഭീഷണി സോവിയറ്റ് യൂണിയനുമായി ഞങ്ങൾക്കുണ്ടായതില്‍ നിന്ന് വ്യത്യസ്തമായ ഭീഷണിയാണ്.' അദ്ദേഹം വാഷിംഗ്ടൺ എക്സാമിനറോട് പറഞ്ഞു. 

"ഞങ്ങൾ ലാറ്റിനമേരിക്കയെ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചൈനക്കാർ പറയുന്നില്ല. എന്നാൽ അവർ വ്യക്തമായും ഒരു മൾട്ടിഡൈമൻഷണൽ ഇടപഴകൽ തന്ത്രം രൂപീകരിച്ചു. അത് വിജയിച്ചാൽ, അവരുടെ സ്വാധീനം ഗണ്യമായി വികസിപ്പിക്കുകയും യുണൈറ്റഡ് സ്റ്റേറ്റ്സിന് വലിയ ഇന്‍റലിജൻസ് ആശങ്കകൾ സൃഷ്ടിക്കുകയും ചെയ്യും.' യുഎസ് ആർമി വാർ കോളേജിലെ പ്രൊഫസർ ഇവാൻ എല്ലിസ് കൂട്ടിച്ചേർത്തു.

ബ്രസീൽ, അർജന്‍റീന തുടങ്ങിയ പ്രമുഖ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഉൾപ്പെടെ മേഖലയിലെ കൊളംബിയ, വെനിസ്വേല, ഉറുഗ്വേ, ചിലി തുടങ്ങിയ രാജ്യങ്ങളെയും ഉൾക്കൊള്ളുന്ന ലാറ്റിനമേരിക്കൻ, കരീബിയൻ രാജ്യങ്ങളുടെ സഖ്യമായ സെലാക്കും (CELAC) ചൈനയും തമ്മിൽ കഴിഞ്ഞ മാസം ഒരു കരാർ ഒപ്പുവെച്ചു. കരാര്‍ പ്രകാരം 'പ്രധാന മേഖലകളിലെ സഹകരണത്തിനുള്ള സംയുക്ത പ്രവർത്തന പദ്ധതി' ആവിഷ്ക്കരിക്കപ്പെടും.  

(Chilean President Sebastian Pinera with Chinese Vice-President Xi Jinping - )

ചൈനയും മേഖലയിലെ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് 2024 വരെയുള്ള വിശാലമായ ഒരു റോഡ് മാപ്പ് തയ്യാറായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയും ലാറ്റിനമേരിക്കന്‍ സര്‍ക്കാരുകളും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ബാങ്കുകൾ, കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും ചൈനീസ് സ്ഥാപനങ്ങളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ നിര്‍ബന്ധിക്കുന്നു. 

(Cuban President Raul Castro and Chinese President Xi Jinping - 2014)

പകരമായി ഈ രാജ്യങ്ങള്‍ക്ക് ചൈന, ആണവ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യും. ആണവ സാങ്കേതിക വിദ്യയും ആണവോർജ്ജവും പ്രാവർത്തികമാക്കാനും അതിനായി ആണവ ശാസ്ത്രജ്ഞരുടെ പരിശീലനം ഉൾപ്പെടെയുള്ള 'പ്രസക്തമായ പ്രായോഗിക പദ്ധതികൾ' പ്രോത്സാഹിപ്പിക്കാനും ചൈന തയ്യാറാകും. എന്നാല്‍, ഇത് സമാധാനപരമായിരിക്കുമെന്ന് ചൈന ഉറപ്പ് നല്‍കുന്നു. 

ചൈനയുടെ ഈ നീക്കത്തെ യുഎസ് ഏറെ സംശയത്തോടെയാണ് കാണുന്നത്. സാമാധാനം ഉറപ്പാക്കുമെന്ന് പറയുന്നുണ്ടെങ്കിലും ആണവ ഇന്ധനം സമ്പുഷ്ടമാക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ബോംബുകളിൽ ആണവായുധം സ്ഥാപിക്കുന്നതിനും അതുവഴി  ആയുധ-ഗ്രേഡ് മെറ്റീരിയൽ നിർമ്മിക്കാനും സഹായിച്ചേക്കാം. ചൈനയുടെ സഹായത്തോടെ നിര്‍മ്മിക്കപ്പെടുന്ന ആണവനിലയങ്ങളില്‍ ഏറെങ്കിലും സ്ഥാപനം ഇത്തരത്തില്‍ ഇരട്ട ആവശ്യത്തിന് ആണവഇന്ധനം ഉപയോഗിക്കില്ലെന്നതിന് ഉറപ്പുകളൊന്നുമില്ലെന്നതാണ് യുഎസിന്‍റെ ഭയത്തിന് കാരണം. 

അതുപോലെ, സമാധാനപരമായ ബഹിരാകാശ പര്യവേഷണത്തിനായുള്ള ചൈനീസ് സഹായവും യുഎസിന്‍റെ ആശങ്കയ്ക്ക് കാരണമാണ്. കാരണം നേരത്തെ സമാധാനപരമായ ബഹിരാകാശ പര്യവേക്ഷണത്തിന് വേണ്ടിയുള്ള ഒരു സിവിലിയൻ ബഹിരാകാശ പേടകം ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ചൈന ഒരു ഹൈപ്പർസോണിക് ഓർബിറ്റൽ ന്യൂക്ക് (hypersonic orbital nuke) പരീക്ഷിച്ചിരുന്നു. 

(Venezuelan President Nicolas Maduro and China's President Xi Jinping)

കരാറിന്‍റെ ഭാഗമായി, ബഹിരാകാശ പരിപാടികളെ പിന്തുണയ്ക്കുന്നതിനായി 'ഗ്രൗണ്ട് ഇൻഫ്രാസ്ട്രക്ചർ നിർമ്മാണത്തിൽ' സഹകരിക്കാൻ ഇരുവരും പ്രതിജ്ഞാബദ്ധമാണ്. ഇതോടെ യുഎസിന്‍റെ തൊട്ടടുത്ത് നിന്ന് ഇത്തരമൊരു ഉപഗ്രഹം ചൈനയുടെ നേതൃത്വത്തില്‍ വിക്ഷേപിക്കുവാനും അത് ചൈനയുടെ നിയന്ത്രണത്തില്‍ തന്നെ ആയിരിക്കുകയും ചെയ്യുന്നത് യുഎസിനെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

'ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ, 5 ജി സേവനം എന്നിവയിലും കൂടുതൽ സഹകരണവും കരാർ വാഗ്ദാനം ചെയ്യുന്നു. 5 ജി സാങ്കേതികവിദ്യയുടെ ലോകകുത്തകയ്ക്കായി യുഎസും ചൈനയും വര്‍ഷങ്ങളായി നിശബ്ദയുദ്ധത്തിലാണ്. അതിനിടെയാണ് ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും 5 ജി സേവനങ്ങളുമായി ചൈന എത്തുന്നത്. 

നേരത്തെ ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ ബോള്‍സോനാരോ ചൈനയിലെ ഏറ്റവും വലിയ സാങ്കേതിക സ്ഥാപനങ്ങളിലൊന്നായ ഹുവാവേ നെറ്റ്‌വർക്കിനെ ബ്രസീലില്‍ പ്രവർത്തിക്കുന്നതിൽ നിന്ന് ഒഴിവാക്കുമെന്ന് ആദ്യം യുഎസിനെ അറിയിച്ചിരുന്നു. എന്നാല്‍ ട്രംപ് അധികാരമൊഴിഞ്ഞതിന് പിന്നാലെ ബോള്‍സോനാരോ തന്‍റെ നിലപാട് മാറ്റി. 

കരാര്‍ പ്രകാരം, ഭീകരതയ്‌ക്കെതിരെ പോരാടുന്നതിനും സംഘടിത ക്രിമിനൽ ശൃംഖലകളെ ഇല്ലാതാക്കുന്നതിനുമായി ചൈനയും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും തങ്ങളുടെ സൈന്യങ്ങളെ തമ്മിൽ നേരിട്ട് സഹകരിക്കാൻ സമ്മതം അറിയിച്ചു. അതായത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ മയക്കുമരുന്ന് കാര്‍ട്ടലുകള്‍ക്കെതിരെ, കരാര്‍ പ്രകാരം ചൈനീസ് സൈന്യത്തിന് നേരിട്ട് ഇടപെടാന്‍ കഴിയും.  

അതോടൊപ്പം നയങ്ങൾ, സാങ്കേതികവിദ്യകൾ, അനുഭവങ്ങൾ എന്നിവ പരസ്പരം പങ്കുവെക്കുമെന്നും ഇരുപക്ഷവും അറിയിച്ചു.  തങ്ങളുടെ സൈന്യവും പൊലീസ് സേനയും തമ്മിൽ ഒരു പരിധിവരെ സഹകരണവും രഹസ്യാന്വേഷണ വിവരങ്ങളും പങ്കുവെക്കും. മറ്റ് കരാറുകള്‍ ഇതിനകം നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികളുടെ തുടർച്ചയാണ്. ചൈനയുടെ ട്രില്യൺ ഡോളർ ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തിന്‍റെ ഭാഗമായി നിർമ്മിച്ചവയാണ് പലതും. 

'വിപുലമായ വികസന പദ്ധതികൾ'ക്കുള്ള നിക്ഷേപവും വായ്പയും ഉൾപ്പെടെയുള്ള വ്യാപാര-സാമ്പത്തിക വിപണികളിലെ ബന്ധം ആഴത്തിലാക്കൽ, പുതിയ വൈദ്യുത നിലയങ്ങൾ നിർമ്മിക്കുന്നതിലൂടെ 'ഹരിത ഊർജത്തിലേക്കുള്ള പരിവർത്തനം' എന്നിവയെ സഹായിക്കുക എന്നിവയും കരാരില്‍ ഉൾപ്പെടുന്നു. ഖനന പര്യവേക്ഷണം, ഫോസിൽ ഇന്ധനങ്ങളേക്കാൾ ഹരിത പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് കരാര്‍ അവകാശപ്പെടുന്നു. 

ചൈനയുടെ 'കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടുകൾ' എന്ന് വിളിക്കപ്പെടുന്ന ക്ലാസ് മുറികളും ചൈനീസ് ഭാഷ പഠിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്കൂളുകളും വിദ്യാഭ്യാസ പരിപാടികളും ലാറ്റിനമേരിക്കയിലുട നീളം നിർമ്മിക്കുമെന്നതാണ് ചൈനയുടെ മറ്റൊരു കരാര്‍. എന്നാല്‍ ഇത്തരം കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ചൈനീസ് ഭരണകൂടത്തിന്‍റെ ഏകാധിപത്യ ആശയത്തിന്‍റെ പ്രചാരകരാണെന്ന ആരോപണവും നിലനില്‍ക്കുന്നു. 

ലാറ്റിനമേരിക്കൻ, കരീബിയൻ എന്നിവിടങ്ങളിലെ ലോണുകൾ, വ്യാപാര ഇടപാടുകൾ, നിർമ്മാണ പദ്ധതികൾ, മറ്റ് നിക്ഷേപങ്ങൾ എന്നിങ്ങനെ നിരവധി പദ്ധതികളുടെ അവസാനത്തെ കരാറാണ് ഏറ്റവും ഒടുവില്‍ ഒപ്പു വച്ചത്. ലോകത്ത് അമേരിക്കന്‍ ആധിപത്യത്തിന് ഇടിവ് സംഭവിക്കുമ്പോള്‍, ആ സ്ഥാനം ഏറ്റടുക്കാനുള്ള തീവ്രശ്രമിത്തിലാണ് ചൈന. . ആണവ നിലയങ്ങൾ മുതൽ അണക്കെട്ടുകൾ, റോഡുകൾ, റെയിൽവേ, തുറമുഖങ്ങൾ, ഫോൺ ശൃംഖലകൾ തുടങ്ങി 2005 മുതല്‍ ലാറ്റിനമേരിക്കയില്‍ ഏതാണ്ട് 140 ബില്യാണ്‍ ഡോളറാണ് ചൈന ഒഴുക്കിയത്. 

(El Salvador National Library Demolished)

ലാറ്റിനമേരിക്കയുമായുള്ള ചൈനീസ് വ്യാപാരം അടുത്തകാലത്ത് 25 മടങ്ങ് വർദ്ധിച്ചു. 2000 ൽ 12 ബില്യൺ ഡോളറിൽ (8,94,04,68,00,000 ഇന്ത്യന്‍ രൂപ ) നിന്ന് 2020 ൽ എത്തുമ്പോള്‍ അത് 315 ബില്യൺ ഡോളറായി (2,34,69,98,85,00,000 ഇന്ത്യന്‍ രൂപ) ഉയർന്നു. ഈ മേഖലയിലെ പകുതിയോളം രാജ്യങ്ങളും തങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യുഎസിൽ നിന്ന് ചൈനയിലേക്ക് കൂറുമാറി. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ മൂന്ന് സമ്പദ്‍വ്യവസ്ഥകളായ ബ്രസീൽ, അർജന്‍റീന, കൊളംബിയ എന്നിവരുള്‍പ്പടെ ഇന്ന് ചൈനയുടെ പക്ഷത്താണ്. 

ഈ രാജ്യങ്ങളെയെല്ലാം ചൈന അന്താരാഷ്ട്ര വേദികളില്‍ സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉപയോഗിക്കുകയാണെന്ന ആരോപണവും ശക്തമാണ്. യുഎന്നിൽ തങ്ങള്‍ക്കനുകൂലമായി വോട്ട് നേടുന്നത് മുതൽ ശത്രുക്കള്‍ക്കെതിരെ വ്യാപര ഒറ്റപ്പെടുത്തലുകള്‍ നടത്തുന്നത് വരെ. ദീർഘകാലാടിസ്ഥാനത്തിൽ ചൈനയ്ക്ക് ഗുണകരമാകുന്ന വ്യാപാര ശൃംഖലകളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന 1 ട്രില്യൺ ഡോളറിന്‍റെ (7,45,13,00,00,00,000 ഇന്ത്യന്‍ രൂപ) ആഗോള നിർമാണ പദ്ധതിയായ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തിൽ കൂടുതൽ രാജ്യങ്ങൾ ഒപ്പുവച്ചു. ഇക്വഡോറും പനാമയും, ഇപ്പോള്‍ ക്യൂബയും ചൈനീസ് സഹായം സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് കഴിഞ്ഞു. 

ചൈനയുടെ മുന്നേറ്റം യുഎസിന് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തിന് പകരമായി ബിൽഡ് ബാക്ക് ബെറ്റർ വേൾഡ് (Build Back Better World) അഥവാ ബിഡബ്ല്യു 3 (BW3 ) എന്ന ടാഗില്‍ പുതിയ സംരംഭം അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. കൊവിഡിന് ശേഷം ആഗോളതലത്തിൽ യുഎസിനെ പുനർനിർമ്മിക്കാനുള്ള ബെഡന്‍റെ പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിൽ തെക്കേ അമേരിക്കയിലേക്ക് നയതന്ത്ര സംഘങ്ങളെ അദ്ദേഹം അയച്ചു. മികച്ച ഗുണനിലവാരമാണ് ബെഡന്‍ തെക്കേ അമേരിക്കയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. 

കാരണം, ചൈനയുടെ പല പദ്ധതികള്‍ക്കും ഗുണമേന്മയില്ലെന്ന ആരോപണം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ ദശകത്തിൽ ചൈന ഇക്വഡോറിനെ രണ്ട് ജലവൈദ്യുത അണക്കെട്ടുകൾ നിർമ്മിക്കാൻ സഹായിച്ചിരുന്നു. ഇതില്‍ കൊക്ക കോഡോ സിൻക്ലെയർ ഡാമിന്‍റെ (Coca Codo Sinclair Dam) പണിപൂര്‍ത്തിയായ ശേഷം വിള്ളലുകളും ചോർച്ചയും ഉൾപ്പെടെയുള്ള വലിയ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു. ചൈനയുടെ പദ്ധതികള്‍ക്ക് വളരെ കുറച്ച് സാമ്പത്തിക നേട്ടം മാത്രമേയുള്ളൂവെന്നും അവയ്ക്ക് പലപ്പോഴും വളരെ മോശമായ തൊഴിൽ, പരിസ്ഥിതി നിലവാരമാണുള്ളതെന്നുമാണ് യുഎസിന്‍റെ ആരോപണം. അതിനാല്‍ തന്നെ, ഗുണമേന്മയുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ യുഎസ് തയ്യാറാണെന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ ബെഡന്‍ പ്രത്യേകം അറിയിച്ചു. 
 

click me!