കൊവിഡ് മഹാമാരി വന്നതിന് ശേഷം ഇനി ഡാറ്റാ മഹാമാരി വരരുതെന്നാണ് ഹൈക്കോടതി ഇന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകിയത്. ഡാറ്റാ വിവാദം ചൂണ്ടിക്കാട്ടി സ്വകാര്യ വ്യക്തി നൽകിയ ഹർജിയിലായിരുന്നു പരാമർശം.
തിരുവനന്തപുരം: സ്പ്രിംക്ളർ വിവാദത്തിൽ ഹൈക്കോടതി പരാമർശം അടക്കമുള്ളവയിൽ മറുപടി പറയാതെ മുഖ്യമന്ത്രി. ഏഴ് മണിയായതിനാൽ ഇനി ചോദ്യോത്തരങ്ങൾക്ക് സമയമില്ലെന്നും, നാളെ കാണാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹൈക്കോടതി പരാമർശമുള്ളവയടക്കം പരാമർശിക്കാൻ മാധ്യമപ്രവർത്തകർ ശ്രമിച്ചപ്പോഴും മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു.
''നിങ്ങളിന്ന് മാതൃകാപരമായാണ് പെരുമാറിയത്. ചോദ്യങ്ങളൊക്കെ നല്ലതായിരുന്നു. ഇന്നിനി ചോദ്യോത്തരങ്ങൾക്ക് സമയമില്ലല്ലോ. ഏഴ് മണിയായിപ്പോയി. നാളെക്കാണാം. അല്ലല്ല, ഇനി ചോദ്യങ്ങളൊന്നും വേണ്ട'', എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സാധാരണ വൈകിട്ട് 6 മണിക്കാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം തുടങ്ങാറ്. ആറേമുക്കാലോടെ പ്രസ്താവന പൂർത്തിയാക്കി ചോദ്യോത്തരങ്ങൾക്ക് മറുപടി നൽകും. ഇതാണ് പതിവ്. ഏഴ് മണി വരെയാണ് വാർത്താസമ്മേളനം നീളാറ്. ആ സമയം കഴിഞ്ഞുപോയി എന്ന് പറഞ്ഞാണ് ഇനി ചോദ്യങ്ങൾ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
സ്പ്രിംക്ലര്‍ കമ്പനിക്ക് കരാര്‍ അനുസരിച്ച് നൽകുന്ന ആരോഗ്യ സംബന്ധമായ രേഖകൾ ചോരില്ലെന്ന് ഉറപ്പുണ്ടോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചിരുന്നു. അടിയന്തര ഘട്ടത്തിൽ അടിയന്തരമായി എടുത്ത തീരുമാനമാണ് കരാറെന്നും വ്യക്തിഗത വിവരങ്ങൾ ചോരില്ലെന്നും സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞു. വിവാദത്തിൽ മറുപടി ആവശ്യപ്പെട്ട് സ്പ്രിംക്ലറിന് മെയിൽ അയക്കാൻ കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
കൊവിഡ് രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലറുമായി സംസ്ഥാന സർക്കാരുണ്ടാക്കിയ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള പൊതു താൽപര്യ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന്‍റെ രൂക്ഷ വിമർശനം. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഹര്‍ജി കോടതി പരിഗണിച്ചത്. നിരീക്ഷണത്തിലുളളവർക്ക് നിലവിൽ എന്തൊക്കെ രോഗങ്ങളുണ്ടെന്ന വിവരങ്ങൾ ശേഖരിക്കുന്നത് അപകടകരമാണെന്നും രാജ്യാന്തര മരുന്നു കമ്പനികൾക്ക് അടക്കം അത് കൈമാറ്റം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആരോപണം.
കൊവിഡ് പടരുന്ന സാഹചര്യത്തിൽ പെട്ടെന്നെടുത്ത തീരുമാനമാണെന്നും ഗൗരവമുളള വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് കൈമാറുന്നില്ലെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്‍റെ മറുപടി. അങ്ങനെ പറയരുതെന്ന് താക്കീത് ചെയ്ത കോടതി മെഡിക്കൽ വിവരങ്ങൾ ചോരുന്നത് അപകടകരമാണെന്നുകൂടി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന് സ്വന്തമായൊരു ഐടി വിഭാഗം ഉണ്ടായിരിക്കെ എന്തിനാണ് മൂന്നാമതൊരു കമ്പനിയെ ഏൽപിച്ചതെന്ന് സർക്കാർ വിശദീകരിക്കണം. വ്യക്തിഗത വിവരങ്ങൾ ചോർന്നാൽ പൗരൻമാർക്ക് സർക്കാരിനെതിരെ നിയമ നടപടിയെടുക്കാം. എന്നാൽ ഇതുമായി ബന്ധപ്പെട്ട കേസുകൾ അമേരിക്കൻ കോടതിയുടെ പരിധിയിലായിരിക്കുമെന്ന കരാർ വ്യവസ്ഥ വിചിത്രമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കേസ് ഇനി ഈ മാസം 24-നാണ് പരിഗണിക്കുക.