കടലില്‍ കുടുങ്ങിയ രോഹിംഗ്യകളുടെ ജീവന്‍ രക്ഷിക്കണമെന്ന് യുഎന്‍
First Published Feb 24, 2021, 12:05 PM ISTമ്യാൻമറിൽ നിന്നും പലായനം ചെയ്ത 90 -ളം പേരടങ്ങുന്ന രോഹിംഗ്യന്‍ വംശജര്‍ മരണത്തിന്‍റെ വക്കിലാണെന്നും അവരെ എത്രയും പെട്ടെന്ന് രക്ഷിച്ച് വലിയൊരു ദുരന്തം ഒഴിവാക്കണമെന്നും ഐക്യരാഷ്ട്ര സഭ, ലോക രാജ്യങ്ങളോടും മനുഷ്യാവകാശ സംഘടനകളോടും അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിച്ച് സൈന്യം ഭരണനിയന്ത്രണ മേറ്റെടുത്തതോടെ മ്യാന്മാറില്‍ നിന്നും കടല്‍ മാര്‍ഗ്ഗം രക്ഷപ്പെടാന്‍ ശ്രമിക്കുന്ന രോഹിംഗ്യകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉള്‍ക്കടലില്‍ അകപെട്ട ഇവരെ രക്ഷപ്പെടുത്താൻ അടിയന്തര നടപടി വേണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ക്ക് അടുത്തെവിടെയോ ആണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് കരുതുന്നത്. പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് രോഹിംഗ്യകളുടെ ഈ സംഘം യാത്ര തിരിച്ചത്. എന്നാല്‍ ഏഴ് ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ സഞ്ചരിച്ച ബോട്ടിന്‍റെ എഞ്ചിന്‍ കേടാവുകയും അന്തമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ക്ക് സമീപത്തെവിടെയോ ബോട്ട് ദിശ തെറ്റി സഞ്ചരിക്കുകയാണെന്നാണ് യുഎന്‍ അറിയിപ്പില്‍ പറയുന്നത്. ബോട്ടിൽ ഭക്ഷണവും വെള്ളവും തീർന്നുപോയതിനെ തുടർന്ന് സംഘത്തിൽ നിരവധിപ്പേർ രോഗികളായെന്നും, എട്ടോളം പേർ മരിച്ചു കഴിഞ്ഞുവെന്നും അറക്കാന്‍ പ്രോജക്റ്റ് മേധാവി ക്രിസ് ലെവാ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഫയല്‍ ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്.