'ജങ്ക് ഫുഡ്' നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങള്‍ ഈ രണ്ട് പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം....

By Web TeamFirst Published Feb 24, 2019, 1:40 PM IST
Highlights

ശാരീരികമായ  പ്രശ്‌നങ്ങള്‍ക്കെല്ലാം പുറമെ മാനസികമായ വിഷമതകള്‍ക്കും 'ജങ്ക് ഫുഡ്' കാരണമാകുന്നുവെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. 'ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഫുഡ് സയന്‍സസ് ആന്റ് ന്യൂട്രീഷന്‍' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്

ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും യാതൊരു സംശയവും കൂടാതെ ഒഴിവാക്കണമെന്ന് ഉറപ്പിച്ച് പറയുന്ന ഭക്ഷണമാണ് 'ജങ്ക് ഫുഡ്'. ഇതുണ്ടാക്കുന്ന എണ്ണമറ്റ ശാരീരിക പ്രശ്‌നങ്ങള്‍ തന്നെയാണ് ഇതിന് കാരണം. 

പൊണ്ണത്തടി, കൊളസ്‌ട്രോള്‍, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, കരള്‍ രോഗം എന്ന് തുടങ്ങി ചിലയിനം ക്യാന്‍സറുകള്‍ക്ക്  വരെ 'ജങ്ക് ഫുഡ്' കാരണമാകുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് പുറമെ ദഹനവ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍, ഇതുണ്ടാക്കുന്ന ക്ഷീണം, ഉറക്കത്തെ ബാധിക്കുന്നത് അങ്ങനെ ജീവിതശൈലിയുമായി ബന്ധപ്പെട്ടും ഒരു പിടി വിഷമതകള്‍ 'ജങ്ക് ഫുഡ്' സമ്മാനിക്കുന്നുണ്ട്. 

എന്നാല്‍ ശാരീരികമായ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പുറമെ മാനസികമായ വിഷമതകള്‍ക്കും 'ജങ്ക് ഫുഡ്' കാരണമാകുന്നുവെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. 'ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഫുഡ് സയന്‍സസ് ആന്റ് ന്യൂട്രീഷന്‍' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. 

വിഷാദരോഗവും, ബൈപോളാര്‍ രോഗവും പിടിപെടാനും ഇത് മൂര്‍ച്ഛിക്കാനും 'ജങ്ക് ഫുഡ്' കഴിക്കുന്നത് ഇടയാക്കുമെന്നാണ് ഈ പഠനം വാദിക്കുന്നത്. പ്രായമോ ലിംഗമോ മറ്റെന്തെങ്കിലും ഘടകമോ ഒന്നും ഇതില്‍ സ്വാധീനം ചെലുത്തുന്നില്ലെന്നും ഏത് വിഭാഗത്തില്‍ പെടുന്നയാളിലും ഈ സാധ്യത നിലനില്‍ക്കുന്നുവെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. 

കൃത്രിമമായി ചേര്‍ക്കുന്ന മധുരങ്ങള്‍ ഇത്തരത്തിലുള്ള മാനസികപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് നേരത്തേ വിവിധ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് 'ജങ്ക് ഫുഡ്' മാനസികരോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെന്ന പുതിയ പഠനവും വന്നിരിക്കുന്നത്. 

'നമ്മുടെ ഡയറ്റ് ശരീരത്തെ മാത്രമല്ല, മനസ്സിനെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുണ്ട് എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ലഭിക്കാന്‍ ഇതൊരു അവസരമാകട്ടെ. ഈ വിഷയത്തില്‍ ഇനിയും വിശദമായ പഠനങ്ങള്‍ ആവശ്യമാണ്..'- പഠനത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ ജിം ഇ ബാന്റ പറയുന്നു.

2005 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ശേഖരിച്ച സര്‍വേ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വിദഗ്ധസംഘം തങ്ങളുടെ നിഗമനങ്ങളിലെത്തിയത്. ഏതാണ്ട് രണ്ടര ലക്ഷം പേരുടെ വിവരങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. 

click me!