ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് അടക്കമുള്ള താരങ്ങളുടെ ആവശ്യപ്രകാരമാണ് പി സി ബി തീരുമാനം മാറ്റിയത്
ലണ്ടന്‍: ലോകകപ്പിൽ പാക്കിസ്ഥാന്‍ താരങ്ങൾക്ക് പിസിബി ഏർപ്പെടുത്തിയ നിയന്ത്രണം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയ്ക്ക് ഇടവെച്ചിരിന്നു. ലോകകപ്പ് പോരാട്ടത്തില്‍ നിന്ന് ശ്രദ്ധ മാറാതിരിക്കാനായി കളിക്കാർ കുടുംബാംഗങ്ങളെ ഒപ്പം താമസിപ്പിക്കരുതെന്നായിരുന്നു നിർദേശം. വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നതോടെ ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇളവ് വരുത്തുന്നു.
എന്നാൽ ഇന്ത്യക്കെതിരായ മത്സരത്തിന് ശേഷം മാത്രമാകും ഇളവ് ലഭിക്കുക. ജൂണ്‍ പതിനാറാം തിയതി നടക്കുന്ന മത്സരത്തിന് ശേഷം കളിക്കാർക്ക് കുടുംബാംഗങ്ങളെ ഒപ്പം താമസിപ്പിക്കാമെന്ന് പാക്ക് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് അടക്കമുള്ള താരങ്ങളുടെ ആവശ്യപ്രകാരമാണ് പി സി ബി തീരുമാനം മാറ്റിയത്. മേയ് മുപ്പത്തിയൊന്നിന് വെസ്റ്റ് ഇൻഡീസിനെതിരെയാണ് ലോകകപ്പിൽ പാകിസ്ഥാന്‍റെ ആദ്യ മത്സരം.