ദുരന്തമുഖങ്ങളിൽ പോരാടി വിജയിച്ചവർ; ഇന്ന് അന്താരാഷ്ട്ര ബാലികാദിനം

First Published Oct 11, 2020, 1:49 PM IST

ഇന്ന് ഒക്ടോബർ 11, ലോകത്താകെ ഇത് പെൺകുട്ടികളുടെ ദിനമായാണ് അറിയപ്പെടുന്നത്. സ്ത്രീകളുടെ അവകാശങ്ങൾക്കും ശബ്ദത്തിനും ക്ഷേമത്തിനുമായി ഈ ദിനം ആഘോഷിക്കുന്നു. ഇതൊരു പുരുഷാധിപത്യലോകമാണ് എന്നതിനാല്‍ത്തന്നെ വിദ്യാഭ്യാസം, ശാസ്ത്രം, സാഹിത്യം, മെഡിക്കൽ, കല, സംസ്കാരം എന്നിവയിൽ തുല്യപങ്കാളിത്തം നൽകിയിട്ടും സ്ത്രീകളുടെ അവസ്ഥ ഇപ്പോഴും പലയിടങ്ങളിലും മോശം തന്നെയാണ്. അതിനാൽ, ലോകമെമ്പാടുമുള്ള സ്ത്രീകളുടെ അവകാശങ്ങളും ശബ്ദവും ഉയർത്തുന്നതിനായി ഒരു പ്രത്യേകദിനം ആഘോഷിക്കുമ്പോൾ ഈ ദിവസത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. തങ്ങളുടെ കാലുകളുറപ്പിച്ച് നില്‍ക്കാനും ഞങ്ങളെക്കൊണ്ടും ഇതെല്ലാം കഴിയുമെന്നും എപ്പോഴും ചില സ്ത്രീകള്‍ ലോകത്തോട് വിളിച്ചു പറഞ്ഞിട്ടുണ്ട്. അവരില്‍ ചിലരെ കുറിച്ചാണിത്. അവര്‍ മറ്റ് സ്ത്രീകള്‍ക്കും സമൂഹത്തിനും ലോകത്തിനും തന്നെ മാതൃകയാണ്. 

റാണി റാംപാല്‍: ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റനായ റാണി റാംപാല്‍ 2010 -ലെ ലോകക്കപ്പ് ഹോക്കിയില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയുമായിരുന്നു. അടുത്തിടെ അര്‍ജ്ജുന അവാര്‍ഡും അവരെ തേടിയെത്തുകയുണ്ടായി. പതിനഞ്ചാമത്തെ വയസ്സിലാണ് റാണി ലോകക്കപ്പില്‍ പങ്കെടുക്കുന്നത്. 1994 ഡിസംബര്‍ നാലിനാണ് റാണി ജനിക്കുന്നത്. ഹരിയാനയിലെ കുരുക്ഷേത്രജില്ലയിലെ ഷഹാബാദ് മര്‍ക്കണ്ഡയിലായിരുന്നു അവളുടെ ജനനം. കാളവണ്ടിക്കാരനായിരുന്നു അവളുടെ അച്ഛന്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമായിരുന്നു റാണിയുടേത്. 2003 -ലാണ് റാണി ഹോക്കിയിലേക്ക് കടന്നുവരുന്നത്. ശഹ്ദാബ് ഹോക്കി അക്കാദമിയില്‍ അവള്‍ തന്‍റെ പരിശീലനമാരംഭിച്ചു. ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ ബല്‍ദേവ് സിംഗിന്‍റെ കീഴിലായിരുന്നു പരിശീലനം. പിന്നീട് ഹോക്കിയെ അവള്‍ തന്‍റെ തൊഴിലായി തന്നെ തെരഞ്ഞെടുത്തു. ഗോ സ്പോര്‍ട്സ് ഫൌണ്ടേഷനാണ് അവള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കിയത്. അങ്ങനെ അവള്‍ ഹോക്കിയിലേക്കുള്ള തന്‍റെ വഴി കണ്ടെത്തുകയും അതിലൂടെ സഞ്ചരിക്കുകയും ചെയ്തു. കഠിനമായ പരിശീലനവും നിശ്ചയദാര്‍ഢ്യവും അവള്‍ക്ക് വഴികാട്ടിയാവുകയായിരുന്നു.നന്നേ പരിഹാസവും കഷ്ടപ്പാടുകളും നിറഞ്ഞ ദിവസങ്ങളായിരുന്നു അവള്‍ ഹോക്കിയിലേക്ക് തിരിഞ്ഞ ദിനങ്ങള്‍. ഗ്രാമത്തിലുള്ളവരെല്ലാം അവളെയും കുടുംബത്തെയും പരിഹസിച്ചു. പെണ്‍കുട്ടികള്‍ കളിച്ചു നടന്നിട്ടെന്ത് ചെയ്യാനാണ് എന്നതായിരുന്നു അവരുടെ ചോദ്യം. മകള്‍ ചെറിയ പാവാടയുമിട്ട് നടന്നാല്‍ അവമതിക്ക് കാരണമാവുകയും നല്ല പേര് നശിക്കുകയും ചെയ്യുമെന്നും പലരും പറഞ്ഞു. എന്നാല്‍, അന്ന് പരിഹസിച്ച സമൂഹം ഇന്നവളെ ബഹുമാനത്തോടെ വരവേല്‍ക്കുന്നു.
undefined
ഗുഞ്ചന്‍ സക്സേന: ലോക പെൺകുട്ടികളുടെ ദിനത്തിൽ, ഇന്ത്യയിലെ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റിനെക്കുറിച്ച് നമുക്ക് സംസാരിക്കാതിരിക്കാനാവില്ല. 'കാർഗിൽ ഗേൾ' എന്നറിയപ്പെടുന്ന ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഗുഞ്ചൻ സക്‌സേന യുദ്ധത്തിന് പോകുന്ന ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിതാ ഉദ്യോഗസ്ഥയാണ്. അക്കാലത്ത് സ്ത്രീകളെ യുദ്ധമേഖലയിലേക്ക് പോകാനും യുദ്ധസമയത്ത് യുദ്ധവിമാനം പറത്താനും അനുവദിച്ചിരുന്നില്ല. ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഗുഞ്ചൻ സക്‌സേനയെ 1994 -ൽ ഇന്ത്യൻ വ്യോമസേനയിലേക്ക് തെരഞ്ഞെടുത്തു. വനിതാ വ്യോമസേന ട്രെയിനി പൈലറ്റുമാരുടെ ആദ്യ ബാച്ചായിരുന്നു ഇത്. 1999 കാർഗിൽ യുദ്ധത്തിൽ ഗുഞ്ചൻ സക്‌സേന ചരിത്രം സൃഷ്ടിച്ചു, അക്കാലത്ത് ഇന്ത്യൻ വ്യോമസേനയിൽ അവര്‍ ഫ്ലൈയിംഗ് ഓഫീസറായി. നിരവധി സൈനികരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ പങ്കാളിയായി. വരുന്ന തലമുറയ്ക്ക് മാതൃക കൂടിയായി മാറി ഗുഞ്ചന്‍ സക്സേന.
undefined
സീമ കുശ്വാഹ: നിർഭയയുടെ നീതിക്കായി പോരാടിയ ഈ അഭിഭാഷക ദരിദ്രയായിരുന്നു. വിദ്യാഭ്യാസം നേടാനായിപ്പോലും അവര്‍ക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. നിർഭയയ്ക്ക് നീതി നേടിക്കൊടുത്ത സീമ കുശ്വാഹയെ അഭിഭാഷകയായിട്ടല്ല, ശക്തമായ നിയമത്തിന്റെ ഒരു കോട്ടയായിട്ടാണ് ഓർമ്മിക്കുന്നത്. യുപിയിലെ ഇറ്റാവയിലെ ഉഗർപൂർ ഗ്രാമത്തിൽ ജനിച്ച അവളുടെ പിതാവ് ഒരു കർഷകനായിരുന്നു. എട്ടാം ക്ലാസ് വരെയാണ് അവൾ സ്കൂളിൽ പോയത്. അക്കാലത്ത് പെൺകുട്ടികളെ വളരെയധികം പഠിപ്പിക്കുന്നത് ശരിയല്ലായിരുന്നുവെന്നാണ് കരുതിയിരുന്നത്. എന്നാൽ, അവളുടെ പിതാവ് തുടര്‍ന്നും അവളെ പഠിപ്പിക്കാൻ തീരുമാനിച്ചു. സീമ ബിരുദം നേടുന്നതിനിടെയാണ് അദ്ദേഹം മരിച്ചത്. കോളേജ് ഫീസ് അടയ്ക്കാൻ അവളുടെ പക്കൽ പണമില്ലായിരുന്നു, അമ്മായി സ്വർണ്ണാഭരണങ്ങളും തന്‍റെ പാദസരവും വിറ്റ് ഫീസ് നൽകി. ട്യൂഷനുകളെടുത്തും മറ്റും അവൾ എങ്ങനെയൊക്കെയോ ബിരുദം പൂർത്തിയാക്കി, ഇന്ന് സീമ ഒരു ശക്തയായ സ്ത്രീയായി, കഴിവുള്ള അഭിഭാഷകയായി, സ്ത്രീകളുടെ തന്നെ ശക്തമായ ശബ്ദമായി മാറി.
undefined
മേരി കോം: സ്വർണ്ണ മെഡലുകൾ നേടി ഓരോ ഇന്ത്യക്കാരനെയും അഭിമാനം കൊള്ളിച്ച പേരാണ് മേരി കോം. പതിനെട്ടാമത്തെ വയസ്സിൽ മേരി കോം ബോക്സിംഗ് ലോകത്തേക്ക് പ്രവേശിച്ചു. നിരവധി വെല്ലുവിളികൾ നേരിട്ട അവർ ബോക്സിംഗ് ജീവിതത്തിനായി ഒരുപാട് യാതനകളും കഷ്ടപ്പാടുകളും സഹിച്ചിട്ടുണ്ട്. അവളുടെ പിതാവ് ഒരു കൃഷിക്കാരനായിരുന്നു, അവൾ കൃഷിയിൽ അദ്ദേഹത്തെ സഹായിച്ചിരുന്നു. ദാരിദ്ര്യം കാരണം മേരി വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്, വീട്ടിൽ ഭക്ഷണമില്ലായിരുന്നു. കാലിയായ വയറുമായിട്ടാണ് അവള്‍ പലപ്പോഴും പരിശീലനം പൂര്‍ത്തിയാക്കിയിരുന്നത്. എങ്കിലും തോറ്റുകൊടുക്കാതെ അവര്‍ പൊരുതി മുന്നേറി. മേരി കോമിന്റെ റെക്കോർഡിനെക്കുറിച്ച് പറഞ്ഞാൽ, 2000 -ൽ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ അതിശയകരമായ വിജയം നേടി. 2001 -ൽ യുഎസിൽ നടന്ന വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. മേരി കോമിന്റെ ജീവിതത്തെക്കുറിച്ചും ഒരു സിനിമ നിർമ്മിച്ചിട്ടുണ്ട്.
undefined
ഉമ്മുൽ ഖേർ, ഐ.എ.എസ്: 16 ഒടിവുകൾക്കും എട്ട് ശസ്ത്രക്രിയകൾക്കും ശേഷം അതിനെയെല്ലാം തോല്‍പ്പിച്ച് ഉദ്യോഗസ്ഥയായ ആളാണ് ഉമ്മുല്‍ ഖേര്‍. ദില്ലിയിലെ ചേരി പ്രദേശത്തുനിന്ന് വന്ന് ഐ‌എ‌എസ് ഉദ്യോഗസ്ഥയായ ഉമ്മുൽ ഖേർ ഒരു യോദ്ധാവ് തന്നെയാണ്. ഒരു നിലക്കടല വിൽപ്പനക്കാരന്റെ മകളായിരുന്നു അവള്‍. 2001 -ൽ അവളുടെ ചേരി പൊളിച്ചുമാറ്റി. ആ സമയത്ത് അവള്‍ വാടകവീട്ടിൽ ട്യൂഷനുകളെടുത്തു തുടങ്ങി. അവളുടെ കുടുംബത്തിലെ ഏകവരുമാനമാര്‍ഗമായി അവള്‍ മാറി. ഈ ട്യൂഷനുകളിലൂടെ അവളുടെ പഠനവും മുന്നോട്ടു കൊണ്ടുപോയി. ദാരിദ്ര്യം മാത്രമായിരുന്നില്ല ഉമ്മുൽ ഖേറിന്റെ ജീവിതത്തിലെ ഒരേയൊരു പോരാട്ടം. അസ്ഥി ദുർബലമായ ഒരു രോഗത്താലാണ് അവൾ ജനിച്ചത്, നിരവധി ചികിത്സകളും ശസ്ത്രക്രിയകളും അവള്‍ക്കുവേണ്ടിവന്നു. ഈ പോരാട്ടങ്ങള്‍ക്കിടയിലെല്ലാം ട്യൂഷനുകൾ പഠിപ്പിച്ചുകൊണ്ട് തന്നെ അവള്‍ പഠിച്ചു. 10, 12 ക്ലാസുകളിൽ അവർ ഒന്നാമതെത്തി. ഇതിനുശേഷം, അവർ ജെ‌ആർ‌എഫിനും യു‌പി‌എസ്‌സിക്കും ഒരുങ്ങാൻ തുടങ്ങി. ആദ്യശ്രമത്തിൽ 420-ാം റാങ്കോടെ യു.പി.എസ്.സി പരീക്ഷ പൂർത്തിയാക്കി. ഇപ്പോൾ അസിസ്റ്റന്റ് കമ്മീഷണറായി രാജ്യത്തെയും സമൂഹത്തെയും സേവിക്കുന്നു.
undefined
ഷൂട്ടർ ദാദി: ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ജോഹ്രി ഗ്രാമത്തിൽ നിന്നുള്ള സഹോദരിമാരായ ചന്ദ്രോയും പ്രകാശി തോമറും 'ഷൂട്ടർ ദാദി' എന്നറിയപ്പെടുന്നു. അറുപതാമത്തെ വയസ്സിൽ അവർ ഒരു പ്രാദേശിക ക്ലബിൽ ഷൂട്ടിംഗ് പഠിക്കുകയും നിരവധി റെക്കോർഡുകൾ നേടുകയും ചെയ്തു. അവരുടെ ജീവിതത്തെക്കുറിച്ച് ഒരു ഹിന്ദി സിനിമയുമുണ്ട്. പ്രകാശോയുടെയും ചന്ദ്രോയുടെയും ചെറുമക്കള്‍ ഗ്രാമത്തിലെ ഷൂട്ടിംഗ് റേഞ്ചിൽ ഷൂട്ടിംഗ് പഠിക്കാറുണ്ടായിരുന്നു. ഈ സമയത്ത് ഈ രണ്ട് മുത്തശ്ശിമാരും അവരുടെ പേരക്കുട്ടികള്‍ക്ക് കൂട്ടുപോവാറുണ്ടായിരുന്നു. ചെറുമകളെ കൈത്തോക്ക് ലോഡ് ചെയ്യാന്‍ ചന്ദ്രു സഹായിക്കുന്നതു കണ്ട പരിശീലകനാണ് അവരുടെ കഴിവ് ആദ്യം തിരിച്ചറിയുന്നത്. അങ്ങനെ പരിശീലനം നേടാന്‍ അദ്ദേഹം പറഞ്ഞതനുസരിച്ചാണ് പരിശീലിച്ചു തുടങ്ങുന്നത്. ചന്ദ്രോയ്ക്ക് ശേഷം പ്രകാശിയും പരിശീലനം നേടിത്തുടങ്ങി. അങ്ങനെയാണ് അവരുടെ ഷൂട്ടിംഗ് യാത്ര ആരംഭിക്കുന്നത്. 1999 -നും 2016 -നും ഇടയിൽ ഈ മുത്തശ്ശിമാർ 25 ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്. മാത്രമല്ല, ഒരു ഷൂട്ടിംഗ് മത്സരത്തിൽ ദില്ലിയിലെ ഡിഐജിയെ പരാജയപ്പെടുത്തി പ്രകാശി സ്വർണം നേടി.
undefined
ലക്ഷ്മി അഗര്‍വാള്‍: ദില്ലിയിലെ ഒരു ദരിദ്രകുടുംബത്തിലാണ് ലക്ഷ്മിയുടെ ജനനം. അച്ഛന്‍ ഒരു ധനിക കുടുംബത്തിലെ പാചകക്കാരന്‍. പക്ഷെ, മകളെ സംഗീതവും നൃത്തവുമൊക്കെയായി തന്നെയാണ് അദ്ദേഹം വളര്‍ത്തിയത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്‍റെ പതിനഞ്ചാമത്തെ വയസ്സിലാണ് ലക്ഷ്മിക്കു നേരെ ആസിഡ് ആക്രമണമുണ്ടാകുന്നത്. മുപ്പത്തിരണ്ടുകാരന്‍റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനുള്ള പ്രതികാരമായിരുന്നു ആ ആക്രമണത്തിനു പിന്നില്‍. ദില്ലിയിലെ ഖാന്‍ മാര്‍ക്കറ്റിലെ ഒരു ബസ് സ്റ്റോപ്പില്‍ വെച്ച്. അതും ലക്ഷ്മിയുടെ സുഹൃത്തായ രാഖിയുടെ അറിവോടെ.. പിടിയിലായ ഗുഡ്ഡുവിനെ 10 വർഷത്തേക്കും രാഖിയെ ഏഴു വർഷത്തേക്കും തടവിനു ശിക്ഷിച്ചിരുന്നു. പക്ഷെ, ആക്രമണത്തിനുശേഷം ഒരുമാസം കഴിഞ്ഞ്‌ ജാമ്യത്തിലിറങ്ങിയ ഗുഡ്ഡു ആഘോഷപൂർവം വിവാഹം കഴിച്ചു. അതായിരുന്നു ലക്ഷ്മിയെ സമൂഹത്തിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. അക്രമം നടത്തിയ ആള്‍ ആഘോഷിച്ച് ജീവിക്കുകയും, അതിനെ അതിജീവിച്ചവള്‍ അകത്ത് കഴിയുകയുമല്ല വേണ്ടത് എന്ന തിരിച്ചറിവുണ്ടായിരുന്നു അവള്‍ക്ക്. 2005 -ലായിരുന്നു ഇത്. 2009 വരെ ജീവിതത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ നാളുകള്‍.. ആക്രമണം നടക്കുമ്പോള്‍ മുഖം പൊത്തിയിരുന്നതു കൊണ്ട് കണ്ണിന് കാഴ്ച നഷ്ടമായില്ല. ദില്ലിയിലെ പ്രശസ്തമായ ഏഴ് ആശുപത്രികളിലായി ഏഴ് ശസ്ത്രക്രിയകള്‍.. തുടയില്‍ നിന്നും അരക്കെട്ടില്‍ നിന്നും തൊലിയെടുത്ത് മുഖത്ത് വെച്ചു. തന്‍റെ മിടുമിടുക്കിയായ മകള്‍. സംഗീതത്തിലും നൃത്തത്തിലും പങ്കെടുക്കുന്നവള്‍.. അവളുടെ ഈ അവസ്ഥ അച്ഛനെ വിഷാദത്തിലേക്ക് തള്ളിവിട്ടു. അതിനിടയില്‍ സഹോദരന് ക്ഷയം ബാധിച്ചു. നെഞ്ചുവേദന സഹിച്ച് അധികകാലം അവളുടെ പിതാവ് മുന്നുലാല്‍ ജീവിച്ചിരുന്നില്ല. 2012 -ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം മരിച്ചു. ലക്ഷ്മി മാത്രമല്ല, ലക്ഷ്മിയെപ്പോലെ പല പെണ്‍കുട്ടികള്‍ക്കും സമാനമായ അനുഭവങ്ങളുണ്ടായിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്, പ്രണയിക്കാന്‍ തയ്യാറാകാത്തതിന് പല പെണ്‍കുട്ടികള്‍ക്ക് നേരെയും ആസിഡ് ആയുധമാക്കപ്പെട്ടു. അങ്ങനെയാണ് 2006 -ല്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ച രൂപ എന്ന പെണ്‍കുട്ടിക്കൊപ്പം ലക്ഷ്മി സുപ്രീം കോടതിയെ സമീപിക്കുന്നത്. സുലഭമായി ആസിഡ് വില്‍ക്കുന്നതിനെതിരെ അവര്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. 2013 ജൂലൈ 18 -ന് ഇവര്‍ക്ക് അനുകൂലമായി വിധി വന്നു. 18 വയസ്സായവര്‍ക്ക് മാത്രമേ ആസിഡ് വില്‍ക്കാവൂ എന്നും ഉത്തരവില്‍ പറഞ്ഞു.സ്റ്റോപ് ആസിഡ് അറ്റാക്ക് (സാ): ലക്ഷ്മിയുടെ പേരിനൊപ്പം ഒരു 'സാ' കൂടിയുണ്ട്. അത് സ്റ്റോപ് ആസിഡ് അറ്റാക്ക് എന്നാണ് വായിക്കേണ്ടത്. ലക്ഷ്മി ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരുവളായി മാത്രമല്ല നിലകൊള്ളുന്നത്. തന്നേപ്പോലുള്ള നിരവധി പേരെ ചേര്‍ത്തുനിര്‍ത്തുന്ന ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയാണ് ലക്ഷ്മി. ആസിഡ് ആക്രമണവും പൊള്ളലുമേല്‍ക്കേണ്ടി വന്ന നിരവധി പേരെയാണ് ലക്ഷ്മിയുടെ നേതൃത്വത്തില്‍ പുനരധിവസിപ്പിച്ചത്.
undefined
മലാല യൂസഫ്സായി: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ സ്വാത് താഴ്വരയിലുള്ള മലാല എന്ന പെണ്‍കുട്ടി 11-ാം വയസ്സിൽ ഗുൽ മകായ് എന്ന പേരിൽ ബിബിസി ഉറുദുവിനായി ഒരു ഡയറി എഴുതാൻ തുടങ്ങി. സ്വാത് പ്രദേശത്ത് താമസിക്കുന്ന കുട്ടികളുടെ വേദനയാണ് അവര്‍ പറയാന്‍ ശ്രമിച്ചത്. താലിബാൻ ഭീകരതയ്‌ക്കും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനെതിരായുള്ള ആ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ അവർ ശക്തമായി ശബ്ദമുയർത്തി. കുട്ടികളുടെ പ്രയാസങ്ങൾ തുറന്നുകാട്ടിയതിന് ധീരതയ്ക്കുള്ള ദേശീയ അവാർഡ് മലാലയ്ക്ക് ലഭിച്ചു. ഇതിനുശേഷം മലാലയെ താലിബാൻ ആക്രമിക്കുകയും തലയ്ക്ക് വെടിവച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഈ ആക്രമണത്തിനെതിരെ ലോകമെമ്പാടുമുള്ള ആളുകൾ മലാലയെ പിന്തുണച്ചു. ഇതിനുശേഷം മലാല തന്‍റെ ശബ്ദം ഉയര്‍ത്തുക തന്നെ ചെയ്തു. താലിബാൻ ആക്രമണത്തെ പരാജയപ്പെടുത്തി ലോകത്തിന് മുന്നിൽ സ്ത്രീകളുടെ ശബ്ദമുയർത്തുന്ന ഒരു സ്ത്രീയായി അവർ ഉയർന്നു. 2014 -ൽ മലാലയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. പതിനേഴാമത്തെ വയസ്സിൽ നൊബേൽ സമ്മാന ജേതാവായ മലാല പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ്.
undefined
അരുണിമ സിന്‍ഹ: 2013 -ല്‍ എവറസ്റ്റ് കീഴടക്കിയ അരുണിമ സിന്‍ഹ എല്ലാവര്‍ക്കും പരിചിതയാണ്. കൃത്രിമക്കാലുമായി എവറസ്റ്റ് കീഴടക്കുന്ന ആദ്യ വനിതയായിരുന്നു അരുണിമ സിന്‍ഹ. 30 വയസുകാരിയായ അരുണിമ അന്‍റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് വിന്‍സണ്‍ കീഴക്കുന്ന ആദ്യത്തെ ഭിന്നശേഷിക്കാരിയെന്ന പദവിയും സ്വന്തമാക്കിയിട്ടുണ്ട്. മുന്‍ നാഷണല്‍ ലെവല്‍ വോളിബോള്‍ കളിക്കാരിയായിരുന്നു അരുണിമ. ഉത്തര്‍ പ്രദേശിലെ അംബേദ്കര്‍ നഗറിലാണ് അരുണിമയുടെ വീട്. 2011 -ല്‍ ട്രെയിനില്‍ യാത്ര ചെയ്യവേ കൊള്ളക്കാരുടെ ഒരു സംഘം അരുണിമ അടക്കമുള്ളവരെ അക്രമിച്ചു. അവരെ ചെറുക്കാനുള്ള ശ്രമത്തിലാണ് അരുണിമ ട്രെയിനില്‍ നിന്നും തെറിച്ച് വീണത്. അതേസമയം അടുത്ത ട്രാക്കില്‍ കൂടി വന്ന ട്രെയിന്‍ അവളുടെ കാലില്‍ കയറിയിറങ്ങി. രാത്രിയിലായിരുന്നതിനാല്‍ ആരും രക്ഷിക്കാനെത്തിയിരുന്നില്ല. മണിക്കൂറുകള്‍ക്ക് ശേഷം പ്രദേശവാസികള്‍ എത്തിയാണ് അരുണിമയെ ആശുപത്രിയിലെത്തിയത്. ആ അപകടത്തിലാണ് അരുണിമയ്ക്ക് ഒരു കാല്‍ നഷ്ടപ്പെട്ടതും. തുടര്‍ന്ന്, ഇന്ത്യന്‍ റെയില്‍വേ അവള്‍ക്ക് ജോലി വാഗ്ദാനം ചെയ്തു. ആള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു ചികിത്സ. നാല് മാസം അവിടെ ചികിത്സ തുടര്‍ന്നു. ഒരു സ്വകാര്യ കമ്പനിയാണ് കൃത്രിമക്കാല്‍ നല്‍കിയത്. അപകടത്തെ തുടര്‍ന്ന് കാല്‍ നഷ്ടപ്പെട്ടതിന് ശേഷമാണ് എവറസ്റ്റ് കീഴടക്കണമെന്ന ചിന്ത അവളിലുണ്ടാകുന്നത്. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമാണ് അരുണിമയെ എവറസ്റ്റിന്‍റെ മുകളില്‍ വരെയെത്തിച്ചത്. പിന്നീട്, കിളിമഞ്ചാരോ അടക്കം നിരവധി കൊടുമുടികള്‍. 2015 -ല്‍ രാജ്യം അരുണിമയെ പദ്മശ്രീ നല്‍കി ആദരിച്ചു.
undefined
ഗീത ബബിത ഫോഗട്ട്: ഈ രണ്ട് പേരുകളും ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമുയര്‍ത്തുന്നവയാണ്. മഹാവീർ ഫോഗാട്ടിന്റെ ഈ രണ്ട് പെൺമക്കളും ഗുസ്തിയിൽ രാജ്യമെമ്പാടും പ്രശസ്തരായി. അവരെ 'ദംഗൽ പെൺകുട്ടികള്‍' എന്നാണ് വിളിക്കുന്നത്. രാജ്യത്തിന് നിരവധി മെഡലുകൾ നൽകിയ ഈ സഹോദരിമാർ പുരുഷന്മാരുമായിട്ടുള്ള ഗുസ്തിയിലൂടെയാണ് വിജയം കൈവരിച്ചതും. ഗ്രാമത്തിൽ വനിതാ ഗുസ്തിക്കാരില്ലാത്തതിനാല്‍ പിതാവ് ആൺകുട്ടികളുമായി ഗുസ്തി പിടിപ്പിക്കുകയും അന്താരാഷ്ട്ര ഗെയിംസിന് അവരെ ഒരുക്കുകയും ചെയ്തു. ദാരിദ്ര്യത്തിൽ വളർന്ന ഗീതയുടെയും ബബിതയുടെയും പോരാട്ടം എല്ലാവർക്കും അറിയാം. ഹരിയാനയിൽ, ഈ അത്‌ലറ്റുകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രചോദനമാണ്. ഇവരുടെ മറ്റ് സഹോദരങ്ങളും ഗുസ്തിക്കാരാണ്. ഈ ദംഗല്‍ പെണ്‍കുട്ടികളുടെ കഥയാണ് ദംഗല്‍ എന്ന സിനിമയായി മാറിയത്.
undefined
click me!