ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീന്തിയ ആനകളെ രക്ഷപ്പെടുത്തി

First Published Jul 1, 2021, 2:08 PM IST

മ്യാന്മാറിലെ കാട്ടില്‍ നിന്ന് കൂട്ടം തെറ്റി ബംഗ്ലാദേശ് തീരത്തെത്തിയ രണ്ട് ആനകള്‍, മനുഷ്യരെ കണ്ടതോടെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീന്തുകയായിരുന്നു. ബംഗ്ലാദേശ്, മ്യാന്മാര്‍ അതിര്‍ത്തികളിലെ മനുഷ്യരുടെ ഇടപെടല്‍ കൂടിയതോടെ ഈ പ്രദേശത്തെ കാട്ടാനകള്‍ ഭക്ഷണത്തിനായി ഗ്രാമങ്ങളിലേക്ക് ഇറങ്ങുന്നത് പതിവാണ്. ഇത്തരത്തില്‍ ഇത് നാലാമത്തെ സംഭവമാണെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മ്യാന്മാറില്‍ നിന്ന് കൂട്ടം തെറ്റിയ ഇവ നദി കടന്ന് ബംഗ്ലാദേശിലേക്കെത്തുകയായിരുന്നു. എന്നാല്‍ പ്രദേശവാസികളെ കണ്ടതോടെ ഇവ കടല്‍ത്തീരത്തേക്ക് പിന്‍വലിഞ്ഞു. നാല് ദിവസത്തോളം കടല്‍ത്തീരത്ത് ആനകള്‍ ചിലവഴിച്ചെങ്കിലും ആള്‍ക്കൂട്ടം പിരിഞ്ഞ് പോകാന്‍ തയ്യാറായില്ല. ഇതിനെതുടര്‍ന്നാണ് ആനകള്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീന്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നേരത്തെ ഈ പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. ഇതാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയതെന്ന് കടൽത്തീര നഗരമായ ടെക്നാഫിലെ കൗൺസിലർ ഫസ്ലുൽ ഹക്ക് പറഞ്ഞു. 

ആനകള്‍ കടലിലേക്ക് നീന്താന്‍ തുടങ്ങിയതതോടെ അധികൃതര്‍ പ്രാദേശിക മത്സ്യബന്ധനത്തൊഴിലാളികളുടെ സഹായത്തോടെ ആനകളെ കയറു കൊണ്ട് ബന്ധിച്ച് കരയ്ക്കെത്തിക്കുകയും സുരക്ഷിതരാക്കുകയുമായിരുന്നു. ഇവയെ അടുത്തുള്ള വനത്തിലേക്ക് കൊണ്ടുപോകുമെന്ന് പ്രാദേശിക ഉദ്യോഗസ്ഥൻ സയ്യിദ് ആശിക് അഹമ്മദ് യുണൈറ്റഡ് ന്യൂസ് ബംഗ്ലാദേശിനോട് പറഞ്ഞു. മ്യാന്മാര്‍ - ബംഗ്ലാദേശ് അതിര്‍ത്തിയിലെ വനപ്രദേശത്ത് അടുത്തകാലത്തായി വലിയ തോതിലുള്ള മനുഷ്യ ഇടപെടലാണ് നടന്നുകൊണ്ടിരിക്കുന്നത്.
undefined
മതപരമായ പീഢനത്തെതുടര്‍ന്ന് മ്യാന്മാര്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ബംഗ്ലാദേശ് അതിര്‍ത്തിയിലെ വനമേഖലയിലെ താത്കാലിക അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇത് ഈ മേഖലയിലെ പ്രധാന ആനത്താരയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ അഭയാര്‍ത്ഥിക്യാമ്പില്‍ പതിനായിരക്കണക്കിന് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളാണ് താമസിക്കുന്നത്. ക്യാമ്പ് വന്നതോടെ ആനത്താര അടയുകയും കാട്ടാനകള്‍പുതുവഴി കണ്ടെത്താന്‍ നിര്‍ബന്ധിതരാവുകയുമായിരുന്നു.
undefined
ഇതോടെപ്പം വനമേഖലയില്‍ അനധികൃത മരം വെട്ടും, കൃഷിയും കാട്ടുതീയും കൂടിവന്നതും കാട്ടാനകളുടെ ജീവന് ഭീഷണിയായിത്തീര്‍ന്നു. ഈ വര്‍ഷം തന്നെ കാട്ടാനകള്‍ ഇത്തരത്തില്‍ കൂട്ടം തെറ്റി ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് ഇത് നാലാം തവണയാണെന്ന് ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്‍റെ പ്രാദേശിക നേതാവ് റാക്വിബുൾ അമിൻ പറഞ്ഞു. കാട്ടാനകളെ നിരീക്ഷിക്കുന്നതിനും മനുഷ്യ - ആന സംഘർഷം കുറയ്ക്കുന്നതിനാവശ്യമായ നടപടിയെടുക്കുന്നതിനും മ്യാൻമറും ബംഗ്ലാദേശും തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
undefined
click me!