അമേരിക്കൻ തെരഞ്ഞെടുപ്പിന്‍റെ ഗതി നിർണയിക്കുന്നത് കൊവിഡ്; ഇത്തവണയും ചൂടേറിയ വിഷയങ്ങള്‍

By Web TeamFirst Published Nov 3, 2020, 6:50 AM IST
Highlights

അമേരിക്കയെ ചരിത്രത്തിലെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട കോവിഡ് വിപത്താണ് ഇത്തവണ അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുന്ന വിഷയം.

വാഷിംങ്ടണ്‍: ഒട്ടേറെ പ്രചരണ വിഷയങ്ങൾ ഉണ്ടെങ്കിലും ഇത്തവണ അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുന്നത് കൊവിഡ് ആയിരിക്കും. മഹാമാരിയെ നേരിടുന്നതിൽ ട്രംപ് പരാജയപ്പെട്ടുവെന്ന ഡെമോക്രാറ്റിക് വാദം വോട്ടർമാരിൽ ചലനമുണ്ടാക്കിയെന്നാണ് ഇതുവരെയുള്ള അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്.

ഇത്തവണ അമേരിക്കൻ തെരഞ്ഞടുപ്പില്‍ വിഷയങ്ങൾ അനവധിയാണ്.ആഗോള താപനം, വായു മലിനീകരണം, സ്വവർഗ ബന്ധങ്ങളോടുള്ള സമീപനം , ഗര്ഭച്ഛിദ്രത്തോടുള്ള നിലപാട്, സുപ്രീംകോടതിയിൽ ട്രംപ് നടത്തിയ വിവാദ നിയമനം.

ഇതെല്ലം ചർച്ചയാണെങ്കിലും എല്ലാ അമേരിക്കകാരുടെയും ജീവിതത്തെ ബാധിചുകഴിഞ്ഞ രണ്ടു സുപ്രധാന വിഷയങ്ങളാകും അന്തിമ വിധി നിശ്ചയിക്കുകയെന്ന നിരീക്ഷകർ പറയുന്നു. കോവിഡ് മഹാമാരി , സാമ്പത്തിക തകർച്ചയും എന്നിവയാകും അത്. ഒരു കോടിയോടടുക്കുന്ന രോഗികൾ. രണ്ടേകാൽ ലക്ഷത്തിലേറെ മരണം. തകർന്നടിഞ്ഞ സാമ്പത്തിക രംഗം. അമേരിക്കയെ ചരിത്രത്തിലെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട കോവിഡ് വിപത്താണ് ഇത്തവണ അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുന്ന വിഷയം.

 തെരഞ്ഞെടുപ്പിന് മുൻപ് വാക്സിൻ എത്തിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം പാഴ്വാക്കായി. അമേരിക്കയിലെ വയോജനങ്ങളെ ട്രംപ് മരണത്തിനു എറിഞ്ഞുകൊടുത്തുവെന്ന് ജോ ബൈഡൻ. കോവിഡിനെ താനും രാജ്യവും ധീരമായി നേരിട്ടെന്നാണ് ട്രംപിന്റെ മറുപടി. കോവിഡ് മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായിരിക്കുമെന്ന് 82 ശതമാനം അമേരിക്കക്കാരും വിവിധ സർവേകളിൽ, അഭിപ്രായപ്പെട്ടു.

ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് അമേരിക്ക അനുഭവിക്കുന്നത്. ദേശീയ സാമ്പത്തിക വളർച്ച കനത്ത തിരിച്ചടി നേരിടുന്നു. ആഗോള വ്യാപാര നയങ്ങളെ അമേരിക്കയ്ക്ക് അനുകൂലമായി ട്രംപ് മാറ്റിയെന്നും ചൈനയോടുള്ള നയങ്ങൾ അടക്കം പൊളിച്ചെഴുതിയെന്നും റിപ്പബ്ലിക്ക് പക്ഷം പറയുന്നു. അധികാരത്തിലെത്തിയാൽ രാജ്യത്തെ കരകയറ്റാൻ സമഗ്ര രക്ഷാ പാക്കെജ്ഉം എല്ലാവരെയും ഉൾക്കൊള്ളുന്ന ഹെൽത്ത് ഇൻഷൂറൻസ് പരിരക്ഷയുമാണ് ബൈഡന്റെ വാഗ്ദാനങ്ങൾ.

കറുത്ത വർഗക്കാർക്ക് എതിരെ രാജ്യത്തു വ്യാപകമായി നടന്ന പോലീസ് അതിക്രമങ്ങളെ ട്രംപ് ഇനിയും പൂർണ്ണ മനസോടെ തള്ളിപ്പറഞ്ഞിട്ടില്ല. ശക്തമാകുന്ന വംശീയവാദത്തെ അദ്ദേഹം അപലപിച്ചിട്ടുമില്ല. വെള്ളക്കാരന്റെ വര്ണവെറിക്ക് കുടപിടിക്കുന്ന ട്രംപിന്റെ നയം തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ഗുണം ചെയ്യുമെന്ന് കരുതുന്നവരും കുറവല്ല. അമേരിക്കയിലെ ആകെ ജനസംഖ്യയിൽ 13 ശതമാനം മാത്രമാണ് കറുത്ത വർഗക്കാർ. എന്നാൽ പല സംസ്ഥാനങ്ങളിലും കറുത്ത വർഗക്കാർ നിര്ണായകമാണ. ഉദാഹരണത്തിന് ജോർജിയയിൽ 32 ശതമാനവും നോർത്ത് കരോലിനയിലെ 22 ശതമാനവും കറുത്ത വർഗ്ഗക്കാരുണ്ട്.

കഴിഞ്ഞ തവണ എല്ലാ അഭിപ്രായ സര്വേകളിലും ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്‍റണ്‍ ആയിരുന്നു മുന്നിൽ. എന്നാൽ ഫലം വന്നപ്പോൾ അതെല്ലാം പൊളിഞ്ഞു. പുറമേക്ക് പുരോഗമനം പറയുന്ന പലരും രഹസ്യമായി ട്രംപിന് വോട്ടു ചെയ്‌തെന്ന് വിലയിരുത്തലുകൾ വന്നു. ഇത്തവണയും അത്തരം അടിയൊഴുക്കുകൾ ഉണ്ടാകുമോ? കാത്തിരിക്കാം.

click me!