ഹൈദരാബാദിൽ ടിആർഎസ് തന്നെ, AIMIM രണ്ടാമത്, ബിജെപി മൂന്നാമത് മാത്രം - തത്സമയം

By Web TeamFirst Published Dec 4, 2020, 4:28 PM IST
Highlights

കൊവിഡ് പശ്ചാത്തലത്തിൽ ഡിസംബർ 1-ന് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറുകളാണ് ഉപയോഗിച്ചിരുന്നത്. വോട്ടിംഗ് ശതമാനമാകട്ടെ 50%-ത്തിൽ താഴെ മാത്രമായിരുന്നു. തത്സമയവിവരങ്ങൾ..

ഹൈദരാബാദ്: ഏറെ നിർണായകമായ ഹൈദരാബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി കൃത്യമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നു. 150 സീറ്റുകളുള്ള മുൻസിപ്പൽ കോർപ്പറേഷനിൽ ഏറ്റവുമൊടുവിൽ വന്ന സീറ്റ് നിലയനുസരിച്ച് അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം രണ്ടാമതാണ്. കേന്ദ്രനേതാക്കളെ അടക്കം ഇറക്കി വലിയ പ്രചാരണകോലാഹലം നടത്തിയ ബിജെപി മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാലിടത്ത് മാത്രമേ ബിജെപി ജയിച്ചിട്ടുള്ളൂ എന്നത് കണക്കിലെടുത്താൽ ഇത്തവണ ബിജെപിക്ക് മുന്നേറാനായിട്ടുണ്ട്. എന്നാൽ ഒവൈസിയുടെ എഐഎംഐഎം 51 സീറ്റുകളിലേ മത്സരിക്കുന്നുള്ളൂ എന്നതിനാൽ, ബിജെപിയെ മറികടന്ന് രണ്ടാമതെത്തിയത് എംഐഎമ്മിനും നേട്ടമാണ്. 

ഹൈദരാബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പ് (റൗണ്ട് 1)
150 (Total Wards) BJP TRS AIMIM CONG OTH
2020 മുന്നിൽ/ വിജയം 33 71 37 3 0
2016 ഫലം 4 99 44 2 1

യോഗി ആദിത്യനാഥ് അടക്കമുള്ള കേന്ദ്രനേതാക്കളെ ഇറക്കി വൻപ്രചാരണകോലാഹലമാണ് ബിജെപി നടത്തിയത്. ജയിച്ചാൽ ഹൈദരാബാദിന്‍റെ പേര് മാറ്റി 'ഭാഗ്യനഗർ' എന്നാക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞതടക്കം വലിയ വിവാദമായിരുന്നു. 51 സീറ്റുകളിലാണ് അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം മത്സരിക്കുന്നത്. ആകെയുള്ള 150 വാർഡുകളില്‍ 100 വാർഡിലും ടിആർഎസ് - ബിജെപി നേർക്കുനേർ പോരാട്ടമാണ്. മതാടിസ്ഥാനത്തിൽ വോട്ടുകൾ കൃത്യമായി പിളർത്താൻ ബിജെപിക്ക് കഴിഞ്ഞുവെന്നതാണ് പോസ്റ്റൽ വോട്ടിൽ പാർട്ടി നേടുന്ന വൻമുന്നേറ്റത്തിലൂടെ വ്യക്തമാകുന്നത്. 

ഗ്രേറ്റർ ഹൈദരാബാദ് എന്ന ഈ കോർപ്പറേഷൻ മേഖലയിൽ 25 നിയമസഭാമണ്ഡലങ്ങളുണ്ട്. നാല് ലോക്സഭാസീറ്റുകളുണ്ട്. അതുകൊണ്ടുതന്നെ, ബിജെപിക്കും ടിആർഎസ്സിനും അഭിമാനപോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. കൗണ്ടിംഗ് കേന്ദ്രങ്ങളിൽ ഏറ്റവും മുതിർന്ന നേതാക്കളെത്തന്നെയാണ് ടിആ‌ർഎസ്സും ബിജെപിയും എഐഎംഐഎമ്മും കോൺഗ്രസും നിയോഗിച്ചിരിക്കുന്നത്. 

തെലങ്കാന നിയമസഭയിൽ ബിജെപിക്ക് നിലവിൽ രണ്ട് എംഎൽഎമാരേ ഉള്ളൂ. സംസ്ഥാനത്ത് ബിജെപിക്ക് ഒരു മികച്ച തുടക്കം നൽകാൻ ഈ തെരഞ്ഞെടുപ്പിന് കഴിയുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. കർണാടക ഒഴിച്ചുനിർത്തിയാൽ മറ്റ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നും ബിജെപിക്ക് ആഴത്തിൽ വേരുറപ്പിക്കാനായിട്ടില്ല. അതിനാൽത്തന്നെ, ഹൈദരാബാദ് പോലെ, തെക്കേ ഇന്ത്യയിലെ സുപ്രധാനമായ നഗരങ്ങളിലൊന്നിൽ കേന്ദ്രനേതാക്കളെയടക്കം ഇറക്കി വൻപ്രചാരണം നടത്തി എന്തുവില കൊടുത്തും ഭരണം പിടിക്കാൻ ശ്രമിച്ച ബിജെപിയുടെ ആദ്യശ്രമം വിജയം കാണുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

വിജയിക്കുമെന്ന പ്രതീക്ഷയിൽത്തന്നെയാണ് ടിആർഎസ് മുന്നോട്ടുപോകുന്നത്. ഭരണം പിടിക്കാനുള്ള എണ്ണം കിട്ടുമെങ്കിലും, ആകെയുള്ള സീറ്റിൽ ഇടിവ് വന്നാൽ അത് പാർട്ടിക്ക് വലിയ ക്ഷീണമാകും. 

ഇത്തവണ 46.59 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. 2016-ൽ 45.29 ആയിരുന്നു പോളിംഗ് ശതമാനം. പോളിംഗ് ശതമാനത്തിൽ നേരിയ വർദ്ധന മാത്രമേയുള്ളൂ എങ്കിലും പോസ്റ്റൽ വോട്ട് ട്രെൻഡിൽ ബിജെപിക്ക് വൻമുന്നേറ്റം ലഭിച്ചത് എതിർമുന്നണികൾക്ക് സൃഷ്ടിക്കുന്നത് ചെറിയ ആശങ്കയല്ല. 

click me!